Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 12
    Breaking:
    • ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന്​
    • ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
    • എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    • പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    • ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ്

    Ayyoob PBy Ayyoob P11/02/2026 Iran Top News World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍– ആണവ ചര്‍ച്ചകളില്‍ ഇറാന്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍. 1979 ലെ ഇസ്‌ലാമിക് വിപ്ലവത്തിന്റെ 47 -ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ആണവ അവകാശങ്ങള്‍ ഇറാന്‍ മുറുകെ പിടിക്കും. ചര്‍ച്ച തുടരാന്‍ ഇറാന്‍ സന്നദ്ധമാണ്. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്കോ ആജ്ഞകള്‍ക്കോ വഴങ്ങില്ല. അമേരിക്കയും യൂറോപ്യന്‍ ശക്തികളും സമ്മര്‍ദ നയങ്ങള്‍ വഴി ആണവ ചര്‍ച്ചാ പുരോഗതിയെ തടസ്സപ്പെടുത്തുകയും ആണവ ചട്ടക്കൂടിനപ്പുറത്തേക്ക് വ്യാപിക്കുന്ന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ് ആരോപിച്ചു.

    ആധിപത്യ ശക്തികളായ അമേരിക്കയെയും ചില യൂറോപ്യന്‍ രാജ്യങ്ങളെയും വിപ്ലവ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തെഹ്റാനിലെ ആസാദി സ്‌ക്വയറില്‍ നടന്ന റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ പെസെഷ്‌കിയാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്‌ലാമിക വിപ്ലവത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ പ്രേരണ, ഭിന്നത വിതക്കല്‍, അട്ടിമറി ഗൂഢാലോചനകള്‍ എന്നിവയിലൂടെ ഇറാനെ ദുര്‍ബലപ്പെടുത്താന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നില്ല. അന്താരാഷ്ട്ര നിയമത്തിന്റെയും ആണവ നിര്‍വ്യാപന ഉടമ്പടിയുടെയും ചട്ടക്കൂടിനുള്ളില്‍ പരിശോധനാ സംവിധാനങ്ങള്‍ക്ക് വിധേയമാകാന്‍ തയ്യാറാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ഇറാന് അവകാശമുണ്ട്. ഈ അവകാശത്തില്‍ വിലപേശലില്ല. പരമാധികാര തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയാറാണെന്ന് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു.

    ഏതൊരു ചര്‍ച്ചയും ഭരണകൂടത്തിന്റെ നേതൃത്വവും സ്ഥാപനങ്ങളും നിര്‍വചിച്ച ചുവപ്പ് വരകള്‍ക്കുള്ളില്‍ നടക്കണം. ഇറാന്‍ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങില്ല. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സ്ഥാപിച്ച അവിശ്വാസത്തിന്റെ മതില്‍ വേഗത്തിലുള്ള കരാറിന് തടസ്സമാകുന്നുണ്ട്. അമിതമായ അമേരിക്കന്‍ ആവശ്യങ്ങള്‍ ചര്‍ച്ചകളിലെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ആണവ പദ്ധതിക്കപ്പുറമുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ചര്‍ച്ചകളുടെ വ്യാപ്തി വിപുലീകരിക്കാന്‍ ആധിപത്യ ശക്തികള്‍ ശ്രമിക്കുന്നു. പരമോന്നത നേതാവ് അലി ഖാംനഇയുടെ മാര്‍ഗനിര്‍ദേശത്തോടെ ദേശീയ പ്രതിരോധശേഷി ഉപയോഗിച്ച് ഇറാന്‍ നിലവിലെ വെല്ലുവിളികളെ മറികടക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

    ബഹുമുഖ ചട്ടക്കൂടുകളിലെ ഇടപെടല്‍ വിപുലീകരിച്ചും പങ്കാളിത്തങ്ങള്‍ വികസിപ്പിച്ചും അന്താരാഷ്ട്ര ഒറ്റപ്പെടല്‍ തകര്‍ക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു. ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സംഘടന തുടങ്ങിയ ബ്ലോക്കുകളില്‍ ഇറാന്‍ ചേരുന്നതും യുറേഷ്യന്‍ സാമ്പത്തിക യൂണിയന്‍, സാമ്പത്തിക സഹകരണ സംഘടന പോലുള്ള പ്രാദേശിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

    പടിഞ്ഞാറുമായുള്ള വഷളായ ബന്ധങ്ങള്‍ക്ക് ഭാഗികമായ ഒരു ബദലാണ് ഈ നടപടികള്‍. വിപണികള്‍ വികസിപ്പിക്കാനും ഉപരോധങ്ങളുടെ ആഘാതം ലഘൂകരിക്കാനും ഇറാനെ ഇത് അനുവദിക്കുന്നു. ഇസ്‌ലാമിക, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുന്നത് ഇറാന്റെ വിദേശനയത്തിന്റെ അടിസ്ഥാന സ്തംഭമാണ്. നിരവധി പ്രാദേശിക രാജ്യങ്ങളുമായി തുടര്‍ച്ചയായ ബന്ധങ്ങളും ഏകോപനവും നിലനിര്‍ത്തുന്നുണ്ട്. മേഖലയിലെ പ്രശ്‌നങ്ങള്‍ ബാഹ്യ ശക്തികളുടെ ഇടപെടലില്ലാതെ അതത് രാജ്യങ്ങള്‍ തന്നെ പരിഹരിക്കണം. സര്‍ക്കാര്‍ സമാധാനപരമായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. അത് നിയമാനുസൃതമായ അവകാശമായി കണക്കാക്കുന്നു. പക്ഷേ, അക്രമം, അട്ടിമറി, വിദേശ ഇടപെടലിനുള്ള ആഹ്വാനങ്ങള്‍ എന്നിവ നിരസിക്കുന്നു. രാജ്യത്തെ സമീപകാല സംഭവങ്ങള്‍ ആഴത്തിലുള്ള ദുഃഖം ഉണ്ടാക്കുന്നു. ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതു മുതല്‍ തന്റെ രാജ്യം ബാഹ്യ സമ്മര്‍ദങ്ങളെയും അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെയും നേരിട്ടിട്ടുണ്ട്. ഇറാന്റെ സ്ഥിരതയെ തകര്‍ക്കാന്‍ ആധിപത്യ ശക്തികള്‍ ആഭ്യന്തര പ്രതിസന്ധികളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു. ഇറാനികളുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്താനുമാണ് ഈ നയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

    ഉപരോധങ്ങളോ ആഭ്യന്തര പിരിമുറുക്കങ്ങളോ പോലുള്ള വെല്ലുവിളികളെ നേരിടുന്നതില്‍ ദേശീയ ഐക്യം നിലനിര്‍ത്തേണ്ടത് പരമപ്രധാനമാണ്. സുരക്ഷാ സേനയുടെയോ പ്രതിഷേധക്കാരുടെയോ ആക്രമണങ്ങള്‍ ബാധിച്ച എല്ലാവരെയും സേവിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദിയാണ്. ആഭ്യന്തര വിഭജനം വര്‍ധിക്കുന്നത് രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂ. ജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു. ഈ സംഭവങ്ങള്‍ ബാധിച്ച എല്ലാവരെയും സഹായിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ജനങ്ങളുമായി ഏറ്റുമുട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സാമ്പത്തിക പോരായ്മകള്‍ക്ക് പെസെഷ്‌കിയാന്‍ ക്ഷമാപണം നടത്തി. പൊതുജനങ്ങളുടെ അസംതൃപ്തിക്ക് കാരണമായ സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദങ്ങള്‍, വാങ്ങല്‍ ശേഷി കുറയല്‍, ഊര്‍ജം, ബാങ്കിംഗ്, വിദേശ വ്യാപാരം തുടങ്ങിയ മേഖലകളെ ബാധിക്കുന്ന പാശ്ചാത്യ ഉപരോധങ്ങള്‍ എന്നിവ രാജ്യം നേരിടുന്ന സമയത്ത്, പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസിഡന്റ് പറഞ്ഞു.

    വിപ്ലവ വാര്‍ഷികാഘോഷത്തില്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനായി സമീപ ദിവസങ്ങളില്‍ അധികൃതര്‍ മാധ്യമ, സംഘടനാ പ്രചാരണങ്ങള്‍ ശക്തമാക്കിയിരുന്നു. ബാഹ്യ സമ്മര്‍ദങ്ങളും ഭീഷണികളും നേരിടുന്നതിലെയും സമീപകാല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലെയും ഒരു സന്ദേശമായാണ് പരിപാടിയെ അധികൃതര്‍ വിശേഷിപ്പിച്ചത്. നിലവിലെ വെല്ലുവിളികള്‍ക്കിടയില്‍ ഭരണകൂടത്തിനുള്ള ജനകീയ പിന്തുണ ഇത് പ്രകടിപ്പിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അധികൃതര്‍ സംഘടിപ്പിച്ച റാലികളില്‍ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സൈനിക, സുരക്ഷാ നേതാക്കള്‍, പൊതു വ്യക്തികള്‍ എന്നിവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സര്‍ക്കാര്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.

    ഏകദേശം എട്ടര കോടി വരുന്ന ഇറാന്‍ ജനസംഖ്യയില്‍, കഴിഞ്ഞ മാസത്തെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന ശക്തമായ അടിത്തറയുണ്ട്. ആക്ടിവിസ്റ്റുകളുടെ അഭിപ്രായത്തില്‍, പ്രതിഷേധങ്ങള്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും പതിനായിരക്കണക്കിന് ആളുകളുടെ അറസ്റ്റിനും കാരണമായി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനാലോ ദേശീയ അവധിക്കാലത്തിന്റെ ഉത്സവ അന്തരീക്ഷം പ്രയോജനപ്പെടുത്താനോ നിരവധി ഇറാനികള്‍ ഈ പരിപാടികളില്‍ പങ്കെടുക്കുന്നു. ഇറാനില്‍ ഏകദേശം 25 ലക്ഷം പൊതുമേഖലാ ജീവനക്കാരുണ്ട്. അവരില്‍ അഞ്ചിലൊന്ന് പേര്‍ തെഹ്റാനില്‍ ജോലി ചെയ്യുന്നു. ജനുവരി ആദ്യം നടന്ന പ്രതിഷേധങ്ങളുടെ കൊടുമുടിയില്‍ 6,490 പ്രതിഷേധക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 6,984 പേര്‍ കൊല്ലപ്പെട്ടതായും 52,623 പേരെ അറസ്റ്റ് ചെയ്തതായും യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ പെസെഷ്‌കിയാന്റെ 2024 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പിന്തുണച്ച പരിഷ്‌കരണവാദ പ്രസ്ഥാനത്തിലെ അംഗങ്ങളും ഉള്‍പ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Masoud Pesheshkian Top News World
    Latest News
    ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന്​
    11/02/2026
    ആണവ ചര്‍ച്ചകളില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ്
    11/02/2026
    എസ്.ടി.സി ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്താന്‍ തവാല്‍ കമ്പനി 1,100 മൊബൈല്‍ ടവറുകള്‍ നിര്‍മിച്ചു
    11/02/2026
    പിതാവിനെയും സഹോദരിമാരെയും വിഷം നൽകി കൊലപ്പെടുത്തിയ മെഡിക്കൽ വിദ്യാർത്ഥിയുടെ വധശിക്ഷ നടപ്പാക്കി
    11/02/2026
    ’കോഴിക്കോടൻസ്’ സീസൺ ആറിന് പ്രൗഢോജ്വല തുടക്കം
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.