ഇസ്ലാമാബാദ്– ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം മറികടക്കാൻ ലക്ഷ്യമിട്ട് ആറ് പുതിയ കര ഇടനാഴികൾ തുറന്ന് പാകിസ്ഥാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിനൊപ്പം കറാച്ചി, ഗ്വാദർ തുറമുഖങ്ങളിൽ നിന്ന് ഇറാൻ അതിർത്തിയിലേക്ക് ട്രക്കുകൾ വഴി ചരക്ക് നീക്കം സുഗമമാക്കുകയാണ് ഈ നീക്കത്തിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. നിലവിൽ കപ്പൽ ഗതാഗതത്തിലെ സങ്കീർണ്ണതകളും ഉയർന്ന ചെലവുകളും കാരണം മൂവായിരത്തിലധികം കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും തുറമുഖങ്ങളിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുമാണ് കരമാർഗമുള്ള പുതിയ പാതകൾക്ക് അനുമതി നൽകിയിരിക്കുന്നത്. പുതിയ ക്രമീകരണമനുസരിച്ച്, മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ പാകിസ്ഥാൻ പ്രദേശം വഴി കസ്റ്റംസ് മേൽനോട്ടത്തിൽ ഇറാനിലേക്ക് കൊണ്ടുപോകാൻ സാധിക്കും.
പരമ്പരാഗതമായി സമുദ്രപാതകളെ മാത്രം ആശ്രയിച്ചിരുന്ന ഈ മേഖലയിൽ പ്രാദേശിക വ്യാപാരത്തിന് പുതിയൊരു ബദൽ മാർഗമാണ് ഇതോടെ തുറക്കപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ തങ്ങളുടെ വ്യാപാര നയത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെങ്കിലും ആഗോളതലത്തിൽ ഇതൊരു തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും, എണ്ണ, ഗ്യാസ് വ്യാപാരത്തിലും വലിയ കാര്‍ഗോയിലും കര ഗതാഗതം സമുദ്ര ഗതാഗതത്തിന് പകരമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പക്ഷേ ഇത് പ്രാദേശിക തലത്തില്‍ വ്യാവസായിക, ഉപഭോക്തൃ വസ്തുക്കളുടെയും വ്യാപാര ഇന്‍പുട്ടുകളുടെയും ചലനം സുഗമമാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.



