ന്യൂയോർക്ക്- മുസ്ലിംകളെ ഇന്ത്യയിൽനിന്ന് പുറത്താക്കുക എന്നത് ഹിന്ദുത്വ നയമല്ലെന്നും ഇന്ത്യയിൽ മുസ്ലിംകൾ പാടില്ല് എന്ന വിചാരിക്കുന്നവൻ ഹിന്ദുവല്ലെന്നും ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി യു.എസിൽ എത്തിയതായിരുന്നു അദ്ദേഹം. “നിങ്ങൾക്ക് നിങ്ങളെ ഒരു ഹിന്ദു എന്ന് വിളിക്കണമെങ്കിൽ, എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കണം. ഓരോ മനുഷ്യനും മാന്യതയുണ്ട്. മനുഷ്യർ തമ്മിൽ ഒരു വ്യത്യാസവുമില്ല,” ഭാഗവത് പറഞ്ഞു.
തുടർന്ന് അദ്ദേഹം ഒരു സംഭവം ഓർത്തെടുത്തു. “എന്റെ ഒരു പ്രസംഗത്തിൽ മുസ്ലീം സഹോദരങ്ങളും പങ്കെടുത്തിരുന്നു. അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു: ‘നിങ്ങളൊരു ഹിന്ദു സംഘടനയാണ്, ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യവും എന്ന് പറയുന്നു, അപ്പോൾ മുസ്ലീങ്ങളായ ഞങ്ങളുടെ കാര്യം എന്താണ്? നിങ്ങൾ ഞങ്ങളെ പുറത്താക്കുമോ?’ ഞാൻ പറഞ്ഞു, ‘അല്ല, അത് ഹിന്ദുത്വമല്ല’.”
“ഇന്ത്യയിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അവൻ ഒരു ഹിന്ദുവായിരിക്കില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാനയിൽ നിന്നുള്ള മറ്റൊരു അനുഭവവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി: “ഞങ്ങളുടെ സ്വയംസേവകർ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ സേവനം ചെയ്യുന്നു. ഹരിയാനയിലെ ദാദ്രി എന്ന സ്ഥലത്തിന് മുകളിൽ വെച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഞങ്ങളുടെ സ്വയംസേവകരാണ് അവിടെ ആദ്യം എത്തിയത്. അവർ അവിടെ സേവനം അനുഷ്ഠിക്കുകയും പരിക്കേറ്റവരെ പരിചരിക്കുകയും ചെയ്തു. വളരെ കുറച്ച് പേർക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ; ബാക്കിയുള്ളവരെല്ലാം മരിച്ചിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുകയും അന്ത്യകർമ്മങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.” ആ സമയത്ത് ‘ഇവർ മുസ്ലീങ്ങളാണ്’ എന്ന് ആർ.എസ്.എസ് പ്രവർത്തകർ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“അവിടെ സജീവമായി പ്രവർത്തിച്ച സംഘടന ആർ.എസ്.എസ് ആയിരുന്നു. രാഷ്ട്രീയത്തിൽ ഇല്ലാത്തതുകൊണ്ടാണ് ഞങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞത്. ഇതിൽ നിന്ന് ഒന്നും തിരികെ ആഗ്രഹിക്കാത്തതിനാൽ ഞങ്ങൾ ഇതൊന്നും പ്രസിദ്ധപ്പെടുത്താൻ പോകുന്നില്ല. ഒരു ലാഭവും പ്രതീക്ഷിക്കുന്നില്ല. ഞങ്ങൾ നൽകുക മാത്രമേ ചെയ്യുന്നുള്ളൂ; ഞങ്ങൾക്കൊന്നും തിരികെ ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
349 യാത്രക്കാരും വിമാനജീവനക്കാരും കൊല്ലപ്പെട്ട, വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദാരുണമായ 1996-ലെ വിമാന അപകടത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. സൗദി അറേബ്യൻ എയർലൈൻസ് ഫ്ലൈറ്റ് 763 (ബോയിംഗ് 747), കസാക്കിസ്ഥാൻ എയർലൈൻസ് ഫ്ലൈറ്റ് 1907 (ഇല്യൂഷിൻ Il-76) എന്നിവ തമ്മിലാണ് കൂട്ടിയിടിച്ചത്. എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമായത്.







