വാഷിംഗ്ടൺ – ഒക്കച്ചെങ്ങായിമാരായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും ബദ്ധശത്രുക്കളായി മാറിയതിൽ ആശ്ചര്യപ്പെട്ടും അത്ഭുതപ്പെട്ടുമിരിക്കുകയാണ് ലോകം. ഇരുവരും തമ്മിലുള്ള ശത്രുത വൈകാതെ അവസാനിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച വൈകിട്ട് വരെ ശുഭസൂചനകളൊന്നും ഇക്കാര്യത്തിൽ വന്നിട്ടില്ല. ബുധനാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ഡോണാൾഡ് ട്രംപ് സ്വകാര്യ കൂടിക്കാഴ്ച നടത്തിയപ്പോൾ, മസ്കുമായി ചർച്ച നടത്താനുള്ള സാധ്യതയെ പറ്റി സൂചിപ്പിച്ചിരുന്നു.
ട്രംപിന്റെ ബിഗ് ആന്റ് ബ്യൂട്ടിഫുൾ ബില്ലിനെതിരെ മസ്ക് രംഗത്തുവന്നതാണ് ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമാകാൻ കാരണം. അറപ്പുളവാക്കുന്ന നിയമം എന്ന് ഈ തീരുമാനത്തെ വിശേഷിപ്പിച്ച മസ്ക്, ട്രംപ് നന്ദികേട് കാണിക്കുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുമായിരുന്നുവെന്നും പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെയാണ് ഇലോൺ മസ്ക് വിമർശനമുന്നയിച്ചത്.
ഇതിൽ അതൃത്പി പ്രകടിപ്പിച്ച ട്രംപ് ഇലോൺ മസ്കിന്റെ കമ്പനികൾക്ക് അമേരിക്കൻ സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് തിരിച്ചടിച്ചു. നേരത്തെ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങിയിരുന്നു. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് വിടവാങ്ങൽ വേളയിൽ കുറിച്ചത്.
2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മസ്‌കിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ തിരിച്ചുലഭിക്കാൻ ട്രംപ് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ട്രംപിന്റെ മാനസികാവസ്ഥ മാറി. മസ്കിനെതിരെ തിരിച്ചടിക്കാൻ അദ്ദേഹം തീരുമാനിച്ചു എന്നാണ് വിവരം. ഇന്ന് മസ്കുമായി ട്രംപ് സംസാരിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതും റദ്ദാക്കി. ട്രംപിന്റെ നികുതി ബിൽ അമേരിക്കയെ അതിഭീകരമായ രീതിയിൽ കടക്കെണിയിലാക്കുമെന്ന് മസ്ക് ഇന്നും ആവർത്തിച്ചതോടെ പോര് രൂക്ഷമായി. മസ്ക് സ്ഥിരതയില്ലാത്തയാളാണെന്ന് ട്രംപ് തിരിച്ചടിച്ചു.
ഓവൽ ഓഫീസിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസിന്റെ അരികിലിരുന്ന്, തന്റെ മുൻ ഉപദേഷ്ടാവിൽ താൻ വളരെ നിരാശനാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “നമ്മുടെ ബജറ്റിൽ, കോടിക്കണക്കിന് ഡോളറുകൾ ലാഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം, എലോണിന്റെ സർക്കാർ സബ്‌സിഡികൾ, കരാറുകൾ എന്നിവ അവസാനിപ്പിക്കുക എന്നതാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള സമയമായി എന്നാണ് ഇതിന് മസ്ക് മറുപടി നൽകിയത്. വലതുപക്ഷ പ്രവർത്തകൻ ഇയാൻ മൈൽസ് ചിയോങ്ങിന്റെ എക്‌സിലെ പോസ്റ്റിനെ പിന്തുണച്ച് ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്നും മസ്ക് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 300 മില്യൺ ഡോളറാണ് മസ്ക് ചെലവിട്ടത് എന്നാണ് ഏകദേശ കണക്ക്. ട്രംപ് അധികാരത്തിലെത്തിയ ആദ്യ കാലത്ത് അമേരിക്കയുടെ നയങ്ങൾ രൂപീകരിക്കുന്നതിൽ തിരശീലക്ക് പിന്നിലെ ശക്തിയായിരുന്നു മസ്ക്. കഴിഞ്ഞ ആഴ്ച, ട്രംപ് മസ്‌കിന് യാത്രയയപ്പ് ചടങ്ങ് നടത്തിയിരുന്നു. “എലോൺ നമ്മെ വിട്ടു പോകുന്നില്ല” എന്നായിരുന്നു ട്രംപ് ആ യോഗത്തിൽ പറഞ്ഞത്. എന്നാൽ ട്രംപിന്റെ ഓഫീസിൽനിന്ന് വിട്ടുപോകുക മാത്രമല്ല മസ്ക് ചെയ്തത്. അദ്ദേഹത്തിന്റെ ശക്തനായ വിമർശകനാകുകയും ചെയ്തു. ട്രംപിനും വൈറ്റ് ഹൗസ് സ്റ്റാഫിനും ഇത് ഉൾക്കൊള്ളാനായിട്ടില്ല. വേർപിരിയലിനെ എലോണിൽ നിന്നുള്ള നിർഭാഗ്യകരമായ എപ്പിസോഡ് എന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്. വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ അദ്ദേഹം അസന്തുഷ്ടനാണ്, കാരണം അതിൽ അദ്ദേഹം ആഗ്രഹിച്ച നയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
മസ്‌ക്-ട്രംപ് വേർപിരിയൽ വ്യാഴാഴ്ച ടെസ്‌ലയുടെ ഓഹരി വില 14% ഇടിഞ്ഞു. ഇത് ഇന്ന് തിരിച്ചു കയറിയിട്ടുണ്ട്.
ട്രംപ് തവണയും പ്രസിഡന്റായി അധികാരമേറ്റപ്പോൾ ഇലോൺ മസ്‌കിനെ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന പദ്ധതിയുടെ ഉപദേശകനായാണ് നിയമിച്ചിരുന്നത്. എന്നാൽ, ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്നറിയപ്പെടുന്ന നയവും ഇലക്ട്രിക് വാഹന (EV) ടാക്‌സ് ക്രെഡിറ്റുകൾ നിർത്തലാക്കാനുള്ള തീരുമാനവുമാണ് തർക്കത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ നയം ടെസ്‌ലയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്, കാരണം ഇ.വി ടാക്‌സ് ക്രെഡിറ്റുകൾ ടെസ്‌ലയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിരുന്നു.
നാസ അഡ്മിനിസ്ട്രേറ്റർ നിയമനവുമായി ബന്ധപ്പെട്ട വിവാദവും മസ്‌കിന്റെ DOGE-ലെ റോളിനെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളും തർക്കത്തിന് ആക്കം കൂട്ടി. .
മസ്‌കിന്റെ തീരുമാനം ട്രംപിന്റെ ഭരണനിർവഹണത്തിനും അമേരിക്കൻ സാമ്പത്തിക നയങ്ങൾക്കും എന്ത് സ്വാധീനം ചെലുത്തുമെന്നാണ് ഇനി നിരീക്ഷിക്കപ്പെടേണ്ടത്. ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ മസ്‌കിന്റെ കമ്പനികൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നവയാണ്. അതിനാൽ, ഇ.വി ടാക്‌സ് ക്രെഡിറ്റുകൾ നിർത്തലാക്കുന്നത് ടെസ്‌ലയുടെ വിപണി മൂല്യത്തെയും നവീനതയെയും ബാധിച്ചേക്കാം.
മറുവശത്ത്, ട്രംപിന്റെ ബജറ്റ് നയങ്ങളും ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ എന്ന ആശയവും വിവാദമായി തുടരുകയാണ്. മസ്‌കിന്റെ പിന്മാറ്റം, ട്രംപിന്റെ ഭരണത്തിന്റെ സാമ്പത്തിക-നവീനതാ നയങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എക്സിലെ ചില പോസ്റ്റുകൾ അനുസരിച്ച്, അമേരിക്കയുടെ കടബാധ്യതയും ബജറ്റ് കമ്മിയും തുടർന്നും വർധിക്കുമെന്നാണ് പ്രവചനങ്ങൾ. ഇത് ട്രംപിന്റെ ഭരണത്തിന് വെല്ലുവിളിയാകാം.
മസ്‌കിന്റെ ഭാവി നീക്കങ്ങൾ എന്താകുമെന്നും ശ്രദ്ധേയമാണ്. ടെസ്‌ലയുടെ വളർച്ച, സ്‌പേസ് എക്‌സിന്റെ നാസയുമായുള്ള പദ്ധതികൾ, എക്സ് പ്ലാറ്റ്‌ഫോമിന്റെ വികസനം എന്നിവയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ട്രംപുമായുള്ള തർക്കം മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകളെ കുറയ്ക്കാനും സാധ്യതയുണ്ട്.
ഇരുവരുടെയും ഈ വേർപിരിയൽ, ടെസ്‌ലയുടെയും അമേരിക്കൻ ഭരണകൂടത്തിന്റെയും ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് വരും മാസങ്ങളിൽ വ്യക്തമാകും.