ടെഹ്റാൻ/കയ്റോ- അന്താരാഷ്ട്ര ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇറാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലും ഇറാനും തമ്മിൽ വെടിനിർത്തൽ കരാർ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഇറാന്റെ നീക്കം. വെടിനിർത്തൽ കരാറിനെ സൗദി സ്വാഗതം ചെയ്തു. മേഖലയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു മാർഗമായി നയതന്ത്ര മാർഗങ്ങളിലൂടെയുള്ള ചർച്ചകളെ പിന്തുണക്കുന്നതായും സൗദി അറിയിച്ചു.
അതിനിടെ, ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനുള്ള നിയമപരമായ അവകാശങ്ങൾ നേടാൻ തന്റെ രാജ്യം തുടർന്നും പരിശ്രമിക്കുമെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചിട്ടില്ല, അവ സ്വന്താക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു.