മോസ്കോ- ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക സൈനികമായി ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രായേലിനെ സഹായിക്കാൻ അമേരിക്ക നേരിട്ട് ഇടപെടുമോ എന്ന സംശയങ്ങൾക്കിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അമേരിക്ക ഇസ്രായിലിനൊപ്പം യുദ്ധത്തിൽ പങ്കെടുക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പങ്കുചേരണോ വേണ്ടയോ എന്ന് പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഈ സഹചര്യത്തിൽ സൈനിക ഇടപെടലിനെതിരെ വാഷിംഗ്ടണ് ഞങ്ങൾ പ്രത്യേകമായി മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ വക്താവ് പറഞ്ഞു.
മേഖലയിലെ ഏതൊരു യുഎസ് സൈനിക നടപടിയും യഥാർത്ഥത്തിൽ പ്രവചനാതീതമായ പ്രതികൂല പ്രത്യാഘാതങ്ങളുള്ള വളരെ അപകടകരമായ നടപടിയായിരിക്കും എന്നും അവർ പറഞ്ഞു. ഇറാനിൽ ആക്രമണം നടത്താനുള്ള ഇസ്രായിൽ നീക്കത്തെ നേരത്തെ റഷ്യ ശക്തമായി എതിർത്തിരുന്നു. രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ മാത്രമേ ശത്രുത അവസാനിപ്പിക്കാൻ കഴിയൂ എന്ന് റഷ്യയും ചൈനയും വിശ്വസിക്കുന്നുവെന്ന് റഷ്യൻ പ്രതിനിധി യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുദ്ധവിരാമത്തിനാണ് പ്രധാന മുൻഗണന എന്ന് ചൈനീസ് പ്രധാനമന്ത്രി പുടിനോട് പറഞ്ഞതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ രംഗത്തിറങ്ങുമെന്ന് പുടിൻ വ്യക്തമാക്കി. എന്നാൽ ഉക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാകാത്ത റഷ്യക്ക് എങ്ങിനെയാണ് ഇക്കാര്യത്തിൽ ഇടപെടാൻ സാധിക്കുക എന്നാണ് അമേരിക്ക ചോദിക്കുന്നത്. കഴിഞ്ഞയാഴ്ച, പുടിൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു.
അതിനിടെ, ഇസ്രായിലിലേക്ക് ഇറാൻ ‘ക്ലസ്റ്റർ ബോംബ് വാർഹെഡ്’ ഉപയോഗിച്ചതായി ഇസ്രായിൽ ആരോപിച്ചു.
ഇസ്രായേലിലേക്ക് ഇന്ന് ഇറാൻ വിക്ഷേപിച്ച 20 ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നിലെങ്കിലും ഒരു “ക്ലസ്റ്റർ ബോംബ് വാർഹെഡ്” അടങ്ങിയിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാൻഡിനെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇത്തരം വാർഹെഡുകൾ വീഴുമ്പോൾ, അവ വിഘടിച്ച് ചെറിയ യുദ്ധോപകരണങ്ങളുടെ ഒരു കൂട്ടം ചിതറിത്തെറിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്നത്തെ ആക്രമണത്തിലെ ഒരു യുദ്ധോപകരണം അസോറിലെ ഒരു വീട്ടിൽ പതിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. ഒറ്റ മിസൈലിന് നിരവധി ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കുന്ന, ഒന്നിലധികം ടാർഗെറ്റിലേക്ക് ലക്ഷ്യം വെക്കുന്ന റീഎൻട്രി വെഹിക്കിൾസ് (എംഐആർവി) ബാലിസ്റ്റിക് മിസൈലുകളും മറ്റ് പ്രൊജക്‌ടൈലുകളും കൈവശമുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. “നിലത്ത് കണ്ടെത്തിയേക്കാവുന്ന, അപകടകരവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതുമായ ഒരു മിസൈൽ അവശിഷ്ടത്തെയും സമീപിക്കരുതെന്ന് സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.