സിംഗപ്പൂർ: ചൈനക്കെതിരെ സൈനിക നീക്കത്തിനുള്ള ശക്തമായ സൂചനയുമായി യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്റഗൺ തലവനുമായ പീറ്റ് ഹെഗ്‌സെത്ത്. അയൽരാഷ്ട്രങ്ങളുമായുള്ള ചൈനയുടെ പെരുമാറ്റം ലോകം വീക്ഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ യുദ്ധത്തിന്റെ വഴി നോക്കേണ്ടി വരുമെന്നും ഹെഗ്‌സെത്ത് പറഞ്ഞു.
മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികൾ പ്രതിരോധ ബഡ്ജറ്റ് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിംഗപ്പൂരിൽ നടന്ന പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു ഹെഗ്‌സെത്തിന്റെ ഭീഷണി. ഉച്ചകോടിയിൽ ചൈനയുടെ പ്രതിരോധ മന്ത്രി പങ്കെടുത്തിരുന്നില്ല.
‘മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് ചൈന ശ്രമിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് അത് നോക്കിയിരിക്കാനോ അവഗണിക്കാനോ കഴിയില്ല. അയൽരാഷ്ട്രങ്ങളോടുള്ള ചൈനയുടെ പെരുമാറ്റം ലോകത്തിന് ഉണരാനുള്ള വിളിയാണ്. അത്യന്താപേക്ഷിതവുമാണ്.’ ഹെഗ്‌സെത്ത് പറഞ്ഞു.
‘പ്രതിരോധത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ സഖ്യകക്ഷികളോടും പങ്കാളികളോയും ആവശ്യപ്പെടുകയാണ്. പ്രതിരോധത്തിനു വേണ്ടിയുള്ള നമ്മുടെ ചെലവഴിക്കൽ നാം ഇന്ന് നേരിടുന്ന ഭീഷണികൾ കൂടി പരിഗണിച്ചുള്ളത് ആയിരിക്കണം. കാരണം, തടഞ്ഞുവെക്കുക എന്നത് അത്ര ചെലവു കുറഞ്ഞ കാര്യമല്ല.’
യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടങ്ങിവച്ച ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പീറ്റ് ഹെഗ്‌സെത്തിന്റെ ഭീഷണി. ചൈനക്കെതിരെ ഏർപ്പെടുത്തിയ പകരച്ചുങ്കം തൽക്കാലത്തേക്ക് മരവിപ്പിക്കാനുള്ള അമേരിക്കൻ തീരുമാനം പ്രശ്‌നം ലഘൂകരിച്ചിട്ടുണ്ടെങ്കിലും ചർച്ചകൾ മുന്നോട്ടുപോയിട്ടില്ല. ഇരുരാഷ്ട്രങ്ങളുടെയും തലവൻമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലാണ് ഇനി പ്രതീക്ഷയെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഈയിടെ പറഞ്ഞിരുന്നു.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ പ്രവർത്തനങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും നാവിക സ്വാതന്ത്ര്യത്തിനും വ്യോമഗതാഗതത്തിനും ഭീഷണിയാകുന്നുവെന്നുമാണ് അമേരിക്കയുടെ ആരോപണം. തായ്വാനിനടുത്തുള്ള തങ്ങളുടെ സൈനിക പ്രവർത്തനങ്ങളിലൂടെ ചൈന അമേരിക്കക്ക് വ്യക്തമായ സന്ദേശമാണ് നൽകുന്നത് എന്നും വിലയിരുത്തലുണ്ട്. അമേരിക്കയുമായി ഏതു വിധത്തിലുള്ള യുദ്ധത്തിനും തയാറാണെന്ന് ഈ വർഷം മാർച്ചിൽ ചൈന പ്രഖ്യാപിച്ചിരുന്നു: ‘യുഎസ് ആഗ്രഹിക്കുന്നത് യുദ്ധമാണെങ്കിൽ, അത് ഒരു താരിഫ് യുദ്ധമായാലും, ഒരു വ്യാപാര യുദ്ധമായാലും അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമായാലും, അവസാനം വരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്’ എന്നായിരുന്നു ട്രംപിന്റെ പകരച്ചുങ്ക നയത്തിനെതിരെ അമേരിക്കയിലെ ചൈനീസ് എംബസി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.