ജിദ്ദ: ശാസ്ത്രലോകവും ജ്യോതിശാസ്ത്ര പ്രേമികളും കാത്തിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യ സാക്ഷ്യം വഹിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളെ പകൽസമയത്ത് താൽക്കാലിക അന്ധകാരത്തിലേക്ക് നയിക്കുന്ന സമ്പൂർണ്ണ സൂര്യഗ്രഹണമാണിത്. സൗദിയിൽ കഴിഞ്ഞ 75 വർഷത്തിനിടയിൽ ദൃശ്യമാകാത്ത അതീവ അപൂർവ്വവും ചരിത്രപരവുമായ നിമിഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണങ്ങളിലൊന്നായിരിക്കും ഇത്.
അബഹയിലും ജിദ്ദയിലും ആറ് മിനിറ്റോളം അന്ധകാരം
സൗദി അറേബ്യയുടെ തെക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഗ്രഹണം അതിന്റെ പൂർണ്ണതയിൽ ദൃശ്യമാകും. അബഹ ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിൽ പകൽവെളിച്ചം ഏകദേശം ആറ് മിനിറ്റോളം പൂർണ്ണമായി മറയും. ജിദ്ദയിലും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും 5 മിനിറ്റും 50 സെക്കൻഡും ഈ പൂർണ്ണ അന്ധകാരം നീണ്ടുനിൽക്കും. ഇത്രയും നീണ്ട ദൈർഘ്യം ലഭിക്കുന്നതിനാൽ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും സൂര്യന്റെ ബാഹ്യവലയമായ ‘സൗര കൊറോണ’യെക്കുറിച്ച് പഠിക്കാൻ ഇതൊരു സുവർണ്ണാവസരമായിരിക്കും. ഈ പ്രതിഭാസം ഏറ്റവും കൂടുതൽ സമയം ദൃശ്യമാകുക അയൽരാജ്യമായ ഈജിപ്തിലായിരിക്കും.
അതേസമയം റിയാദ് ഉൾപ്പെടുന്ന മധ്യമേഖല, കിഴക്കൻ പ്രവിശ്യ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങളിൽ ഇത് 80 ശതമാനം വരെയായിരിക്കും. ഭൂമിശാസ്ത്രപരമായ സ്ഥാനം അനുസരിച്ച് ഗ്രഹണത്തിന്റെ സമയത്തിലും ശതമാനത്തിലും വ്യത്യാസമുണ്ടാകും.
പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന പ്രധാന സ്ഥലങ്ങൾ
ചെങ്കടൽ തീരത്തുനിന്ന് ആരംഭിച്ച് രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാതയിലാണ് പൂർണ്ണ സൂര്യഗ്രഹണം അനുഭവപ്പെടുകയെന്ന് ജിദ്ദ അസ്ട്രോണമി സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മാജിദ് അബൂസഹ്റ വ്യക്തമാക്കി.
- പ്രധാന നഗരങ്ങൾ: മക്ക, ജിദ്ദ, തായിഫ്, അൽബാഹ, ഖമീസ് മുശൈത്, ജിസാൻ, നജ്‌റാൻ.
- മറ്റു പ്രദേശങ്ങൾ: തുവൽ, ദഹ്ബാൻ, അസ്ഫാൻ, ഖുലൈസ്, ജുമൂം, ബഹ്‌റ, അൽഹദ, അൽശഫ, ലൈത്ത്, അൽമന്ദഖ്, ബൽജുറശി, മജാരിദ, ഖുൻഫുദ, സബ്ത് അൽഅലായ, അൽനമാസ്, തന്നൂമ, ബാരിഖ്, അഹദ് റുഫൈദ, ബേശ്, സ്വബ്യ, ദഹ്‌റാൻ അൽജുനൂബ്, സറാത്ത് ഉബൈദ, ഹരദ്, ഗുറാൻ, ഗമീഖ്.
പകൽ സന്ധ്യയാകും; താപനില കുറയും
പൂർണ്ണ ഗ്രഹണസമയത്ത് പകൽവെളിച്ചം പെട്ടെന്ന് സന്ധ്യാനിഴലിലേക്ക് വഴിമാറും. പ്രകാശത്തിലും അന്തരീക്ഷ താപനിലയിലും പെട്ടെന്ന് കാര്യമായ കുറവുണ്ടാകും. സൂര്യന്റെ കൊറോണ വലയം തെളിയുന്നതിനൊപ്പം ആകാശത്ത് ചില പ്രകാശമേറിയ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാനും സാധിക്കും.
സൗദി സ്‌പേസ് ഏജൻസിയുടെ സുരക്ഷാ മുന്നറിയിപ്പ്: സൂര്യഗ്രഹണം നേരിട്ട് കാണുന്നത് കണ്ണിന്റെ കാഴ്ചശക്തിയെ ബാധിക്കും. അതിനാൽ പ്രത്യേക ഫിൽട്ടറുകൾ ഘടിപ്പിച്ച സോളാർ എക്ലിപ്സ് ഗ്ലാസുകളോ ബൈനോക്കുലറുകളോ ഉപയോഗിച്ച് മാത്രമേ ഗ്രഹണം നിരീക്ഷിക്കാവൂ. സാധാരണ സൺഗ്ലാസുകൾ ഇതിനായി ഉപയോഗിക്കരുത്.



