വാഷിംഗ്ടൺ: വരാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതൽ കാലം പിടിച്ചുനിൽക്കാൻ അവർക്ക് കഴിയില്ല. അതിനാൽ വോട്ടെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്നും ഇതിനെ തുടർന്ന് എണ്ണവില കുറയുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇറാനെതിരെ ശക്തമായ സൈനിക നടപടികളാണ് യു.എസ് തുടരുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതിന് മറുപടിയായി ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ യു.എസ് സൈന്യം, അവരുടെ ഒമ്പത് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും അഞ്ച് എണ്ണ ടാങ്കറുകൾ തകർക്കുകയും ചെയ്തു. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന സൂചനയും ട്രംപ് നൽകി. അതേസമയം, ഇറാനുമായി താൻ കരാറിന് ശ്രമിക്കുന്നില്ലെന്നും അവരുടെ ആണവായുധ സ്വപ്നം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിന്റെ പ്രതീക്ഷകൾക്ക് വിപരീതമായി, സംഘർഷം അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന 2029 വരെ നീണ്ടുനിന്നേക്കാമെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാക്കൾ മുന്നറിയിപ്പ് നൽകുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഓവൽ ഓഫീസിലും സിറ്റുവേഷൻ റൂമിലും നടന്ന രഹസ്യ യോഗങ്ങളിൽ ട്രംപുമായി ഇത് ചർച്ച ചെയ്തതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
യു.എസിന്റെ ഉപരോധങ്ങളെയും സൈനിക നടപടികളെ അതിജീവിച്ച് 2029 ജനുവരിയിലെ അടുത്ത പ്രസിഡന്റ് സ്ഥാനാരോഹണത്തിന് ശേഷവും ചെറുത്തുനിൽപ്പ് തുടരാൻ ഇറാന് ശേഷിയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ.
സംഘർഷം കടുക്കുകയും വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളർ കവിഞ്ഞു. യൂറോപ്യൻ ഗ്യാസ് വിലയും ഉയർന്ന നിലയിലാണ്. ഇന്ധനവില വർദ്ധനവ് നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കുന്നുണ്ട്. പ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.







