തെഹ്‌റാന്‍ – കുവൈത്തിലും ബഹ്‌റൈനിലും ജോര്‍ദാനിലും യു.എസ് സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. കുവൈത്തിലെ രണ്ട് സൈനിക വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇന്ധന ടാങ്കുകള്‍, പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തന്ത്രപരമായ റഡാര്‍ സംവിധാനം എന്നിവ നശിപ്പിച്ചതായും റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. ഇറാനെതിരായ യു.എസ് സൈനിക നടപടികള്‍ക്ക് മറുപടിയായി കണ്ണിനു കണ്ണ് എന്ന് വിശേഷിപ്പിച്ച മൂന്നാം ഘട്ടത്തിലാണ് തങ്ങളുടെ എയ്റോസ്പേസ് സേന ആക്രമണം നടത്തിയതെന്ന് റെവല്യൂഷണറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. യു.എസ് ലക്ഷ്യങ്ങള്‍ക്കെതിരായ ഓപ്പറേഷന്‍ തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ യു.എസ് ഇടപെടല്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ റെവല്യൂഷണറി ഗാര്‍ഡ് പ്രധാന ജലപാതയില്‍ ഇറാന്‍ വിദേശ സൈനിക സാന്നിധ്യം തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
പ്രതികാര നടപടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബഹ്റൈനിലെ ശൈഖ് ഈസ വ്യോമതാവളത്തിലെ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണം നടത്തി. തങ്ങളുടെ എയ്റോസ്പേസ് സേന ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണി സൗകര്യങ്ങള്‍, പി-8 വിമാനം സൂക്ഷിച്ച ഹാംഗര്‍, വ്യോമതാവളത്തിലെ യു.എസ് സൈനിക ഡ്രോണ്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവ ആക്രമിച്ചതായും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. ഓപ്പറേഷനില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ആക്രമണങ്ങള്‍ ഏതാനും ഇന്ധന ഡിപ്പോകളിലും ആയുധ സംഭരണ കേന്ദ്രങ്ങളിലും തീപിടുത്തത്തിന് കാരണമായി. ഇറാന്‍ തീരദേശ സൈനിക താവളങ്ങള്‍ക്കെതിരായ യു.എസ് ആക്രമണങ്ങള്‍ക്കുള്ള പ്രതികരണത്തിന്റെ ആദ്യ ഘട്ടമാണിത്. തങ്ങളുടെ പ്രതികാര പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഭാവി പ്രസ്താവനകളില്‍ പുറത്തുവിടുമെന്നും ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യു.എസ് സൈനിക നടപടികള്‍ക്കുള്ള മറുപടിയായാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും പ്രതികാര ആക്രമണങ്ങള്‍ തുടരുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ഇറാനില്‍ നിന്ന് തൊടുത്തുവിട്ട നാല് മിസൈലുകള്‍ തടഞ്ഞതായി ജോര്‍ദാന്‍ അറിയിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച്, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച നാല് മിസൈലുകള്‍ തടഞ്ഞ് തകര്‍ത്തതായി ജോര്‍ദാന്‍ സൈന്യം പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മിസൈലുകള്‍ വിജയകരമായി തകര്‍ത്തതായി ജോര്‍ദാന്‍ സായുധ സേന ജനറല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുവൈത്ത് വ്യോമാതിര്‍ത്തിക്കുള്ളിലെ ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ തടയുന്നുണ്ടെന്ന് കുവൈത്ത് സായുധ സേന ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ രാജ്യത്തേക്ക് വരുന്ന ഭീഷണികളോട് പ്രതികരിക്കുകയും അവയെ തടയുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഏതെങ്കിലും സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സായുധ സേന പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ഥിച്ചു.
ഇറാനില്‍ ഡസന്‍ കണക്കിന് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വീണ്ടും ആക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. സുപ്രധാന ആഗോള വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര കപ്പലുകളെ ലക്ഷ്യമിടാനുള്ള ഇറാന്റെ ശേഷി കുറക്കാനാണ് ഈ ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിചേർത്തു. യു.എസ് യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, വ്യോമ, കടല്‍ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഇറാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ റഡാര്‍ കേന്ദ്രങ്ങള്‍, മിസൈല്‍, ഡ്രോണ്‍ ശേഷികള്‍, ചെറിയ ബോട്ടുകള്‍ എന്നിവ ആക്രമിച്ചതായി യു.എസ് സൈന്യം അറിയിച്ചു. വാണിജ്യ കപ്പലുകളുടെ സ്വതന്ത്ര നാവിഗേഷന്‍ സംവിധാനത്തെ പിന്തുണക്കാന്‍ യു.എസ് സേന തയ്യാറാണ്. മേഖലയില്‍ ഇറാന്‍ തുടര്‍ച്ചയായ ആക്രമണം, ഉപദ്രവം, ഭീഷണികള്‍ എന്നിവ നടത്തുകയാണെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു.



