ബെയ്‌റൂത്ത് – ബെയ്റൂത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ തെക്ക് മാറി മൂന്ന് കാറുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരിയെ രാജ്യത്തിന്റെ തെക്ക് ഭാഗവുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ ഹൈവേയില്‍ രണ്ടു കാറുകളെ ലക്ഷ്യമിട്ട് രണ്ട് വ്യോമാക്രമണങ്ങളുണ്ടായതായി ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സമീപത്തെ മറ്റൊരു റോഡിലെ കാര്‍ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. തലസ്ഥാനത്തിന് ഏകദേശം 20 കിലോമീറ്റര്‍ തെക്കുള്ള ജിയ ഗ്രാമത്തില്‍ വ്യോമാക്രമണം നടന്നതായി ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിയാതെ, അതേ ഹൈവേയില്‍ മറ്റൊരു കാറിനു നേരെ ഇസ്രായില്‍ വ്യോമാക്രമണം നടത്തി.
അന്താരാഷ്ട്ര ഹൈവേയുടെ മധ്യത്തില്‍ ആദ്യ വാഹനം കത്തിനശിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ ബോഡി ബാഗില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതായും എ.എഫ്.പി ഫോട്ടോകള്‍ വ്യക്തമാക്കി. ആക്രമണമുണ്ടായ ഉടന്‍ ഹൈവേയുടെ മധ്യത്തില്‍ കാറിന് തീപിടിച്ചതായി സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങളിലും വീഡിയോകളിലും കാണിച്ചു. ഏപ്രില്‍ 17 മുതല്‍ ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും, ശനിയാഴ്ച ഇതേ ഹൈവേയിലെ ഇതേ പ്രദേശത്ത് വാഹനങ്ങള്‍ ലക്ഷ്യമിട്ട് സമാനമായ രണ്ട് വ്യോമാക്രമണങ്ങള്‍ നടന്നു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം 22 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടെ 380 പേര്‍ ഇസ്രായിലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി നബതിയ മേഖലയില്‍ നടന്ന ഏതാനും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഒരു സൈനികനും രണ്ട് പാരാമെഡിക്കുകളും ഉള്‍പ്പെടെയുള്ള 13 പേരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇസ്രായിലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നിരസിക്കുകയും തങ്ങളുടെ ആയുധങ്ങള്‍ ഇസ്രായിലും ലെബനോനും തമ്മിലുള്ള ഒരു ചര്‍ച്ചയുടെയും ഭാഗമല്ലെന്ന് വാദിക്കുകയും ചെയ്യുന്ന ഹിസ്ബുല്ല, തെക്കന്‍ ലെബനോനിലെ ഇസ്രായില്‍ അധിനിവിഷ്ട അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രായില്‍ സേനക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ട് തിരിച്ചടിക്കുന്നു.
ഫെബ്രുവരി 28 ന് ഇറാനെതിരായ ഇസ്രായില്‍-അമേരിക്കന്‍ സംയുക്ത ആക്രമണത്തോടെ പൊട്ടിപ്പുറപ്പെട്ട മിഡില്‍ ഈസ്റ്റ് സംഘര്‍ഷം, ആദ്യ ദിവസം തന്നെ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി മാര്‍ച്ച് 2 ന് ഹിസ്ബുല്ല ഇസ്രായിലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ലെബനോനിലേക്കും വ്യാപിച്ചു. വന്‍ വ്യോമാക്രമണങ്ങളും തെക്കന്‍ മേഖലയില്‍ കര ആക്രമണവും നടത്തിയാണ് ഇസ്രായില്‍ പ്രതികരിച്ചത്. ഇത് പത്തു ലക്ഷത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം 200 കുട്ടികളും 279 സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് 2,882 മരണങ്ങളെങ്കിലും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല പോരാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
വെടിനിര്‍ത്തല്‍ കരാറിന് ശേഷം തെക്കന്‍ ലെബനോനിലെ ഹിസ്ബുല്ല ലക്ഷ്യങ്ങള്‍ക്കെതിരെ 1,100 ലേറെ വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഈ ആക്രമണങ്ങളില്‍ 350 ലേറെ ഹിസ്ബുല്ല അംഗങ്ങളുടെ മരണം സ്ഥിരീകരിച്ചതായി സൈനിക വക്താവ് എല്ല വാവിയ പറഞ്ഞു. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍, ആയുധ ഡിപ്പോകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഹിസ്ബുല്ലയുടെ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായില്‍ സൈനിക വക്താവ് വ്യക്തമാക്കി. ഇസ്രായില്‍ പൗരന്മാരെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുള്ള ഭീഷണികള്‍ക്കെതിരെ സൈന്യം ആക്രമണങ്ങള്‍ തുടരും. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് സൈനിക നടപടികള്‍ നടത്തുന്നതെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.



