റമല്ല: സായുധ സംഘട്ടനങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾ നടത്തുന്ന രാജ്യങ്ങളുടെയും സംഘടനകളുടെയും യു.എന്നിന്റെ ‘നാണക്കേടിന്റെ പട്ടികയിൽ’ (List of Shame) ഇസ്രായിലിനെ ഉൾപ്പെടുത്തിയതിനെ തുടർന്നുണ്ടായ രാഷ്ട്രീയ തർക്കത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ യു.എന്നിൽ ഇസ്രായിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീന്റെ പരസ്യ പിന്തുണ.
ഫലസ്തീൻ ജനതയ്ക്കെതിരെ, പ്രത്യേകിച്ച് തടങ്കൽ പാളയങ്ങളിലും ജയിലുകളിലും കഴിയുന്ന ഫലസ്തീൻ തടവുകാർക്കെതിരെയും അന്താരാഷ്ട്ര സമാധാന പ്രവർത്തകർക്കെതിരെയും ഇസ്രായിൽ ഔദ്യോഗിക-അനൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്രൂരമായ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും നടത്തിവരികയാണെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. യുദ്ധക്കുറ്റവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമായ ലൈംഗികാതിക്രമങ്ങളെ ഇസ്രായിൽ ഒരു യുദ്ധായുധമായി ആസൂത്രിതമായി ഉപയോഗിക്കുകയാണ്. ഇതിനൊപ്പം തങ്ങളുടെ വംശഹത്യ കാമ്പെയ്‌നിലുടനീളം ഫലസ്തീനികളെ പട്ടിണിക്കിടുന്നതും അവർ ഒരു ആയുധമാക്കി മാറ്റിയിട്ടുണ്ട്. ഫലസ്തീൻ ജനതയെ ഭയപ്പെടുത്താനും അവരെ സ്വന്തം മണ്ണിൽ നിന്ന് നിർബന്ധിതമായി പലായനം ചെയ്യിക്കാനുമായി ഇസ്രായിൽ വർഷങ്ങളായി തുടരുന്ന വ്യാപകമായ നയത്തിന്റെ ഭാഗമാണിതെന്നും ഫലസ്തീൻ വ്യക്തമാക്കി.
തടങ്കൽ കാലയളവിലും ചോദ്യം ചെയ്യലിലും ഇസ്രായിലിന്റെ ക്രൂരമായ ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളും ഇരയായ ഫലസ്തീൻ ഇരകളുടെ സാക്ഷ്യപത്രങ്ങളുടെയും യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ കൃത്യമായ ഡോക്യുമെന്റേഷനുകളുടെയും അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സായുധ സംഘട്ടനങ്ങളിൽ കുട്ടികൾക്കെതിരെ കടുത്ത ലംഘനങ്ങൾ നടത്തുന്ന പാർട്ടികളുടെ യു.എൻ പട്ടികയിലും ഇസ്രായിൽ സൈന്യത്തെ നേരത്തെ ഉൾപ്പെടുത്തിയിരുന്നു.
യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ തയ്യാറാക്കിയ റിപ്പോർട്ടിൽ അതീവ ഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് ആഗോളതലത്തിൽ യു.എൻ സ്ഥിരീകരിച്ച ലൈംഗികാതിക്രമ കേസുകളിൽ നൂറ് ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നുമുള്ള നിരവധി പുരുഷന്മാർ, സ്ത്രീകൾ, ആൺകുട്ടികൾ, ഒരു പെൺകുട്ടി എന്നിവർക്കെതിരെ ഇസ്രായിൽ സൈന്യവും സുരക്ഷാ സേനയും നടത്തിയ ക്രൂരമായ ലൈംഗികാതിക്രമങ്ങൾ യു.എൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒൻപത് ഇരകൾക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗം നടന്നു. മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇത്തരത്തിൽ പീഡിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒരു ബലാത്സംഗ കേസ് ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഇസ്രായിൽ സൈന്യവും സുരക്ഷാ സേനയും ക്യാമറകളിൽ പകർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തടവിലാക്കപ്പെട്ട പുരുഷന്മാർക്കും ആൺകുട്ടികൾക്കും നേരെ ജനനേന്ദ്രിയങ്ങളിൽ ഉൾപ്പെടെ അതിക്രൂരമായ പീഡനമുറകളാണ് അഴിച്ചുവിട്ടത്. പരിക്കേറ്റ പലർക്കും ആഴ്ചകളോളം മലദ്വാരത്തിൽ നിന്ന് കടുത്ത രക്തസ്രാവവും നീരും അനുഭവപ്പെടുകയുണ്ടായി.
ഈ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് മേൽ നേരിട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തില്ലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഇത് വലിയ നാണക്കേടുണ്ടാക്കും. കൂടാതെ, ഈ പട്ടികയിൽ ആവർത്തിച്ച് ഉൾപ്പെടുന്ന രാജ്യങ്ങളെ യു.എന്നിന്റെ സമാധാന പരിപാലന ദൗത്യങ്ങളിൽ പങ്കെടുപ്പിക്കുന്നതിൽ നിന്നും വിലക്കും. ഇസ്രായിലിന്റെ ദീർഘകാലത്തെ കുറ്റവിമുക്ത അന്തരീക്ഷം അവസാനിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയ്ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.



