വാഷിംഗ്ടണ്‍ – ഇറാന്‍ ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇറാന്‍ ആക്രമണങ്ങളില്‍ നേരിട്ട നാശനഷ്ടങ്ങളുടെയും കേടുപാടുകളുടെയും പുനര്‍നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പിന്തുണ നല്‍കാനായി ഇറാന്‍ ആസ്തികള്‍ ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ലഭ്യമാക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇറാന്‍ ഇതിനകം വരുത്തിയ നാശനഷ്ടങ്ങളുടെ ചെലവ് വിലയിരുത്താന്‍ യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് പ്രത്യേക സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തിനും ഏപ്രില്‍ മധ്യത്തിനും ഇടയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ 6,400 ലേറെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി പ്രാദേശിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തടഞ്ഞെങ്കിലും, ആക്രമണങ്ങളുടെ വ്യാപ്തി മേഖലയിലുടനീളം കാര്യമായ അടിസ്ഥാന സൗകര്യ നാശത്തിനും വ്യാവസായിക തടസ്സങ്ങള്‍ക്കും ആളപായത്തിനും കാരണമായി.
മെയ് 17 ന് യു.എ.ഇയിലെ ബറാക ആണവ നിലയത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണമാണ് ഏറ്റവും ഗുരുതരമായ സംഭവങ്ങളില്‍ ഒന്ന്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ ഇതിനെ ആണവ സുരക്ഷയുടെ ഗുരുതരമായ വിട്ടുവീഴ്ച എന്ന് വിശേഷിപ്പിച്ചു. ആക്രമണം ആണവ കോംപ്ലക്‌സിലെ വൈദ്യുതി കേന്ദ്രത്തില്‍ പതിച്ചതായും പ്ലാന്റിന് പുറത്തുള്ള ജനറേറ്ററില്‍ തീപിടുത്തമുണ്ടായതായും ആണവ നിലയത്തിന് ആവശ്യമായ വൈദ്യുതിക്ക് എമര്‍ജന്‍സി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിര്‍ബന്ധിതമായതായും ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു. റേഡിയേഷന്‍ ചോര്‍ച്ചയൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, സിവിലിയന്‍ ആണവ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗ്രോസി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് ഇറാഖിലെ ഇറാന്‍ അനുകൂല മിലീഷ്യകളെ യു.എ.ഇ കുറ്റപ്പെടുത്തി.
യു.എ.ഇക്ക് ഇത് കൂടാതെ ഗണ്യമായ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഫുജൈറയിലെ ഊര്‍ജ കേന്ദ്രത്തിനും ഷിപ്പിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ തീപിടുത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ജബല്‍ അലി തുറമുഖം, ദുബായിലെ വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവക്കും വ്യത്യസ്ത തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചു. അല്‍ദഫ്ര എയര്‍ ബേസ്, ഫ്രഞ്ച് നിയന്ത്രണത്തിലുള്ള ക്യാമ്പ് ഡി ലാ പൈക്‌സ് എന്നിവയുള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായി
കുവൈത്ത് ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു. ഇറാന്‍ ആക്രമണങ്ങള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തി. ബുധനാഴ്ച കുവൈത്ത് എയര്‍പോര്‍ട്ടിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വിദേശ എംബസികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെടുത്തുകയും ചെയ്തു. യു.എസ് പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പതിച്ചാണ് വിമാനത്താവളത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന ഇറാന്‍ അവകാശവാദം യു.എസ് സൈന്യം നിരസിച്ചു. ഇറാന്‍ ഡ്രോണുകള്‍ മനഃപൂര്‍വ്വം എയര്‍പോര്‍ട്ടില്‍ ആക്രമണം നടത്തുകയായിരുന്നെന്നും യു.എസ് സൈന്യം പറഞ്ഞു.
ഫെബ്രുവരി മുതല്‍ കുവൈത്തില്‍ ക്യാമ്പ് ബ്യൂഹ്രിംഗ്, അലി അല്‍സാലിം എയര്‍ ബേസ് എന്നിവയുള്‍പ്പെടെയുള്ള സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇത് യു.എസ് സൈനികര്‍ക്കും സഖ്യകക്ഷി വിമാനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്ക് കാരണമായി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായി. ആക്രമണങ്ങളില്‍ കുവൈത്തിലെ വൈദ്യുതി ലൈനുകള്‍, റിഫൈനറികള്‍, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങള്‍, സമുദ്ര ആസ്തികള്‍ എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു.
സംഘര്‍ഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രഹരങ്ങളിലൊന്നാണ് ഖത്തറിന്റെ ഊര്‍ജ മേഖല നേരിട്ടത്. റാസ് ലഫാന്‍ ദ്രവീകൃത പ്രകൃതിവാതക സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ എല്‍.എന്‍.ജി ഉല്‍പ്പാദനത്തില്‍ ഏകദേശം 17 ശതമാനത്തിന്റെ കുറവുണ്ടാക്കി. ഉല്‍പാദന ശേഷി പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സൗദി അറേബ്യയില്‍ വ്യോമ പ്രതിരോധ ശൃംഖലയെ തളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. സിവിലിയന്‍ പ്രദേശങ്ങളെയും വിമാനത്താവളങ്ങളെയും ഹോട്ടലുകളെയും ഊര്‍ജവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും ആക്രമണങ്ങള്‍ ബാധിച്ചതായി സൗദി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 28 നും മാര്‍ച്ച് 18 നും ഇടയില്‍ മാത്രം സൗദി പ്രതിരോധ സംവിധാനം കുറഞ്ഞത് 38 ബാലിസ്റ്റിക് മിസൈലുകളും 435 ഡ്രോണുകളും കണ്ടെത്തി കൈകാര്യം ചെയ്തു.
ബഹ്റൈനും ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്ക് വിധേയമായി. മാര്‍ച്ചില്‍ നടന്ന ഡ്രോണ്‍ ആക്രമണം ബാപ്കോ റിഫൈനറി സമുച്ചയത്തില്‍ വലിയ തീപിടുത്തത്തിന് കാരണമായി. സംഘര്‍ഷത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലെ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി ബഹ്‌റൈന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നപ്പോഴേക്കും യു.എ.ഇയും കുവൈത്തും അവരുടെ പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ ശേഖരങ്ങളുടെ ഏകദേശം നാലില്‍ മൂന്ന് ഭാഗവും ഉപയോഗിച്ചതായി സൈനിക വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു. ഇത് നീണ്ടുനിന്ന യുദ്ധം ഇരു രാജ്യങ്ങള്‍ക്കും മേല്‍ ചുമത്തിയ സാമ്പത്തികവും തന്ത്രപരവുമായ ഭാരം എടുത്തുകാണിക്കുന്നു.
ഏതൊക്കെ ഇറാന്‍ ആസ്തികള്‍ ഉപയോഗിക്കാമെന്നോ നഷ്ടപരിഹാരം എങ്ങിനെ വിതരണം ചെയ്യുമെന്നോ ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, സംഘര്‍ഷത്തിന്റെ സാമ്പത്തിക, അടിസ്ഥാന സൗകര്യ ചെലവുകളില്‍ നിന്ന് കരകയറാന്‍ ഗള്‍ഫ് പങ്കാളികളെ സഹായിക്കാനുള്ള വഴികള്‍ അമേരിക്ക പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനകളിലൊന്നാണ് ഈ അവലോകനം.
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ജാഗ്രതയോടെയുള്ള പുരോഗതിയുടെ സൂചനകള്‍ സമീപ ദിവസങ്ങളില്‍ ഉണ്ടായിരുന്നിട്ടും, കുവൈത്തിലെയും ബഹ്റൈനിലെയും യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി. ഹോര്‍മുസ് കടലിടുക്കിലെ സിവിലിയന്‍ സമുദ്ര ഗതാഗതത്തിന് ഭീഷണിയായ നാല് ഇറാന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും തെക്കന്‍ ഇറാനിലെ റഡാര്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും യു.എസ് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുവൈത്തിലും ബഹ്‌റൈനിലും ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയത്.
കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്‍ ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അവയില്‍ ആറെണ്ണം വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞുവെന്നും ഏഴാമത്തേത് ലക്ഷ്യം കാണാതെ പോയെന്നും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു. യു.എസ് സൈനികര്‍ക്കിടയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹ്റൈനിലെ യു.എസ് അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന ഇറാന്‍ അവകാശവാദങ്ങള്‍ തെറ്റാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാറിലെത്താനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് നികത്താനും തടസ്സങ്ങള്‍ മറികടക്കാനും പാകിസ്ഥാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ആണവ പ്രശ്നവും വിദേശത്ത് മരവിപ്പിച്ചിരിക്കുന്ന ഇറാന്‍ ഫണ്ടുകളുടെ മേലുള്ള ഉപരോധം നീക്കാനുള്ള സംവിധാനവുമാണ് പ്രധാന തടസ്സങ്ങളെന്ന് അഭിജ്ഞ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ 2,400 കോടി ഡോളറിന്റെ ആസ്തികള്‍ അമേരിക്ക മരവിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.



