തെഹ്‌റാൻ: യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ രൂക്ഷമായി വിമർശിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച ബെസെന്റിന്റെ പത്രസമ്മേളനത്തെ പരാമർശിച്ച് എക്സ് (X) പ്ലാറ്റ്‌ഫോമിലായിരുന്നു ഖാലിബാഫിന്റെ പ്രതികരണം.
“നിങ്ങളുടെ പരിഹാസ്യമായ പ്രകടനം ഒരു വിജയമായിരുന്നില്ല, മറിച്ച് കോമാളികളുടെ ദിവസമായിരുന്നു. ‘ആഗോള സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ഞാൻ എന്തിന് ആഗ്രഹിക്കണം’ എന്ന് ചോദിച്ച് അഞ്ച് സെക്കൻഡിനുള്ളിലാണ് നിങ്ങൾ അടുത്ത പ്രസ്താവന നടത്തിയത്. സർ, ഇത് നോർമണ്ടിയല്ല, ഒരു മുന്നൊരുക്കവുമില്ലാത്ത നാടക രാത്രിയാണ്. സ്വന്തം തിരക്കഥ പോലും നിങ്ങൾ മറന്നുപോയിരിക്കുന്നു,” ഖാലിബാഫ് പരിഹസിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന പരമാവധി സാമ്പത്തിക സമ്മർദ്ദ തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ. ആഗോള സാമ്പത്തിക വ്യവസ്ഥയുമായുള്ള ഇറാന്റെ ബന്ധം വിച്ഛേദിക്കുക എന്ന ലക്ഷ്യത്തോടെ വിശാലമായ സാമ്പത്തിക ഉപരോധം ആരംഭിച്ചതായി ഓഗസ്റ്റ് 24-നാണ് ബെസെന്റ് അറിയിച്ചത്. ഇത് ഇറാൻ ഭരണകൂടത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുമെന്നും ചരിത്രത്തിലെ ഏറ്റവും കഠിനമേറിയ ഉപരോധമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ ഈ നീക്കത്തിൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
സമ്മർദ്ദങ്ങളിലൂടെ ഇറാനിൽ നിന്ന് ഇളവുകൾ നേടിയെടുക്കാമെന്ന യു.എസ് പ്രതീക്ഷ നിരർത്ഥകമാണെന്ന് ഖാലിബാഫ് വ്യക്തമാക്കി. ബെസെന്റിന്റെയും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹിഗ്സെത്തിന്റെയും സംഘങ്ങൾ തങ്ങളുടെ ചുമതല നിറവേറ്റാൻ കഴിയാത്ത “കോമാളി സംഘങ്ങൾ” ആണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പുതിയ യു.എസ് ഉപരോധങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയും തള്ളിക്കളഞ്ഞു. സ്വന്തം പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്ന ഒരു രാജ്യവും അമേരിക്കയുടെ നിയമവിരുദ്ധ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും അടിസ്ഥാന തത്വങ്ങളെ തകർക്കുന്നതാണ് യു.എസ് നീക്കമെന്നും ബഗായി കൂട്ടിച്ചേർത്തു.
ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണ്ണവ്യാപാരം, വ്യോമ-കടൽ ഗതാഗതം എന്നീ അഞ്ച് പ്രധാന മേഖലകളെ ലക്ഷ്യമിട്ട്, ലോകമെമ്പാടുമുള്ള 60-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കപ്പലുകൾക്കും എതിരെയുമാണ് യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.







