തെഹ്റാൻ/ടെൽ അവീവ്- പശ്ചിമേഷ്യയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രായിൽ സംഘർഷം മൂർച്ഛിക്കുന്നു. തുടർച്ചയായ അഞ്ചാം ദിവസവും ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ഉയർന്ന തലത്തിലാണ്. ഇസ്രായിലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണത്തിന്റെ പത്താമത് തരംഗം തുടങ്ങിയതായി ഇസ്രായിൽ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ ടെൽ അവീവിൽ ഉടനീളം അപായ സൈറൺ മുഴങ്ങി. ഇന്നലെ രാത്രിയിലും ടെൽ അവീവും ഹൈഫ തുറമുഖവും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഹൈഫ തുറമുഖത്തിന് കനത്ത നാശനഷ്ടമാണ് ഇറാൻ വരുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായിലിന്റെ 28 വിമാനങ്ങളെ” ട്രാക്ക് ചെയ്തതായും നിരവധി വിമാനങ്ങൾ വെടിവെച്ചിട്ടതായും ഇറാൻ സൈന്യം പറഞ്ഞു. “സെൻസിറ്റീവ്” മേഖലകളിൽ രഹസ്യാന്വേഷണം നടത്താൻ ശ്രമിക്കുന്ന ചാര ഡ്രോൺ ആയിരുന്നു അവയിലൊന്ന് എന്നും ഇറാൻ പറഞ്ഞു. എന്നാൽ ഇക്കാര്യം ഇസ്രായിൽ നിഷേധിച്ചു.
ടെൽ അവീവിലെ മൊസാദ് ഓഫീസ് ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ വലിയ നാശ നഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുണ്ട്. ഇറാന്റെ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാൻ ട്രംപ് കൂടുതൽ നടപടികൾ സ്വീകരിച്ചേക്കാമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. ഇറാനില്‍ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളില്‍ അമേരിക്ക ഇടപെട്ടേക്കുമെന്ന ഊഹാപോഹങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇറാന്‍ വ്യോമമേഖലയില്‍ അമേരിക്കക്ക് പൂര്‍ണവും സമഗ്രവുമയ നിയന്ത്രണം ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആകാശങ്ങളില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് പൂര്‍ണവും സമഗ്രവുമായ നിയന്ത്രണമുണ്ട് – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ പക്കല്‍ ധാരാളം ഉപകരണങ്ങളുണ്ട്. പക്ഷേ, അമേരിക്കയുടേതുമായി താരതമ്യപ്പെടുത്തിയാല്‍ അവ ഒന്നുമല്ല. അമേരിക്കയെ പോലെ ഏറ്റവും മികച്ച സൈനിക ഉപകരണങ്ങള്‍ ആരും നിര്‍മിക്കുന്നില്ല.
ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, കുറഞ്ഞത് ഇപ്പോഴെങ്കിലും അദ്ദേഹം കൊല്ലപ്പെടില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്നയാള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പ ലക്ഷ്യമാണ്. പക്ഷേ, അദ്ദേഹം അവിടെ സുരക്ഷിതനാണ്. ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലില്ല, കുറഞ്ഞത് ഇപ്പോഴെങ്കിലും – ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, അമേരിക്കന്‍ സിവിലിയന്മാര്‍ക്കോ സൈനികര്‍ക്കോ നേരെ മിസൈലുകള്‍ തൊടുക്കുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാനും അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ തിങ്കളാഴ്ച വൈകുന്നേരം കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് ട്രംപ് നേരത്തെ മടങ്ങിയിരുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷൻ റൂമിൽ ഉന്നത ഉദ്യോഗസ്ഥരെ കാണാനും തീരുമാനിച്ചു. ഇസ്രായേൽ മണ്ണിലെ ഏറ്റവും വലുതും തീവ്രവുമായ മിസൈൽ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ പറഞ്ഞതിന് പിന്നാലെ, ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 220 ആയി ഉയർന്നു, ഇതിൽ 70 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേലിനെതിരായ ഇറാനിയൻ ആക്രമണങ്ങളിൽ 20 ലധികം പേർ കൊല്ലപ്പെട്ടു.