വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനും ആണവ കരാർ ഒപ്പുവെക്കാനും ഇറാനുമായി അമേരിക്ക നടത്തുന്ന ചർച്ചകൾ ചതുരംഗക്കളിക്ക് സമാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുന്നതോടൊപ്പം രാജ്യവുമായി ശാന്തമായ സമീപനത്തിലൂടെ ഭാഗിക ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ സ്ഥിതി വളരെ മോശമാണെന്നും സൈനികർക്ക് വേതനം നൽകാൻ പോലും അവരുടെ പക്കൽ വളരെ കുറഞ്ഞ പണമേയുള്ളൂവെന്നും ട്രംപ് കൂട്ടിച്ചേർത്തു. എങ്കിലും കാര്യങ്ങൾ എല്ലാപ്പോഴും നന്നായി പര്യവസാനിക്കുമെന്നും ഇറാനുമായുള്ള സംഭവവികാസങ്ങൾ ഒടുവിൽ അനുകൂലമായി ഭഭവിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതിനിടയിൽ, ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കു മുന്നിൽ ഇറാൻ പൂർണ്ണമായും തുറന്നുകൊടുത്താൽ ആണവ കരാറില്ലാതെ പോലും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് തന്റെ ഉന്നത ഉപദേഷ്ടാക്കളോട് പറഞ്ഞതായി ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് വെളിപ്പെടുത്തി. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ അവിടുത്തെ ആണവ പദ്ധതിക്ക് ഗുരുതരമായ കേടുപാടുകൾ വരുത്തിയിട്ടുണ്ട്. താൻ പ്രസിഡന്റായിരിക്കുന്ന കാലത്ത് ഈ പദ്ധതി പുനർനിർമ്മിക്കുന്നത് ഇറാന് വളരെ ബുദ്ധിമുട്ടായിരിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്ന ലക്ഷ്യം കൈവരിക്കാനായാൽ വെടിനിർത്തൽ നിലനിർത്താനും ഏറ്റുമുട്ടൽ അവസാനിപ്പിക്കാനും അത് ട്രംപിനെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.







