വാഷിങ്ടണ്‍– അമേരിക്കയില്‍ നിന്നുള്ള കൂട്ട നാടുകടത്തലുകള്‍ക്കിടയില്‍ ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ക്ലാസ് കട്ട് ചെയ്യുകയോ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഭാവിയില്‍ യു.എസ് വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിസ നിബന്ധനകള്‍ എപ്പോഴും പാലിക്കുകയും വിദ്യാര്‍ഥി പദവി നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യു.എസ് എംബസിയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. വിദ്യാര്‍ഥികളെ മുന്‍കൂര്‍ അറിയിക്കാതെ വിസകള്‍ റദ്ദാക്കി നടപടികള്‍ യു.എസ് സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വരെ ഓരോ കേസിലും കാരണങ്ങള്‍ വ്യത്യസ്തമാണ്.
പലകേസുകളിലും വിദ്യാര്‍ഥികളുടെ രേഖകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിട്ടി പരിപാലിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ സെവിസ് സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത് വിദ്യാര്‍ഥികളോ സര്‍വകലാശാലകളോ അറിയുന്നില്ല. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് നിര്‍ത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയെക്കുറിച്ചും ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.