ഗസ്സ സിറ്റി – തകർച്ചയുടെ ചാരത്തിൽ നിന്നും അതിജീവനത്തിന്റെ കരുത്തുറ്റ പാഠങ്ങൾ രചിക്കുകയാണ് ഗസ്സയിലെ ആരോഗ്യ പ്രവർത്തകർ. വംശഹത്യയുടെയും കടന്നാക്രമണങ്ങളുടെയും ഇടയിൽ ഗസ്സയിലെ പ്രശസ്തമായ അൽ ശിഫ ആശുപത്രിയടക്കം ഇസ്രായേൽ സൈന്യം തകർത്തെങ്കിലും, ആ തകർന്നടിഞ്ഞ കെട്ടിടത്തെത്തന്നെ തങ്ങളുടെ വിജയഗാഥയ്ക്ക് സാക്ഷിയാക്കിയിരിക്കുകയാണ് ഒരു കൂട്ടം ഡോക്ടർമാർ. ആരോഗ്യമന്ത്രാലയത്തിൽ നിന്നും സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റുകൾ നേടിയ 170 യുവ ഡോക്ടർമാരുടെ ബിരുദദാന ചടങ്ങാണ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് അൽ ശിഫാ ആശുപത്രിയുടെ അങ്കണത്തിൽ നടന്നത്.
ആയുധങ്ങൾ കൊണ്ട് കെട്ടിടങ്ങൾ തകർക്കാമെങ്കിലും ജനങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് ഈ ചടങ്ങ് തെളിയിക്കുന്നു. തകർന്നടിഞ്ഞ ആശുപത്രി കെട്ടിടത്തിന് മുന്നിൽ ഷീറ്റുകൾ വിരിച്ചും കസേരകൾ നിരത്തിയും ഒരുക്കിയ ലളിതമായ വേദിയിൽ വെച്ചായിരുന്നു ഈ ചരിത്രമുഹൂർത്തം അരങ്ങേറിയത്. പഠനം പൂർത്തിയാക്കിയ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെയുള്ള ഡോക്ടർമാർക്കൊപ്പം നിരവധി ഫലസ്തീനികളും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. തങ്ങൾക്കിടയിൽ നിന്നും വിട്ടുപോയ രക്തസാക്ഷികളെ സ്മരിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്. ഗസ്സയിലെ മുപ്പത്തിയാറോളം ആശുപത്രികളിൽ ഭൂരിഭാഗവും തകരുകയും ശേഷിക്കുന്നവ മരുന്നും സൗകര്യങ്ങളുമില്ലാതെ പ്രതിസന്ധിയിലാവുകയും ചെയ്ത ഈ ഘട്ടത്തിൽ, പുതുതായി പുറത്തിറങ്ങിയ ഈ ഡോക്ടർമാർ ഗസ്സയുടെ ആരോഗ്യരംഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.



