തെല്‍അവീവ്– കഴിഞ്ഞ ദിവസം ഇസ്രായിലിലെ ഹൈഫ സമുച്ചയത്തെ ലക്ഷ്യമിട്ട് ഇറാന്‍റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം സംഭവിച്ചതായി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായില്‍ റിഫൈനറീസ് കമ്പനി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി റിഫൈനറി ദിവസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു. കേടുപാടുകള്‍ സംഭവിച്ച അടിസ്ഥാന സൗകര്യങ്ങള്‍, ഉടമയുടെ പേര് വെളിപ്പെടുത്താതെ, മൂന്നാം കക്ഷിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തെല്‍അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.
അതിനിടെ, ഇറാന്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണം ആവര്‍ത്തിക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ ഇറാനില്‍ പുതിയ ആക്രമണങ്ങള്‍ ആരംഭിച്ചു. തെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഇറാന്‍ തീവ്രവാദ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഇസ്രായില്‍ പ്രതിരോധ സേന ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചതായി വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.



