തെഹ്‌റാന്‍ – ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിനു നേരെയുള്ള ആക്രമണം സഹോദര രാജ്യമായ ഖത്തറിന് ഭീഷണിയല്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. അതേസമയം, ഖത്തര്‍ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തിയാണ് ഖത്തറിലെ യു.എസ് വ്യോമതാവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതെന്നും ആള്‍നാശം കുറക്കുന്നതിന് ആസന്നമായ ആക്രമണത്തെ കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയതായും മൂന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
പ്രതീകാത്മകമായി അമേരിക്കക്കെതിരെ ഇറാന് തിരിച്ചടിക്കേണ്ടതുണ്ടായിരുന്നു. അതേസമയം, എല്ലാ കക്ഷികള്‍ക്കും രക്ഷാമാര്‍ഗം ഒരുക്കുന്ന രീതിയിലാണ് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2020 ല്‍ ഇറാനിലെ ഉന്നത സൈനിക കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് ഇറാഖിലെ അമേരിക്കന്‍ താവളത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇറാന്‍ ഇറാഖിന് മുന്നറിയിപ്പ് നല്‍കിയതിന് സമാനമായ ഒരു തന്ത്രമാണിതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഖത്തറിലെ ആക്രമണത്തെ വിശേഷിപ്പിച്ചു.
സഹോദര രാജ്യമായ ഖത്തറിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണ്. ഇത് അസ്വീകാര്യമാണ്. ഒരു സാഹചര്യത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. സഹോദര രാജ്യമായ ഖത്തറിനോടുള്ള ഐക്യദാര്‍ഢ്യവും പൂര്‍ണ പിന്തുണയും സൗദി അറേബ്യ വ്യക്തമാക്കി. ഖത്തര്‍ സ്വീകരിക്കുന്ന ഏതു നടപടികളെയും പിന്തുണക്കാന്‍ സൗദി അറേബ്യയുടെ മുഴുവന്‍ ശേഷികളും ലഭ്യമാക്കുമെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള ഇറാന്‍ ആക്രമണത്തെ കുറിച്ച് യു.എസ് സൈന്യത്തിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് അമേരിക്കന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പറഞ്ഞു. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെയുള്ള ഇറാന്‍ ആക്രമണത്തിന് യു.എസ് സൈന്യം തയാറെടുത്തു. ആക്രമണം പ്രതീക്ഷിച്ചിരുന്നു, ഇത് അപ്രതീക്ഷിതമായിരുന്നില്ല – അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ,മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ തങ്ങളുടെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി അടച്ചതായി അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ കുവൈത്താണ് വ്യോമാതിർത്തി അടച്ചത്. വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് അറിയിച്ചു.
ഖത്തറിലെ അല്‍ഉദൈദ് യു.എസ് വ്യോമതാവളത്തില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്. അന്താരാഷ്ട്ര പങ്കാളികളുമായി ഏകോപിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ 24 മണിക്കൂറും സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് പറഞ്ഞു.