ദാവോസ്, സ്വിറ്റ്സർലൻഡ് – പുതുതായി രൂപീകരിച്ച ഗാസ സമാധാന ബോർഡിൽ ചേരുന്ന രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പീസ് ബോർഡ് ചാർട്ടറിൽ ഒപ്പുവെച്ചു. ആഗോള രാഷ്ട്രീയ, ബിസിനസ് നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ലോക സാമ്പത്തിക ഫോറം നടക്കുന്ന സ്വിറ്റ്‌സർലൻഡിലെ ദാവോസിലാണ് സമാധാന ബോർഡ് ചാർട്ടർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
ദാവോസ് ലോക സാമ്പത്തിക ഫോറത്തിലെ തന്റെ പ്രസംഗത്തിൽ, പീസ് ബോർഡ് രൂപീകരണത്തെ വളരെ ഗൗരവമായി കാണുന്നതായും പുതിയ സമിതി സമാധാനത്തിനുള്ള അവസരമായി മാറുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. ‘തന്റെ ഭരണകൂടം ഗാസ മുനമ്പിൽ ദീർഘകാലമായി നടന്ന യുദ്ധം അവസാനിപ്പിച്ചു. ഗാസയിൽ വെടിനിർത്തലിന് വിജയകരമായി മധ്യസ്ഥത വഹിച്ചു. 35 വർഷത്തിലേറെയായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്. പുതിയ യുദ്ധങ്ങൾ തടയുകയും സ്ഥിരത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സമാധാന ബോർഡിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ട്രംപ്, പീസ് ബോർഡിൽ ചേരാൻ സമ്മതിച്ച രാജ്യങ്ങളിലെ നേതാക്കൾക്ക് നന്ദി പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച സമാധാന കൗൺസിലായിരിക്കും ഗാസ പീസ് ബോർഡ്. സമിതിയിൽ അംഗങ്ങളാകാൻ പല രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതിന്റെ പ്രസിഡന്റാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു’- ട്രംപ് കൂട്ടിച്ചേർത്തു.
ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കണം, അല്ലെങ്കിൽ അതിന്റെ അന്ത്യം അടുത്തുവരുമെന്ന് പ്രസിഡന്റ് ഹമാസിനെ ഭീഷണിപ്പെടുത്തി. മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിൽ 59 രാജ്യങ്ങൾ പങ്കെടുക്കും. ഗാസയിലെ യുദ്ധം അവസാനത്തോട് അടുക്കുകയാണ്. ലോകം ഇപ്പോൾ കൂടുതൽ സുരക്ഷിതവും സമാധാനപരവുമാണ്. ഗാസയിലെ അവസാന ഇസ്രായിലി ബന്ദിയുടെ മൃതദേഹം വീണ്ടെടുക്കുന്നതിന് അടുത്തെത്തിയിട്ടുണ്ട്. സമാധാന ബോർഡ് സ്ഥാപിതമായ ശേഷം ഗാസ പുനർനിർമ്മിക്കാനും മറ്റ് സംരംഭങ്ങൾ ഏറ്റെടുക്കാനും പ്രതിജ്ഞാബദ്ധമാണ്.
ഉക്രെയ്നിലെ ഭയാനകമായ യുദ്ധം അവസാനിപ്പിക്കാൻ ഞാൻ പ്രവർത്തിക്കുന്നു. അമേരിക്കയുടെ സൈന്യം ലോകത്തെ ഏറ്റവും ശക്തമായ സൈന്യമാണ്. സിറിയൻ പ്രസിഡന്റ് തന്റെ രാജ്യത്ത് കാര്യങ്ങൾ ശരിയാക്കുന്നതിൽ നന്നായി പ്രവർത്തിക്കുന്നു. സിറിയയിൽ വലിയ പുരോഗതി കൈവരിക്കുന്നുണ്ട്. സിറിയയിൽ ഐസിസിന് ഞങ്ങൾ കാര്യമായ പ്രഹരങ്ങൾ ഏൽപ്പിച്ചു. താൻ ലെബനോനുവേണ്ടി പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസയിലെ വെടിനിർത്തൽ സ്ഥിരപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സമാധാന ബോർഡ് ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. മറ്റ് ആഗോള ശക്തികളെ ആശങ്കപ്പെടുത്തുന്ന വിശാലമായ പങ്ക് വഹിക്കാൻ സമാധാന ബോർഡിന് കഴിയും. ഈ ബോർഡ് പൂർണ്ണമായും രൂപീകരിച്ചുകഴിഞ്ഞാൽ, ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും നമുക്ക് ചെയ്യാൻ കഴിയും. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് ഞങ്ങൾ അത് ചെയ്യും. ഐക്യരാഷ്ട്രസഭക്ക് വലിയ സാധ്യതകളുണ്ട്. എന്നാൽ അത് പൂർണ്ണമായി ഉപയോഗിക്കപ്പെടാത്തിയിട്ടില്ല. ദുർബലമായ ഗാസ വെടിനിർത്തലിനപ്പുറമുള്ള വെല്ലുവിളികളെ സമാധാന ബോർഡ് അഭിസംബോധന ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. ഇത് ആഗോള നയതന്ത്രത്തിനും സംഘർഷ പരിഹാരത്തിനുമുള്ള പ്രധാന വേദിയെന്ന നിലയിൽ യു.എന്നിന്റെ പങ്കിനെ ദുർബലപ്പെടുത്തുമെന്ന സംശയങ്ങൾ ഉണർത്തി. ഐക്യരാഷ്ട്രസഭയുമായി ചേർന്ന് പ്രവർത്തിക്കാൻ വളരെയധികം സാധ്യതകളുണ്ട്. സമാധാന ബോർഡ് ലോകത്തിന് വളരെ സവിശേഷമായ ഒന്നായിരിക്കുമെന്ന് ഞാൻ കരുതുന്നു – യു.എന്നിനെയും ബഹുരാഷ്ട്ര സഹകരണത്തിന്റെ മറ്റ് സ്ഥാപനങ്ങളെയും വളരെക്കാലമായി അധിക്ഷേപിച്ച ട്രംപ് പറഞ്ഞു.
മറ്റ് പ്രധാന ആഗോള ശക്തികളും പരമ്പരാഗത പാശ്ചാത്യ യു.എസ് സഖ്യകക്ഷികളും സമാധാന ബോർഡിൽ ചേരുന്നതിൽ നിന്ന് പിന്മാറി. സമാധാന ബോർഡിലെ സ്ഥിരാംഗങ്ങൾ 100 കോടി ഡോളർ വീതം ധനസഹായം നൽകണമെന്ന് ട്രംപ് പറയുന്നു. അമേരിക്കയെ കൂടാതെ, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചശേഷം അന്താരാഷ്ട്ര നിയമത്തിലും നയതന്ത്രത്തിലും ഏറ്റവും കൂടുതൽ സ്വാധീനമുള്ള യു.എൻ രക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗ രാജ്യങ്ങളിൽ മറ്റൊരു രാജ്യവും ഇതുവരെ സമാധാന ബോർഡിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.
സമാധാന ബോർഡിൽ റഷ്യ ചേരുമെന്ന് ട്രംപ് പറഞ്ഞതിന് ശേഷം തങ്ങൾ ഈ നിർദേശം പഠിക്കുകയാണെന്ന് റഷ്യ പറഞ്ഞു. ഫലസ്തീൻ ജനതയെ പിന്തുണക്കാനായി അമേരിക്കയിലെ മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ നിന്ന് 100 കോടി ഡോളർ നൽകാൻ റഷ്യ തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ പറഞ്ഞു. സമാധാന ബോർഡിൽ ചേരാൻ ഫ്രാൻസ് വിസമ്മതിച്ചു. ഇപ്പോൾ ചേരുന്നില്ലെന്ന് ബ്രിട്ടൻ അറിയിച്ചു. ചൈന ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഗാസ സമാധാന ബോർഡിൽ ചേരുമെന്ന് സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇന്നലെ അറിയിച്ചിരുന്നു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ചാർട്ടറിൽ ഒപ്പുവെച്ചു. ബോർഡിൽ ചേരാനുള്ള ക്ഷണം ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ചാണ് സമാധാന ബോർഡ് രൂപീകരിച്ചത്. ട്രംപിന്റെ അടുത്ത സഖ്യകക്ഷികളും അദ്ദേഹത്തിന്റെ രാഷ്ട്രീയ, നയതന്ത്ര സമീപനത്തെ പിന്തുണക്കുന്നവരുമായ ഇസ്രായിൽ, അർജന്റീന, ഹംഗറി എന്നീ രാജ്യങ്ങളുടെ നേതാക്കൾ ബോർഡിൽ ചേരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ബോർഡ് ചാർട്ടറിൽ ഒപ്പുവെച്ച രാജ്യങ്ങളിൽ ചുരുക്കം ചിലത് മാത്രമാണ് ജനാധിപത്യ രാജ്യങ്ങൾ. യു.എസ് വിദേശ മന്ത്രി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, മിഡിൽ ഈസ്റ്റിലേക്കുള്ള പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവരും ബോർഡ് അംഗങ്ങളിൽ ഉൾപ്പെടുന്നു.
ഗാസയിലെ പുനർനിർമ്മാണത്തിനുള്ള ധനസഹായവും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിൽ ഒന്നായ ഹമാസിന്റെ നിരായുധീകരണവും ഗാസ വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് കുഷ്‌നർ പറഞ്ഞു. ഹമാസ് നിരായുധീകരിക്കുന്നില്ലെങ്കിൽ, അതാണ് ഗാസ സമാധാന പദ്ധതിയെ പിന്നോട്ടടിക്കുകയെന്ന് കുഷ്‌നർ പറഞ്ഞു. അടുത്ത 100 ദിവസങ്ങളിൽ ഞങ്ങൾ ഇത് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാനുഷിക സഹായം, മാനുഷിക അഭയം എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. പിന്നീട് മുന്നോട്ട് പോകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കും – കുഷ്നർ പറഞ്ഞു.
യുദ്ധവിരാമത്തിന്റെ ആദ്യ ഘട്ടത്തിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ പുരോഗതിയുടെ സൂചനയായി, ഗാസയുടെ പ്രധാന കവാടമായ ഈജിപ്തുമായുള്ള റഫ അതിർത്തി ക്രോസിംഗ് അടുത്ത ആഴ്ച വീണ്ടും തുറക്കുമെന്ന് പലസ്തീൻ ടെക്‌നോക്രാറ്റിക് കമ്മിറ്റി നേതാവ് അലി ശഅത്ത് പറഞ്ഞു. എന്നാൽ അവസാന ഇസ്രായിലി ബന്ദിയുടെ മൃതദേഹം തിരികെ ലഭിക്കാത്ത കാലത്തോളം റഫ ക്രോസിംഗ് തുറക്കില്ലെന്ന് ഇസ്രായിൽ വ്യക്തമാക്കി.



