ബെയ്‌റൂത്ത്- തെക്കൻ ലെബനോനിലെ നഗരത്തിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ ആറ് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമീപ ആഴ്ചകളിൽ ലെബനോനിൽ ഇസ്രായിൽ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഇസ്രായിൽ സൈന്യവും ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാൻ ജൂണിൽ വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും, തുടർ ആക്രമണങ്ങൾക്കിടയിൽ ഇസ്രായിൽ വീണ്ടും വലിയൊരു സൈനിക നടപടിക്ക് മുതിരുമോ എന്ന ആശങ്ക ലെബനോനിൽ വർധിക്കുകയാണ്.
സൗദി പൈപ്പ്‌ലൈൻ ആക്രമണം; ഇറാൻ- ഇറാഖ് അതിർത്തിയിൽ ഡ്രോൺ ലോഞ്ചറുകൾ കണ്ടെത്തി
കുട്ടികൾ സ്‌കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് വീടിനു നേരെ ആക്രമണമുണ്ടായതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുവായ വനിത പറഞ്ഞു. കഫർ റുമ്മാൻ നഗരത്തിൽ ആയുധങ്ങൾ മാറ്റുന്നതായി കണ്ടവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത് കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുട്ടികളുടെ സ്‌കൂൾ പുസ്തകങ്ങൾ ചിതറിക്കിടക്കുന്നത് റോയിട്ടേഴ്സ് റിപ്പോർട്ടർമാർ കണ്ടു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ വലിയ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പരിശ്രമിച്ചു.
എട്ടു വയസ്സുകാരനായ മുസ്തഫ ഫർഹത്തിന് ആക്രമണത്തിൽ തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും അമ്മയെയും നഷ്ടപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലന്റെ പിതാവിന്റെ മൃതദേഹത്തിനായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
സ്‌കൂളിൽ പോകാനുള്ള സമയത്തിന് തൊട്ടുമുമ്പാണ് തങ്ങളുടെ വീടിനുനേരെ ആക്രമണമുണ്ടായതെന്ന് ബാലന്റെ ബന്ധുക്കളിലൊരാളായ മോന ഫർഹത്ത് റോയിട്ടേഴ്സിനോട് പറഞ്ഞു. അവർ എന്താണ് ലക്ഷ്യമിട്ടത്? അവരുടെ ലക്ഷ്യം എന്താണ്? ഞങ്ങൾ ഞങ്ങളുടെ ഭൂമി വിട്ടുപോകണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അവർക്ക് തെറ്റുപറ്റിയിരിക്കുന്നു- ആശുപത്രിയിൽ വെച്ച് മോന ഫർഹത്ത് പറഞ്ഞു.
തിങ്കളാഴ്ച റെസിഡൻഷ്യൽ കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 12 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കി. അർധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പട്ടണത്തിൽ സാധാരണക്കാരുടെ വാഹനത്തിനുനേരെ ഇസ്രായിൽ നടത്തിയ മറ്റൊരു ഡ്രോൺ ആക്രമണത്തിൽ ഒരു മെഡിക്കൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ മറ്റ് രണ്ട് മെഡിക്കൽ ജീവനക്കാർക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി. കഫർ റുമ്മാനിലെ ആക്രമണങ്ങൾക്ക് മുന്നോടിയായി ഇസ്രായിൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല.
തെക്കൻ ലെബനോനിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ഇസ്രായിൽ തകർത്തു
കൃത്യതയാർന്ന ആയുധങ്ങളുടെ ഉപയോഗവും വ്യോമ നിരീക്ഷണവും ഉൾപ്പെടെ, സംഘർഷത്തിൽ ഉൾപ്പെടാത്ത വ്യക്തികൾക്കുണ്ടാകുന്ന ആഘാതം കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രായിൽ സൈന്യം അറിയിച്ചു. ആക്രമണങ്ങളിൽ സംഘർഷവുമായി ബന്ധമില്ലാത്ത വ്യക്തികൾക്ക് പരിക്കേറ്റെന്ന റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് സൈന്യം പറഞ്ഞു. തെക്കുകിഴക്കൻ ലെബനോനിലെ തന്ത്രപ്രധാനമായ കുന്നിൻപ്രദേശമായ അലി അൽതാഹിറിന് സമീപം വിന്യസിച്ചിരുന്ന ഇസ്രായിലി സൈനികർക്ക് നേരെ ഹിസ്ബുല്ല രാത്രിയിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായിൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ല ഇവിടെ ഭൂഗർഭ സൈനിക കേന്ദ്രം നിർമ്മിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. ഈ കുന്നിൻപ്രദേശത്ത് നിന്ന് ഹിസ്ബുല്ല പോരാളികളെ തുരത്തിയതായി കഴിഞ്ഞ ആഴ്ച ഇസ്രായിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ജൂണിലെ വെടിനിർത്തലിന് ശേഷം താമസക്കാർ തിരിച്ചെത്തിയ, കുന്നിൻപ്രദേശത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള പട്ടണങ്ങളിൽ ഇസ്രായിൽ മാരകമായ ആക്രമണങ്ങൾ ശക്തമാക്കിയതായി ലെബനീസ് സുരക്ഷാ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞു. വരും ആഴ്ചകളിൽ തെക്കൻ മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
ഞായറാഴ്ച അലി അൽതാഹിർ കുന്നിൻപ്രദേശത്തിന് സമീപമുള്ള മൂന്ന് പട്ടണങ്ങളിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. പ്രാദേശിക സമയം രാവിലെ 6:04 ന് ഇസ്രായിൽ സൈന്യം ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്ന അറബ് സാലിം പട്ടണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഞായറാഴ്ചയുണ്ടായ മറ്റൊരു ആക്രമണങ്ങളിൽ നബതിയ അൽഫൗഖ പട്ടണത്തിലെ ഗന്ദൂർ ആശുപത്രി തകർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചയുണ്ടായ ആക്രമണങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങൾക്ക് മുമ്പായി ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകിയിരുന്നില്ല.
ഇറാനെതിരെ യു.എസും ഇസ്രായിലും ആക്രമണം തുടങ്ങി രണ്ട് ദിവസത്തിന് ശേഷം, മാർച്ച് രണ്ടിന് ഹിസ്ബുല്ല ഇസ്രായിലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടതിനെ തുടർന്ന് ഇസ്രായിൽ നടത്തിയ വ്യോമ-കര ആക്രമണങ്ങളിൽ ലെബനോനിൽ 4,300 ലധികം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 250 ലധികം കുട്ടികളും ഏകദേശം 400 സ്ത്രീകളും 130 ലേറെ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. വെടിനിർത്തൽ നിലവിൽ വന്നതോടെ അക്രമസംഭവങ്ങളിൽ വലിയ കുറവുണ്ടായെങ്കിലും, തെക്കൻ ലെബനോന്റെ വലിയൊരു ഭാഗം കൈവശപ്പെടുത്തിയിരിക്കുന്ന ഇസ്രായിൽ സൈന്യം, തങ്ങൾ പ്രഖ്യാപിച്ച സുരക്ഷാ മേഖലയിലെ ഗ്രാമങ്ങൾ തകർക്കുന്നത് തുടരുകയാണ്. ഈ മേഖലക്കുള്ളിലും വടക്കൻ പ്രദേശങ്ങളിലും ഇസ്രായിൽ സൈന്യം ആക്രമണങ്ങൾ തുടരുന്നുണ്ട്. മിക്കപ്പോഴും ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകാതെയാണ് ആക്രമണങ്ങൾ നടക്കുന്നത്.







