വാഷിംഗ്ടൺ- അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി യോഗങ്ങളിൽ പങ്കെടുക്കാൻ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് വിസ നൽകാൻ അമേരിക്ക വിസമ്മതിച്ചു. യു.എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ച് തുടർച്ചയായ രണ്ടാം വർഷമാണ് അമേരിക്ക ഫലസ്തീൻ പ്രസിഡന്റിന് വിസ വിലക്കുന്നത്. അമേരിക്കക്ക് അവർ നൽകിയ പ്രതിജ്ഞാബദ്ധതകൾക്ക് വിരുദ്ധമായി പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിനാലും സമാധാന സാധ്യതകളെ ദുർബലപ്പെടുത്തുന്ന അവരുടെ തുടർച്ചയായ പ്രവർത്തനങ്ങൾ മൂലവും, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ അംഗങ്ങൾക്കും ഫലസ്തീൻ അതോറിറ്റി ഉദ്യോഗസ്ഥർക്കും പ്രവേശന വിസ നൽകുന്നത് നിരോധിക്കുന്ന ഉപരോധങ്ങൾ അമേരിക്ക നീട്ടുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. സെപ്റ്റംബർ 8ന് ആരംഭിച്ച 81-ാമത് ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തിന് മുന്നോടിയായാണ് അമേരിക്കയുടെ തീരുമാനം. യു.എൻ ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ജനറൽ അസംബ്ലി പൊതു ചർച്ചകൾ സെപ്റ്റംബർ 28 വരെ നീണ്ടുനിൽക്കും.
ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്
ഫലസ്തീൻ വിഷയത്തിൽ അന്താരാഷ്ട്ര നിലപാടിൽ മാറ്റങ്ങളുണ്ടെന്ന്
ഈജിപ്ഷ്യൻ സന്ദർശനത്തിനിടെ മഹ്‌മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. അമേരിക്കൻ പൊതുജനാഭിപ്രായത്തിൽ ഫലസ്തീൻ അവകാശങ്ങളോട് കൂടുതൽ സഹാനുഭൂതി കാണിക്കുന്ന മാറ്റവും പ്രകടമാണ്. അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരം, 1967 ലെ അതിർത്തിക്കുള്ളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള ഏറ്റവും മികച്ച ചട്ടക്കൂടാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളിൽ മഹ്‌മൂദ് അബ്ബാസ് സ്ഥിരീകരിച്ചു. ഇത് നേടിയെടുക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ തുടരേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വർഷവും ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാൻ ഫലസ്തീൻ പ്രസിഡന്റിനും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്കും ന്യൂയോർക്കിലേക്ക് പ്രവേശന വിസ നൽകാൻ അമേരിക്ക വിസമ്മതിച്ചു. ഈ വർഷവും ആവർത്തിച്ച ഈ നീക്കം യു.എസ് ഭരണകൂടവും ഫലസ്തീൻ നേതൃത്വവും തമ്മിൽ വർധിച്ചുവരുന്ന സംഘർഷം അടയാളപ്പെടുത്തുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മഹ്‌മൂദ് അബ്ബാസ് ഉൾപ്പെടെ ഏകദേശം 80 ഫലസ്തീൻ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതായി 2025 ഓഗസ്റ്റിൽ അമേരിക്ക പ്രഖ്യാപിച്ചു. ഫലസ്തീൻ നേതൃത്വം മുൻ പ്രതിബദ്ധതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും സമാധാനത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നതായും അമേരിക്ക ആരോപിച്ചു.
ദ്വിരാഷ്ട്ര പരിഹാരവും ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരവും സംബന്ധിച്ച അന്താരാഷ്ട്ര സംരംഭങ്ങളെ കുറിച്ച് ജനറൽ അസംബ്ലി ചർച്ച ചെയ്യാൻ തയ്യാറെടുക്കുന്ന സമയത്ത്, ഈ തീരുമാനം അന്താരാഷ്ട്ര വിമർശനത്തിന് കാരണമായി. ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ വെർച്വൽ പങ്കാളിത്തത്തിന് അംഗീകാരം നൽകിയതിനെ തുടർന്ന്, കഴിഞ്ഞ വർഷം റാമല്ലയിലെ തന്റെ ഓഫീസിൽ നിന്ന് വീഡിയോ വഴി മഹ്‌മൂദ് അബ്ബാസ് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.
യു.എൻ യോഗങ്ങളിൽ പങ്കെടുക്കാൻ ഫലസ്തീൻ നേതാവിന് വിസ നൽകാൻ അമേരിക്ക വിസമ്മതിച്ച ആദ്യ സംഭവം 1988ലാണ്. അന്തരിച്ച ഫലസ്തീൻ നേതാവ് യാസർ അറഫാത്തിന് പ്രവേശന വിസ നൽകാൻ അമേരിക്ക അന്ന് വിസമ്മതിച്ചു. ഇത് ജനറൽ അസംബ്ലി യോഗം ജനീവയിൽ നടത്താൻ യു.എന്നിനെ നിർബന്ധിതമാക്കി. ജനീവയിൽ വെച്ച് അറഫാത്ത് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തു.







