ന്യൂയോര്‍ക്ക് – നിയന്ത്രണാതീതമായി മാറുന്നതിനു മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അമേരിക്കയോടും ഇസ്രായിലിനോടും ആവശ്യപ്പെട്ടു. യുദ്ധം സിവിലിയന്മാര്‍ക്കും ആഗോള സമ്പദ്വ്യവസ്ഥക്കും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പൂര്‍ണ്ണമായും നിയന്ത്രണാതീതമായേക്കാവുന്ന ഈ യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നായി യു.എസിനെയും ഇസ്രായിലിനെയും അഭിസംബോധന ചെയ്തുകൊണ്ട് ഗുട്ടെറസ് ബ്രസ്സല്‍സില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ നിര്‍ത്തണം. അയല്‍ രാജ്യങ്ങള്‍ ഒരിക്കലും സംഘര്‍ഷത്തില്‍ പങ്കാളികളായിട്ടില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.
അതേസമയം, മൂന്നാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമയപരിധി ഇല്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇതിന് ഒരു പ്രത്യേക സമയപരിധി നിശ്ചയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്‍ ശരിയായ പാതയിലാണ്. യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കും. അന്തിമ തീരുമാനം പ്രസിഡന്റിന്റേതായിരിക്കും. ഫെബ്രുവരി 28 ന് ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ മാറിയിട്ടില്ല. ഇറാനിലെ 7,000 ലേറെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ഇതുവരെ ആക്രമണം നടത്തിയിട്ടുണ്ട്. കൂടാതെ മൈന്‍ സ്ഥാപിക്കുന്ന 40 ലേറെ ഇറാന്‍ കപ്പലുകളും 11 അന്തര്‍വാഹിനികളും ആക്രമിച്ചു. അമേരിക്കയെ ഒന്നാമതെത്തിക്കുന്ന ഞങ്ങളുടെ പ്രസിഡന്റ് നേരിട്ട് ഞങ്ങള്‍ക്ക് നിശ്ചയിച്ച ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ആദ്യ ദിവസം ഉണ്ടായിരുന്നതുപോലെ തന്നെ തുടരുന്നുവെന്ന് ഹെഗ്സെത്ത് കൂട്ടിചേർത്തു.
ഇവ മാധ്യമങ്ങളുടെ ലക്ഷ്യങ്ങളല്ല. ഇറാന്റെ ലക്ഷ്യങ്ങളുമല്ല. പുതിയ ലക്ഷ്യങ്ങളുമല്ല. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ അവ മാറിയിട്ടില്ല. അവ യഥാര്‍ഥ ട്രാക്കിലും പദ്ധതി അനുസരിച്ചുമാണ് നീങ്ങുന്നത്. ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, പ്രതിരോധ വ്യാവസായിക അടിത്തറ, നാവികസേന എന്നിവ നശിപ്പിക്കുക, ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നിവയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍. ഇറാനെതിരായ സൈനിക നടപടിക്കിടെ അമേരിക്കന്‍ സൈന്യം 11 ഇറാന്‍ അന്തര്‍വാഹിനികള്‍ തകര്‍ത്തു. ഞങ്ങള്‍ 120 ലധികം യുദ്ധക്കപ്പലുകള്‍ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തിട്ടുണ്ട്. അവരുടെ നാവികസേന ഇപ്പോള്‍ ഒരു പ്രധാന ഘടകമല്ല. 11 അന്തര്‍വാഹിനികള്‍ ഉള്‍പ്പെടുന്ന അവരുടെ അന്തര്‍വാഹിനി സേന നശിപ്പിക്കപ്പെട്ടു. അവരുടെ തുറമുഖങ്ങള്‍ തകരാറിലായി. അവരുടെ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു. ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറയും, ഫാക്ടറികളും, മിസൈലുകളും ഡ്രോണുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി
ഇറാന്‍ സൈനിക വ്യാവസായിക സമുച്ചയവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ലക്ഷ്യങ്ങള്‍ യു.എസ് സൈന്യം ഇതിനകം ആക്രമിച്ചു. യു.എസ് സൈനിക നടപടിയുടെ ഫലമായി, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ഉല്‍പാദന ശേഷികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഖാര്‍ഗ് ദ്വീപിലെ ഇറാന്‍ സൈനിക ശേഷികളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ ഇറാന്റെ വിധി അമേരിക്കയുടെ കൈകളിലാക്കിയിട്ടുണ്ടെന്നും ഹെഗ്സെത്ത് പറഞ്ഞു. യുഎസ് സൈന്യം തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പാതയിലാണെന്നും, ഇറാന്‍ ഭൂപ്രദേശത്തിനുള്ളില്‍ അമേരിക്ക എല്ലാ ദിവസവും ആക്രമണം നടത്തുന്നുണ്ടെന്നും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കീന്‍ പ്രസ്താവിച്ചു.



