റാമല്ല: ജൂലൈയിൽ കുട്ടികളും സ്ത്രീകളും മുൻ തടവുകാരും ഉൾപ്പെടെ 630 ഫലസ്തീനികളെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നും ഇസ്രായിൽ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി റിപ്പോർട്ട് അറിയിച്ചു. അറസ്റ്റ് ചെയ്തവരിൽ ചിലരെ പിന്നീട് വിട്ടയച്ചു.
2023 അവസാനം മുതൽ വെസ്റ്റ് ബാങ്കിൽ നിന്നും കിഴക്കൻ ജറൂസലമിൽ നിന്നും 25,000 ഫലസ്തീനികളെ ഇസ്രായിൽ അറസ്റ്റ് ചെയ്തതായി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ എത്ര പേരെ പിന്നീട് വിട്ടയച്ചുവെന്ന് സൊസൈറ്റി വ്യക്തമാക്കിയില്ല.


അറസ്റ്റ് കാമ്പെയ്‌നുകൾക്കൊപ്പം, ഫീൽഡ് ചോദ്യം ചെയ്യലുകൾ, വീടുകളിൽ രാത്രികാല റെയ്ഡുകൾ, സ്വത്തുവകകൾ നശിപ്പിക്കൽ, കസ്റ്റഡിയിലെടുക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ അടി, ഭീഷണി, അപമാനം അടക്കമുള്ള ആക്രമണങ്ങൾ പോലുള്ള കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും വർധിച്ചുവരുന്നു.
ജൂലൈയിലെ കണക്കനുസരിച്ച്, 370 കുട്ടികളും 92 സ്ത്രീകളും ഉൾപ്പെടെ 9,400 ഫലസ്തീൻ തടവുകാരാണ് ഇസ്രായിൽ ജയിലുകളിൽ ഉള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരുടെ എണ്ണം 3,198 ആയി. 1,358 തടവുകാർ ഗാസ മുനമ്പിൽ നിന്നുള്ളവരാണ്. 2023 ഒക്ടോബറിനു ശേഷം ഗാസയുടെ 70 ശതമാനവും ഇസ്രായിൽ കൈവശപ്പെടുത്തി. 1967 ൽ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവിടങ്ങളിലെ ഇസ്രായിൽ അധിനിവേശത്തിനു ശേഷം എട്ടു ലക്ഷം ഫലസ്തീനികൾ ഇസ്രായിൽ ജയിലുകളിൽ കഴിഞ്ഞതായി 2023 ലെ യു.എൻ റിപ്പോർട്ട് പറയുന്നു.








