ടെൽ അവീവ്- ഇറാഖ് മുൻ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇക്കും നേരിടേണ്ടിവരികയെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി. “ഇസ്രായേലിനെതിരെ ഈ പാത സ്വീകരിച്ച അയൽരാജ്യമായ ഇറാഖിലെ ഏകാധിപതിക്ക് എന്താണ് സംഭവിച്ചതെന്ന് ഓർക്കുക,” ഇസ്രായേൽ കാറ്റ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് നൽകിയ വാർത്തയിലാണ് ഇക്കാര്യമുള്ളത്.
അയത്തുള്ള അലി ഖാംനഇയെ വധിക്കാൻ ഇസ്രായിൽ പദ്ധതിയിട്ടു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇത് തടഞ്ഞത് എന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേസംബന്ധിച്ചുള്ള പ്രതികരണത്തിൽ ഇക്കാര്യം നിഷേധിക്കാൻ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായതുമില്ല.
അതേസമയം, ഇസ്രായില്‍, ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ചൈന ആരോപിച്ചു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ താമസിക്കുന്നവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ട്രംപ് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചൈന അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിച്ചത്. എരിതീയില്‍ എണ്ണയൊഴിക്കുന്നതും തീ ആളിക്കത്തിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും സമ്മര്‍ദം വര്‍ധിപ്പിക്കുന്നതും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സഹായിക്കില്ല.
മറിച്ച് സംഘര്‍ഷം വഷളാക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന ട്രംപിന്റെ പ്രസ്താവനയെ കുറിച്ച് ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധം കാരണം ട്രംപ് ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും ഒരു ദിവസം മുമ്പ് മടങ്ങിയതായി വൈറ്റ് ഹൗസ് അറിയിച്ചു