ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാന പ്രകാരം മക്ക, മദീന, ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് അനുവാദമുള്ള മേഖലകളും പ്രദേശങ്ങളും നിര്‍ണയിച്ചു. വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കുന്ന നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്കും വിദേശ ഉടമസ്ഥാവകാശം അനുവദിക്കുന്ന ഭൂമിശാസ്ത്രപരമായ മേഖലകള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി.
മക്കയില്‍ വിദേശികൾക്ക് സ്ഥലം വാങ്ങാവുന്ന പ്രദേശങ്ങൾ-
അബ്‌റാജ് മക്ക, അല്‍മനാര്‍, അജ്‌യാദ് ടവര്‍, കിംഗ് സല്‍മാന്‍ ഗേറ്റ്, ത്വലാല്‍ വില്ലേജ്, ജബല്‍ ഉമര്‍, ദാഖിര്‍ മക്ക, സുമുവ് സബര്‍ബ്, മസാര്‍, മക്കയിലെ ഒന്നും രണ്ടും മൂന്നും ഏരിയകള്‍
മദീനയിൽ-
അല്‍ഗുറ, മദീനയിലെ ഒന്നും രണ്ടും ഏരിയകള്‍, അല്‍മഹ്വ, ദാറത്ത് അല്‍ഹിജ്റ, ഡൗണ്‍ടൗണ്‍ മദീന, ദിയാര്‍ അല്‍മുഖര്‍, റുആ അല്‍മദീന, മദീന നോളജ് ഇക്കണോമിക് സിറ്റി, മിശ്‌റാഫ്


റിയാദിൽ
റിയാദില്‍ ഖിദ്ദിയ, ന്യൂ അല്‍മുറബ്ബ, സ്‌പോര്‍ട്‌സ് ട്രാക്ക്, ദിരിയ ഗേറ്റ്, കിംഗ് സല്‍മാന്‍ പാര്‍ക്ക്, സിദ്‌റ, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ജിദ്ദയിൽ
ജിദ്ദയില്‍ ജിദ്ദ സിറ്റി സെന്റര്‍, ചേരിവികസന പദ്ധതി നടപ്പാക്കുന്ന 55 മേഖലകള്‍


ഇവക്കു പുറമെ, രാജ്യത്തെ എല്ലാ നഗരങ്ങളുടെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിക്കുള്ളില്‍ വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് വിദേശികള്‍ മുസ്ലിംകളായിരിക്കണം. മക്കയും മദീനയും ഒഴികെ, രാജ്യത്തെ ഏതൊരു നഗരത്തിലും വിദേശികള്‍ക്ക് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കാം.


റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിന് വിദേശിയുടെ പക്കല്‍ സാധുവായ ഇഖാമയോ പ്രീമിയം ഇഖാമയോ ഉണ്ടായിരിക്കണം. ഉടമസ്ഥാവകാശ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും വിവരങ്ങളും വിദേശി വെളിപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. വിദേശികള്‍ വാങ്ങുന്ന സ്വത്ത് റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം. പ്രീമിയം ഇഖാമ ഉടമയുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം, പ്രീമിയം ഇഖാമ റെസിഡന്‍സി കാരണം നേടിയ ഏതെങ്കിലും അവകാശങ്ങളെയോ പ്രത്യേകാവകാശങ്ങളെയോ പ്രതികൂലമായി ബാധിക്കില്ല.



