ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസയിലെ യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണാൻ ഇറാനും ഇസ്രായേലും ശാന്തത പാലിക്കണമെന്നും സംഘർഷം കുറയ്ക്കണമെന്നും പരമാവധി സംയമനം പ്രകടിപ്പിക്കണമെന്നും തുടർചർച്ചകൾ നടത്തണമെന്നും ഖത്തർ ആഹ്വാനം ചെയ്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും മേഖലയ്ക്കും ലോകത്തിനും ദുരന്തങ്ങൾ ഒഴിവാക്കാനും നയതന്ത്രത്തിനും സംഭാഷണത്തിനും പകരം മറ്റൊരു മാർഗമില്ലെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
ഗാസയിൽ വെടിനിർത്തൽ കരാറിലെത്തുന്നത് ഇസ്രായേൽ-ഇറാൻ സംഘർഷം വൈകിപ്പിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. ഇറാനിലെ ആണവ, എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ “കണക്കുകൂട്ടലില്ലാത്ത” ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. “നിലവിൽ ഞങ്ങളുടെ സ്ഥിതി സുരക്ഷിതമാണ്, വാതക വിതരണം സാധാരണ നിലയിലാണ്. എന്നാൽ, ഇത്തരം ആക്രമണങ്ങൾ ഗ്യാസ് വിതരണത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നു,” ലോകത്തിലെ ഏറ്റവും വലിയ വാതക മേഖലയായ ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെയുള്ള ഇസ്രായേൽ ബോംബാക്രമണത്തെ പരാമർശിച്ച് അൽ അൻസാരി പറഞ്ഞു.
ഐക്യരാഷ്ട്രസഭാ ചാർട്ടറിന് വിരുദ്ധമായ ബലപ്രയോഗത്തെ ഖത്തർ തള്ളിക്കളയുന്നതായി യു.എൻ, വിയന്നയിലെ യു.എൻ സംഘടനകളിലെ ഖത്തർ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ജാസിം അൽ ഹമ്മാദി വ്യക്തമാക്കി. ഇറാനെതിരായ ആക്രമണം സ്വയംപ്രതിരോധത്തിനുള്ള മുൻകരുതൽ നടപടിയാണെന്ന ഇസ്രായേലിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ല. രാഷ്ട്രങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനവും, യു.എൻ രക്ഷാസമിതി അംഗീകാരമില്ലാതെയോ യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയംപ്രതിരോധമല്ലാതെയോ ബലപ്രയോഗം നിരോധിക്കുന്നതും യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അടിസ്ഥാന മാനദണ്ഡങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹവും രക്ഷാസമിതിയും ഈ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും അവയുടെ ലംഘനം തടയുകയും വേണമെന്ന് അൽ ഹമ്മാദി ആവശ്യപ്പെട്ടു. യു.എൻ ചാർട്ടർ ലംഘിച്ച് ഏകപക്ഷീയമായ ബലപ്രയോഗം അന്താരാഷ്ട്ര ബന്ധങ്ങളിൽ അസ്ഥിരത സൃഷ്ടിക്കുകയും “കാട്ടുനിയമ”ത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം അപലപനീയമാണെന്നും, അത് ജനങ്ങൾക്കും പരിസ്ഥിതിക്കും വൻനാശം വരുത്തുകയും ആണവ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള ഫോൺ സംഭാഷണത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മിഡിൽ ഈസ്റ്റിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുർക്കി തുടരുമെന്നും, നെതന്യാഹുവിന്റെ നടപടികൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വീണ്ടും തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.