ജറുസലം: ഫലസ്തീൻ പ്രദേശമായ വെസ്റ്റ്ബാങ്ക് സന്ദർശിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള മിഡിൽ ഈസ്റ്റ് ഉന്നത പ്രതിനിധി സംഘത്തെ തടയുമെന്ന് ഇസ്രായിൽ. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും യു.എ.ഇ, ഖത്തർ, തുർക്കി, ഈജിപ്ത്, ജോർദാൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ഞായറാഴ്ച വെസ്റ്റ്ബാങ്കിലെത്തി ഫലസ്തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കം തടയുമെന്നും ഫലസ്തീൻ രാഷ്ട്രരൂപീകരണം അനുവദിക്കില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.
ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അടക്കമുള്ള സംഘം വെസ്റ്റ് ബാങ്ക് സന്ദർശിക്കുമെന്ന് സൗദിയിലെ ഫലസ്തീൻ അംബാസഡർ മാസൻ ഗുനൈം ആണ് അറിയിച്ചത്. 1967-ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രമടക്കമുള്ള ഇരുരാഷ്ട്ര പരിഹാരം സംബന്ധിച്ച് സംഘം ഫലസ്തീൻ നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് വെറും പ്രതീകാത്മക നീക്കം എന്നതിനപ്പുറം നയതന്ത്ര ആവശ്യകത എന്ന നിലയ്ക്ക് ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ചാൽ മാത്രമേ മേഖലയിൽ സമാധാനം പുലരൂ എന്ന് സൗദി വിദേശകാര്യമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാവ് മനാൽ റദ്‌വാൻ പറഞ്ഞു.
അറബ് സംഘത്തിന്റെ സന്ദർശനം ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള പ്രചരണായുധമായി ഉപയോഗിക്കപ്പെടും എന്നതിനാലാണ് മന്ത്രിതല സംഘത്തെ ഇസ്രായിൽ തടയുന്നത്. ‘സംഘത്തിന്റെ സന്ദർശം ഫലസ്തീൻ രാഷ്ട്ര രൂപീകരണം പ്രമോട്ട് ചെയ്യാൻ ഫലസ്തീൻ അതോറ്റി ഉപയോഗിക്കും. ഇസ്രായിലിനെയും അതിന്റെ സുരക്ഷയെയും അപകടപ്പെടുത്തുന്ന ഈ നീക്കത്തോട് ഞങ്ങൾ സഹകരിക്കില്ല. ഫലസ്തീൻ രാഷ്ട്രം നിലവിൽ വന്നാൽ അത് ഇസ്രായിലിന്റെ മണ്ണിൽ ഒരു ഭീകരവാദ രാഷ്ട്രം നിലവിൽ വരിക എന്നാണർത്ഥം.’ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു.
ഉന്നത പ്രതിനിധി സംഘത്തെ തടയാനുള്ള ഇസ്രായിൽ നീക്കം ഇസ്രായിലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ഒത്തുതീർപ്പ് ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. അബ്രഹാം അക്കോർഡ് പ്രകാരം ഇസ്രായിലും അറബ് രാഷ്ട്രങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നെങ്കിലും ഇസ്രായിൽ ഗാസയിൽ വംശഹത്യ ആരംഭിച്ചതോടെ അത് അവതാളത്തിലായിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിച്ചാലല്ലാതെ ഇസ്രായിലുമായി ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.