വാഷിംഗ്ടണ്‍ – ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് നിര്‍ത്താതെ ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാന് ഈ ആക്രമണങ്ങള്‍ നിര്‍ത്തണം. ഇറാനുമായി ബന്ധപ്പെട്ട് അമേരിക്കക്ക് മുന്നിലുള്ള ഓപ്ഷനുകളെ കുറിച്ച് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വാന്‍സ്, ഇറാന് പ്രതിപക്ഷത്തെ ആയുധമണയിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ടെന്ന് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്കാന് അദ്ദേഹം വിസമ്മതിച്ചു.
ഇറാന് ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്കയുടെ പക്കല്‍ നിരവധി ഉപകരണങ്ങള്‍ ഉണ്ട്. അമേരിക്ക ഇറാന് സിവിലിയന്മാരെ ഒരിക്കലും ലക്ഷ്യമിടുന്നില്ല. ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ആണ് സിവിലിയന്മാരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നത്. ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതില്‍ ചൈന സഹകരിക്കാന്‍ തയ്യാറാണ്. ഇറാനെതിരായ സാമ്പത്തിക, സൈനിക സമ്മര്‍ദ്ദം നിലനില്ക്കും.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണപ്രവാഹം മിഡില്‍ ഈസ്റ്റില്‍ യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് ഏതാണ്ട് തിരിച്ചെത്തി. ഇന്നലെ ഹോര്‍മുസ് കടലിടുക്കിലൂടെ ഏകദേശം ഒന്നര കോടി ബാരല്‍ എണ്ണ കടന്നുപോയി. നമ്മള് മൂന്ന് മാസം പിന്നോട്ട് പോയാല്‍, ഇറാന് ഭീഷണികള്‍ കാരണം എത്ര എണ്ണയും വാതകവും കടലിടുക്കിലൂടെ കടന്നുപോയി? ഫലത്തില്‍ ഒന്നുമില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇപ്പോള്‍ അത് ഏതാണ്ട് തിരിച്ചെത്തിയിരിക്കുന്നു – യു.എസ് വൈസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്കൻ ജനതയോട് ശത്രുതയില്ല, ആധിപത്യ നയങ്ങളെ എതിർക്കുന്നു: ഇറാൻ പ്രസിഡന്റ്
ഫെബ്രുവരി 28 ന്, അമേരിക്കയും ഇസ്രായിലും ഇറാനെതിരെ ആരംഭിച്ച ആക്രമണങ്ങളോടെ മിഡില്‍ ഈസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മേഖലാ രാജ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയും സുപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയും ഇറാന് തിരിച്ചടിച്ചു. നയതന്ത്ര ശ്രമങ്ങള്‍ ഏപ്രിലില്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചു. തുടര്‍ന്ന് ജൂണില്‍ സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ പിന്നീട് അവ പരാജയപ്പെട്ടു. കഴിഞ്ഞ മാസം, ഇറാന് സമ്പദ്വ്യവസ്ഥയെ ശ്വാസംമുട്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധം യു.എസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു. യു.എസ് വ്യോമസേന ഞായറാഴ്ച ഇറാനില്‍ വ്യോമാക്രമണം പുനരാരംഭിക്കുകയും ചെയ്തു.







