ന്യൂയോർക്: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള വഞ്ചനാക്കുറ്റങ്ങളും കൈക്കൂലി ആരോപണങ്ങളും പിൻവലിക്കാൻ അമേരിക്കൻ അധികൃതർ നീക്കം നടത്തുന്നതായി റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പ് (DoJ) ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നും, ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും ഫണ്ട് ശേഖരിച്ചെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. 2024 നവംബറിലാണ് യുഎസ് അധികൃതർ ഈ കേസ് ഫയൽ ചെയ്തത്.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത സമാന്തര സിവിൽ തട്ടിപ്പ് കേസ് പിഴയൊടുക്കി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങളെല്ലാം നേരത്തെ തന്നെ നിഷേധിച്ചിരുന്നു. യുഎസ് നിയമങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും വിദേശത്ത് നടന്ന ഇടപാടുകളിൽ യുഎസ് റെഗുലേറ്റർമാർക്ക് അധികാരപരിധിയില്ലെന്നുമാണ് അദാനിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുകയും സിവിൽ കേസ് ഒത്തുതീർപ്പാവുകയും ചെയ്താൽ അത് അദാനി ഗ്രൂപ്പിന് വലിയൊരു നിയമപരമായ ആശ്വാസമായി മാറും.



