ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത കനത്ത മഴയിൽ ഗാസയിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായി ലോകാരോഗ്യ സംഘട ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇരട്ട ഉപയോഗമാണെന്ന് അവകാശപ്പെട്ട് ഗാസ മുനമ്പിലേക്ക് രോഗനിർണയ ഉപകരണങ്ങൾ പ്രവേശിക്കുന്നത് ഇസ്രായിൽ തടയുകയാണ്. ജലക്ഷാമവും കഠിനമായ കാലാവസ്ഥയും കാരണം ശ്വസന രോഗങ്ങളും ഹെപ്പറ്റൈറ്റിസും വർധിക്കുമെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകി.
ഗാസ മുനമ്പിലേക്ക് നേരിട്ട് മാനുഷിക സഹായം എത്തിക്കുന്നത് തടയുന്നത് ഇസ്രായിൽ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ദുരിതാശ്വാസ, പ്രവർത്തന ഏജൻസി പറഞ്ഞു. ശൈത്യകാലത്തിന്റെ തുടക്കവും മഴയും ഇതിനകം തന്നെ ദുരിതത്തിലായ ഗാസ നിവാസികളുടെ ദുരിതം കൂടുതൽ വർധിപ്പിക്കുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.
ഗാസയിൽ വ്യാപകമായ വെള്ളപ്പൊക്കം സങ്കീർണമായ മാനുഷിക ദുരന്തം ഉണ്ടാക്കുമെന്ന് ഹമാസ് അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴയെത്തുടർന്ന് 13 വീടുകൾ തകർന്നതായി ഹമാസ് മീഡിയ ഓഫീസ് റിപ്പോർട്ട് ചെയ്തു. 53,000 ലേറെ ടെന്റുകൾ തകരുകയോ ഒഴുകിപ്പോവുകയോ ചെയ്തു. യുദ്ധത്തിന്റെ ഫലമായി ടെന്റുകളിലോ താൽക്കാലിക ഷെൽട്ടറുകളിലോ താമസിക്കുന്ന പതിനഞ്ചു ലക്ഷത്തിലേറെ ആളുകളിൽ ഏകദേശം രണ്ടര ലക്ഷം പേരെ കൊടുങ്കാറ്റും പേമാരിയും ബാധിച്ചതായും ഹമാസ് മീഡിയ ഓഫീസ് കൂട്ടിച്ചേർത്തു.
പ്രതികൂലമായ കാലാവസ്ഥയിൽ കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് 16 പേർ മരിച്ചതായി ഗാസ സിവിൽ ഡിഫൻസ് പറഞ്ഞു. ഗാസ നഗരത്തിലും ഗാസ മുനമ്പിന്റെ വടക്കൻ ഭാഗങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും മൂലം തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.
ഷെൽട്ടർ നിർമ്മാണ സാമഗ്രികളും മണൽച്ചാക്കുകളും പ്രവേശിക്കുന്നത് നിരോധിച്ചതിനാൽ ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകളുടെ കൂടാരങ്ങളും ഷെൽട്ടറുകളും കനത്ത മഴയിൽ വെള്ളത്തിനടിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ റിപ്പോർട്ട് ചെയ്തു.
താഴ്ന്ന പ്രദേശങ്ങളിലെ അവശിഷ്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളിൽ സുരക്ഷിതമല്ലാത്ത ഷെൽട്ടറുകളിൽ താമസിക്കുന്ന 7,95,000 ത്തോളം അഭയാർഥികൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ശുചിത്വ, മാലിന്യ സംസ്‌കരണ സേവനങ്ങളുടെ അഭാവം പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ കാരണം ഗാസയിൽ തടി, പ്ലൈവുഡ്, മണൽച്ചാക്കുകൾ, വാട്ടർ പമ്പുകൾ തുടങ്ങിയ അവശ്യ ഷെൽട്ടർ വസ്തുക്കളുടെ വരവ് വൈകുന്നതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പറഞ്ഞു.



