അമ്മാൻ- ജോർദാനിലെ മുവഫഖ് സൽത്തി വ്യോതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ജോർദാനിലെ മുവഫഖ് സൽത്തി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഏതാനും യു.എസ് സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ എ-10 ആക്രമണ വിമാനത്തിന്റെ ചിറക് നഷ്ടപ്പെട്ടു. ഏകദേശം എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും അവ പിന്നീട് പ്രവർത്തനസജ്ജമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ യു.എസ് ഭാഗത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാനെതിരായ യുദ്ധത്തില്‍ റഷ്യ ഇസ്രായേലിനെ സഹായിച്ചതായി ഇറാൻ നയതന്ത്രജ്ഞന്
യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് തിരിച്ചടിയായി, അഞ്ച് ഇറാൻ എണ്ണ ടാങ്കറുകൾ തകർത്തതായി യു.എസ് സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിൽ ജോർദാനിൽ ഇറാൻ ആക്രമണങ്ങൾ നടത്തിയത്. ജോർദാനിലെ യു.എസ് ആസ്തികൾ ഉൾപ്പെടെ എട്ട് ടാങ്കറുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് പിന്നീട് അവകാശപ്പെട്ടു
ഇറാൻ ആക്രമണസമയത്ത് ജോർദാനിലെ യു.എസ് സേന 30ലധികം പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മിസൈലുകളുടെയും മറ്റ് കൃത്യതയാർന്ന ആയുധങ്ങളുടെയും ശേഖരം കുറയുന്നതിനെച്ചൊല്ലി യു.എസ് സൈന്യത്തിനുള്ളിൽ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവരുന്നത്.







