വാഷിംഗ്ടൺ- 2020 സെപ്റ്റംബറിൽ വൈറ്റ് ഹൗസിൽ വെച്ച് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ കരാർ ഒപ്പിട്ട് ഏകദേശം ആറ് വർഷത്തിന് ശേഷം, രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം അംബാസഡർ തലത്തിലേക്ക് ഉയർത്താനും അംബാസഡർമാരെ നിയമിക്കാനും മൊറോക്കൊയുമായി ധാരണയായതായി ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ വിദേശ മന്ത്രി ഗിഡിയോൺ സാഅർ, മൊറോക്കൻ വിദേശ മന്ത്രി നാസർ ബൗറിറ്റ, ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്ട്സ് എന്നിവരുടെ പങ്കാളിത്തത്തോടെ ന്യൂയോർക്കിൽ നടന്ന ത്രികക്ഷി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. രണ്ട് നയതന്ത്ര ദൗത്യങ്ങളെയും എംബസികളാക്കി ഉയർത്തുകയും അംബാസഡർമാരെ നിയമിക്കുകയും ചെയ്യുന്നത് ഉൾപ്പെടെ ഇസ്രായേലും മൊറോക്കൊയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി നടപടികളിലേക്കുള്ള തങ്ങളുടെ പ്രതിബദ്ധത മൂന്ന് രാജ്യങ്ങളും ആവർത്തിച്ചതായി ഇസ്രായേൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ, യു.എസ് കപ്പലുകളെ ആക്രമിക്കില്ലെന്ന് അമേരിക്കയ്ക്ക് ഹൂതി നേതാക്കളുടെ ഉറപ്പ്
പരസ്പര നിക്ഷേപങ്ങൾ സുഗമമാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് 2026 അവസാനത്തോടെ നിക്ഷേപ സംരക്ഷണവും ദ്വിമുഖനികുതി ഒഴിവാക്കലും സംബന്ധിച്ച രണ്ട് കരാറുകൾ അന്തിമമാക്കൽ അടക്കം സാമ്പത്തിക നടപടികളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊറോക്കൻ വിമാന കമ്പനികൾ നടത്തുന്ന വിമാന സർവീസുകൾ കൂടി ഉൾപ്പെടുത്തി ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യോമയാത്രയും കരാർ വികസിപ്പിക്കുന്നു. ഈ നടപടി 2026 അവസാനത്തോടെ പ്രാബല്യത്തിൽ വരും.
വരും മാസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതല പരസ്പര സന്ദർശനങ്ങൾക്ക് ധാരണയായിട്ടുണ്ട്. പശ്ചിമ സഹാറയുടെ മുഴുവൻ പ്രദേശത്തിനും മേലുള്ള മൊറോക്കൊയുടെ പരമാധികാരം അംഗീകരിക്കുന്നതായി അമേരിക്കയും ഇസ്രായിലും ആവർത്തിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ കാലയളവിൽ അമേരിക്ക മധ്യസ്ഥത വഹിച്ച അബ്രഹാം ഉടമ്പടികളുടെ ഭാഗമായി, 2020ൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ച നാല് അറബ് രാജ്യങ്ങളിൽ മൊറോക്കൊയും ഉൾപ്പെടുന്നു. ഇസ്രായേലുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിന് പകരമായി, പോളിസാരിയോ ഫ്രണ്ടുമായി തർക്കത്തിലുള്ള പ്രദേശമായ പടിഞ്ഞാറൻ സഹാറയുടെ മേലുള്ള തങ്ങളുടെ പരമാധികാരത്തിന് മൊറോക്കൊക്ക് യു.എസ് അംഗീകാരം ലഭിച്ചു.







