ഗാസ- ഗാസയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെടുകയും നാല് കുട്ടികൾ ഉൾപ്പെടെ 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റി, ഖാൻ യൂനിസ്, അൽ സവായ്ദ ഗ്രാമം എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. അഭയാർഥികൾ കഴിയുന്ന തമ്പുകൾക്കു നേരെയും സാധാരണക്കാരുടെ ഒത്തുചേരലുകൾക്കിടെയും വ്യോമാക്രമണങ്ങളുണ്ടായി. ഇതിനു പുറമെ സൈനിക വാഹനങ്ങളിൽ നിന്ന് വെടിവെപ്പുകളുമുണ്ടായി.
ഖാൻ യൂനിസിന് തെക്കുള്ള അൽമവാസി പ്രദേശത്ത് അഭയാർഥികൾ കഴിയുന്ന തമ്പിനു നേരെയുണ്ടായ ഇസ്രായിലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ഫലസ്തീനിയുടെ മൃതദേഹവും പരിക്കേറ്റ ഏഴ് പേരെയും നാസർ ആശുപത്രിയിലെത്തിച്ചതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ പ്രദേശത്തെ ഇൻഡസ്ട്രിയൽ ഏരിയ- സ്ട്രീറ്റ് 5 കവലയിലുള്ള തമ്പിനു നേരെ ഡ്രോൺ കുറഞ്ഞത് ഒരു മിസൈലെങ്കിലും തൊടുത്തുവിട്ടതായും ഇത് ഒരു ഫലസ്തീനിയുടെ മരണത്തിനും മറ്റുള്ളവർക്ക് പരിക്കേൽക്കാനും കാരണമായെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
ഹൂത്തികളുടെ മുന്നേറ്റം; ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം നാവിക പ്രതിരോധം ശക്തമാക്കി ഇസ്രയേൽ
അൽമവാസി പ്രദേശത്തെ സ്ട്രീറ്റ് 5ൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന കൂടാരം ലക്ഷ്യമിട്ട് ഇസ്രായിലി ഡ്രോൺ നടത്തിയ മറ്റൊരു ആക്രമണത്തിൽ എട്ട് ഫലസ്തീനികൾക്ക് പരിക്കേറ്റു. ഖാൻ യൂനിസിന് പടിഞ്ഞാറ്, അതേ പ്രദേശത്തെ കൂടാരത്തിന് സമീപം സാധാരണക്കാരുടെ ഒത്തുചേരലിന് നേരെയുണ്ടായ രണ്ട് മിസൈൽ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റതായും മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവർ നാസർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മറ്റൊരു സംഭവത്തിൽ, ഖാൻ യൂനിസിന് കിഴക്ക് ഇസ്രായിൽ സൈനിക വാഹനങ്ങളിൽ നിന്നുള്ള വെടിവെപ്പിൽ ഒരു യുവാവിന് പരിക്കേറ്റതായി അൽഅമൽ ആശുപത്രിയിലെ മെഡിക്കൽ വൃത്തം അറിയിച്ചു. നഗരത്തിന്റെ കിഴക്കും തെക്കും പ്രദേശങ്ങളിലെ അഭയാർഥികളുടെ വീടുകൾക്കും കൂടാരങ്ങൾക്കും നേരെ സൈനിക വാഹനങ്ങൾ ശക്തമായി വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗാസ മുനമ്പിൽ, ഗാസ നഗരത്തിന് പടിഞ്ഞാറ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ തമ്പ് ലക്ഷ്യമിട്ട് ഇസ്രായിൽ ഡ്രോൺ നടത്തിയ ആക്രമണത്തിൽ 50 വയസ്സുകാരനായ മുഹമ്മദ് ഖിദ്ര് അജൂർ ഗുരുതരമായ പരിക്കേറ്റ് മരിച്ചു. അൽശിഫ ആശുപത്രിക്ക് സമീപമുള്ള അജൂർ കുടുംബത്തിന്റെ തമ്പിനു നേരെ ഡ്രോൺ രണ്ട് മിസൈലുകൾ പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
മധ്യ ഗാസ നഗരത്തിലെ അൽവഹ്ദ സ്ട്രീറ്റിലെ ടെന്റ് ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ 10 ഫലസ്തീനികൾക്ക് പരിക്കേറ്റതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അൽവഫ ആശുപത്രിക്ക് സമീപം അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. മധ്യ ഗാസ മുനമ്പിൽ, അൽസവായ്ദ ഗ്രാമത്തിന് കിഴക്കുള്ള സ്വലാഹുദ്ദീൻ സ്ട്രീറ്റിൽ സിവിലിയന്മാരുടെ ഒത്തുചേരലിനെ ലക്ഷ്യമിട്ട് നടത്തിയ ഇസ്രായിലി ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ അൽഅഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രിയിലെത്തിച്ചതായി മെഡിക്കൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച വരെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ 1,372 പേർ കൊല്ലപ്പെടുകയും 4,659 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ 7 ന് ആരംഭിച്ച ഗാസ യുദ്ധത്തിൽ ഇതുവരെ 73,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,74,000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ മുനമ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 90 ശതമാനവും നശിപ്പിക്കപ്പെട്ടു.







