തെഹ്‌റാന്‍ – ഫെബ്രുവരി 28 ന് തെഹ്റാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട പിതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി, രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്തതായി ഇറാന്റെ വിദഗ്ധ അസംബ്ലി അറിയിച്ചു. ഇന്നത്തെ അസാധാരണ സമ്മേളനത്തില്‍, വിദഗ്ധ പ്രതിനിധികളുടെ അസംബ്ലിയുടെ നിര്‍ണായക വോട്ടിന്റെ അടിസ്ഥാനത്തില്‍, മുജ്തബ ഹുസൈനി ഖാംനഇയെ 1979 ല്‍ ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനു ശേഷമുള്ള ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി 88 അംഗ അസംബ്ലി പ്രസ്താവിച്ചു.
ഐക്യം നിലനിര്‍ത്താനും പുതിയ പരമോന്നത നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യാനും ഇറാന്‍ ജനതയോട് അസംബ്ലി ആഹ്വാനം ചെയ്തു. രാജ്യത്ത് നേതൃത്വ ശൂന്യത തടയാനാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് അസംബ്ലി പ്രസ്താവിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പുതിയ സുപ്രീം നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്ത് പ്രസ്താവന പുറത്തിറക്കി.
ഇപ്പോഴത്തെ സെന്‍സിറ്റീവ് സാഹചര്യങ്ങളിലൂടെ ഇറാനെ നയിക്കാന്‍ മുജ്തബ ഖാംനഇക്ക് സാധിക്കുമെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. പുതിയ പരമോന്നത നേതാവിന് പിന്നില്‍ ഐക്യം സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. മുജ്തബയെ ലക്ഷ്യം വെച്ച് ആക്രമിക്കുമെന്ന ഭീഷണികള്‍ക്കിടയിലും വിദഗ്ധരുടെ അസംബ്ലി മുജ്തബയെ പുതിയ സുപ്രീം നേതാവായി തെരഞ്ഞെടുത്തു – ലാരിജാനി കൂട്ടിച്ചേര്‍ത്തു.
തന്റെ അംഗീകാരമില്ലാതെ ഇറാന്‍ തെരഞ്ഞെടുക്കുന്ന ഏതൊരു പുതിയ സുപ്രീം നേതാവും അധികകാലം നിലനില്‍ക്കില്ല എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ഇറാനിലെ പുതിയ നേതാവിന് ഞങ്ങളുടെ അംഗീകാരം ആവശ്യമാണ്. അത് ലഭിച്ചില്ലെങ്കില്‍, അദ്ദേഹം അധികകാലം നിലനില്‍ക്കില്ല എന്ന് ട്രംപ് എ.ബി.സി ന്യൂസിനോട് പറഞ്ഞു.
മുജ്തബ ഹുസൈനി ഖാംനഇ ഇറാന്‍ അധികാര ഘടനയിലെ ഏറ്റവും നിഗൂഢമായ വ്യക്തികളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. തന്റെ പിതാവില്‍ നിന്ന് വ്യത്യസ്തമായി, മുജ്തബ പൊതുജീവിതത്തില്‍ വളരെ പരിമിതമായ സാന്നിധ്യമാണ് നിലനിര്‍ത്തിയിരുന്നത്. അദ്ദേഹം സര്‍ക്കാര്‍ പദവികളൊന്നും വഹിച്ചിട്ടില്ല. പൊതു പ്രസംഗങ്ങള്‍ നടത്തുന്നതിനോ മാധ്യമ അഭിമുഖങ്ങള്‍ നടത്തുന്നതിനോ പേരുകേട്ടവനല്ല. അദ്ദേഹത്തിന്റെ വളരെ കുറച്ച് ഫോട്ടോകളും വീഡിയോകളും മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. പിതാവുമായി ആശയവിനിമയം നടത്താനുള്ള പ്രധാന കണ്ണി എന്ന നിലയില്‍ മുജ്തബയുടെ പങ്ക് കണക്കിലെടുക്കുമ്പോള്‍, ഭരണകൂടത്തിനുള്ളില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തിന്റെ വ്യാപ്തിയെ കുറിച്ച് വര്‍ഷങ്ങളായി ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. കുടുംബ പാരമ്പര്യത്തിലൂടെയല്ല, മതപരമായ നിലപാടുകളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അടിസ്ഥാനത്തിലാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്ന് ഇറാന്റെ പ്രത്യയശാസ്ത്രം നിര്‍ദേശിക്കുന്നതിനാല്‍, മുജ്തബ പിതാവിന്റെ പിന്‍ഗാമിയായത് വിവാദം സൃഷ്ടിക്കുന്നുണ്ട്.
2000 കളുടെ അവസാനത്തില്‍ വിക്കിലീക്‌സ് പുറത്തിറക്കിയ അമേരിക്കന്‍ നയതന്ത്ര രേഖകള്‍ മുജ്തബയെ മതപരമായ മുഖച്ഛായക്ക് പിന്നിലെ ശക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. ഭരണകൂടത്തിലെ പലരും അദ്ദേഹത്തെ കഴിവുള്ള, നിര്‍ണ്ണായക നേതാവായി കണ്ടിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
1969 സെപ്റ്റംബര്‍ 8 ന് വടക്കുകിഴക്കന്‍ ഇറാനിലെ മശ്ഹദിലാണ് ജനനം. സുപ്രീം നേതാവ് അലി ഖാംനഇയുടെ ആറ് മക്കളില്‍ രണ്ടാമത്തെ മകനാണ്. 1979 ല്‍ രാജവാഴ്ച അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതോടെ രൂപപ്പെട്ട മതപരവും രാഷ്ട്രീയവുമായ അന്തരീക്ഷത്തിലാണ് മുജ്തബ വളര്‍ന്നത്. ഇറാനിലെ പ്രമുഖ മതകുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. പുരോഹിതന്‍ മുസ്തഫ ഖാംനഇയുടെ സഹോദരനാണ് മുജ്തബ. പുരോഹിതന്‍ ഹാദി ഖാംനഇ ബന്ധുവാണ്. ഇറാന്‍ പാര്‍ലമെന്റ് മുന്‍ സ്പീക്കറും യാഥാസ്ഥിതിക രാഷ്ട്രീയക്കാരനുമായ ഗുലാം അലി ഹദ്ദാദ് ആദിലന്റെ മകള്‍ സഹ്റ ഹദ്ദാദിനെ വിവാഹം കഴിച്ചതിനാല്‍ യാഥാസ്ഥിതിക പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തികളുമായും അദ്ദേഹത്തിന് കുടുംബബന്ധമുണ്ട്.
തെഹ്റാനിലെ അലവി മതപാഠശാലയില്‍ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം നേടി. 1999 ല്‍ മതപാഠശാലയില്‍ പഠനം നടത്താനായി അദ്ദേഹം ഖുമ്മിലേക്ക് മാറി. ഈ കാലയളവിലാണ് അദ്ദേഹം വൈദിക വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. മതവിദ്യാര്‍ഥികളുടെ പതിവ് പാതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന വൈകി, മുപ്പതാം വയസ്സിലാണ് മതപഠനശാലയിൽ ചേര്‍ന്നത്. പരമ്പരാഗത മതശാസ്ത്രത്തോടൊപ്പം കര്‍മ്മശാസ്ത്രവും പഠിച്ചു.



