തെല്‍അവീവ്: ഗാസ യുദ്ധത്തില്‍ ഇസ്രായേൽ വ്യാപകമായി നിർമ്മിതബുദ്ധി (AI) ഉപയോഗിക്കുന്നത് കൊല്ലപ്പെടുന്ന നിരപരാധികളായ ഫലസ്തീനികളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചതായി പഠനം. ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ നിർണ്ണയിക്കാൻ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചതാണ് ഗാസയിൽ നാശത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് ഇസ്രായേൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് സൊസൈറ്റി-മിലിട്ടറി റിലേഷൻസ്’ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗവേഷകരായ പ്രൊഫസർ യാഗിൽ ലെവിയും പ്രൊഫസർ ഉറി ഷ്വാർട്സും ചേർന്നാണ് ഈ പഠനം തയ്യാറാക്കിയത്.
യുദ്ധത്തിൽ എ.ഐയുടെ ഉപയോഗം ദാരുണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോഴും, ഇതിന്റെ ധാർമ്മികവും രാഷ്ട്രീയവുമായ വശങ്ങളെക്കുറിച്ച് ഇസ്രായേലിൽ യാതൊരുവിധ പൊതുചർച്ചകളും നടക്കുന്നില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 2023 ഒക്ടോബർ 7-ന് ശേഷമുള്ള സൈനിക നീക്കങ്ങളിൽ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കാനും വ്യോമാക്രമണങ്ങൾക്കുള്ള ലക്ഷ്യങ്ങൾ അതിവേഗം നിർണ്ണയിക്കാനുമാണ് ഇസ്രായേൽ പ്രധാനമായും എ.ഐ ഉപയോഗിച്ചത്. വിവര ശേഖരണം ത്വരിതപ്പെടുത്തുക, ചെലവ് കുറയ്ക്കുക, സാങ്കേതിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയോടൊപ്പം വലിയ തോതിലുള്ള പിഴവുകൾക്കും ഇത് കാരണമാകുന്നു.
ആശയവിനിമയ രീതികൾ, ഫോൺ നമ്പറുകൾ അടിക്കടി മാറ്റുക, സംശയാസ്പദമായ നമ്പറുകളിലേക്ക് വിളിക്കുക തുടങ്ങിയ പരോക്ഷമായ പെരുമാറ്റ രീതികൾ അപഗ്രഥിച്ചാണ് എ.ഐ സംവിധാനങ്ങൾ ആളുകളെ ലക്ഷ്യമിടുന്നത്. എന്നാൽ മാധ്യമപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ, അഭയാർത്ഥികൾ, സാധാരണക്കാരായ ബന്ധുക്കൾ എന്നിവർക്കും സമാനമായ പെരുമാറ്റ രീതികൾ വരാമെന്നിരിക്കെ, എ.ഐയുടെ ഇത്തരത്തിലുള്ള കണക്കുകൂട്ടലുകൾ സാധാരണക്കാരെ വൻതോതിൽ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ധാർമ്മികമായ തിരിച്ചറിവോ യാഥാർത്ഥ്യബോധമോ എ.ഐ സാങ്കേതികവിദ്യയ്ക്കില്ല. ഒരു വ്യക്തിയെയോ സ്ഥലത്തെയോ എ.ഐ ലക്ഷ്യമായി തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്ന് പലപ്പോഴും തീരുമാനങ്ങളെടുക്കുന്ന സൈനിക ഉദ്യോഗസ്ഥർക്ക് പോലും പുനർനിർമ്മിക്കാനോ മനസ്സിലാക്കാനോ കഴിയില്ല. കൂടാതെ, എ.ഐ എടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് നിയമപരമായി അതിനെ ഉത്തരവാദിയാക്കാൻ കഴിയില്ലെന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മുൻ ഇസ്രായേലി ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊച്ചാവി വെളിപ്പെടുത്തിയത് അനുസരിച്ച്, എ.ഐ ഉപയോഗം വഴി പ്രതിവർഷം ഡസൻ കണക്കിന് ലക്ഷ്യങ്ങൾ കണ്ടുപിടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ആഴ്ചയിൽ നൂറുകണക്കിന് ലക്ഷ്യങ്ങളാണ് നിർണ്ണയിക്കപ്പെടുന്നത്. എ.ഐയുടെ കൃത്യത 90 ശതമാനം വർധിച്ചാൽ പോലും, ലക്ഷ്യമിടുന്ന ആക്രമണങ്ങളുടെ എണ്ണം 300 മടങ്ങ് വർധിക്കുമ്പോൾ പിഴവുകളുടെ എണ്ണവും അതിനനുസരിച്ച് വലിയ തോതിൽ ഉയരുകയും പതിനായിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടാൻ കാരണമാവുകയും ചെയ്യും.
ഗാസയിൽ ഉപയോഗിച്ച എ.ഐ സാങ്കേതികവിദ്യകൾ പൂർണ്ണമായി വികസിക്കാത്തതും കൃത്യത കുറഞ്ഞതുമായിരുന്നു. താഴ്ന്ന റാങ്കിലുള്ള പോരാളികളെ വധിക്കാൻ പോലും ഡസൻ കണക്കിന് സിവിലിയന്മാരെയും, മുതിർന്ന നേതാക്കളെ വധിക്കാൻ നൂറുകണക്കിന് സാധാരണക്കാരെയും ബലിനൽകുന്ന രീതിയിലാണ് ആക്രമണങ്ങൾക്ക് അനുമതി നൽകിയത്. യുദ്ധസമയത്ത് സിവില്‍ സര്‍വീസ് ജീവനക്കാരും പോലീസുകാരും അടക്കം 37,000 പേരെ ഇസ്രായേൽ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. സൈനിക തന്ത്രങ്ങളിലെ നിയന്ത്രണങ്ങൾ നീക്കിയതും എ.ഐയുടെ അനിയന്ത്രിതമായ ഉപയോഗവും ഗാസയിൽ വംശഹത്യയുടെ വ്യാപ്തി വർധിപ്പിച്ചതായി പഠനം വ്യക്തമാക്കുന്നു.






