ബെർലിൻ: യൂറോപ്പിൽ ഇസ്രായിലിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷികയായ ജർമനിയും ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ രംഗത്ത്. ഫലസ്തീനികൾക്കു മേൽ ഇസ്രായേൽ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളെ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് രൂക്ഷമായി വിമർശിച്ചു. ഈ ആക്രമണങ്ങൾ ഭീകരതയെ നേരിടുക എന്ന ലക്ഷ്യത്തിന് യോജിക്കുന്നതല്ലെന്നും ഇപ്പോൾ നടക്കുന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻഡിലെ തുർകുവിൽ നടന്ന ഒരു നേതാക്കളുടെ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു മെർസിന്റെ ഈ വാക്കുകൾ.
ഇസ്രായിലിന്റെ ഏറ്റവും വലിയ യൂറോപ്യൻ സഖ്യകക്ഷിയായിട്ടും ചാൻസ്‌ലർ നടത്തിയ വിമർശനം ബെർലിന്റെ നിലപാടിൽ വലിയ മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മെർസ് ഈ ആഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗാസ അധിനിവേശം നിർത്തുന്നില്ലെങ്കിൽ ഇസ്രായിലിലേക്കുള്ള ആയുധ കയറ്റുമതി പുനഃപരിശോധിക്കാൻ മെർസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സുരക്ഷാ കൗൺസിൽ തീരുമാനിച്ചതായി സൂചനയുണ്ട്.
ഗാസയിലെ ‘ദുസ്സഹമായ’ സാഹചര്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ ജർമനി ഉടൻ കൈക്കൊള്ളുമെന്ന് ജർമൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫുൾ മുന്നറിയിപ്പ് നൽകി.
‘ഗാസയിൽ ഭക്ഷണമോ മരുന്നോ ഇല്ലാത്തത് അംഗീകരിക്കാനാവില്ല. യഹൂദവിരുദ്ധതയ്‌ക്കെതിരായ ഞങ്ങളുടെ പ്രതിബദ്ധതയും ഇസ്രായിലിന്റെ നിലനിൽപ്പിനും സുരക്ഷയ്ക്കും ഞങ്ങൾ നൽകുന്ന പിന്തുണയും ഗാസയിലെ നിലവിലെ യുദ്ധത്തിന് ദുരുപയോഗം ചെയ്യപ്പെടരുത്’ – വാഡെഫുൾ ഡബ്ല്യുഡിആർ ബ്രോഡ്കാസ്റ്ററിനോട് പറഞ്ഞു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാറുമായി ഉടൻ സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ, ജോർദാന്റെ രാജാവ് അബ്ദുല്ലയുമായുള്ള ഫോൺ സംഭാഷണത്തിൽ ഗാസയിലെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളെ ‘അപലപനീയം’ എന്ന് വിശേഷിപ്പിച്ചിരുന്നു. സ്‌കൂൾ കുട്ടികൾ താമസിച്ച ഷെൽട്ടറുകൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങൾ ‘സാധാരണമായി’ മാറിയെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
ഇടക്കാല വെടിനിർത്തൽ കരാർ ഇസ്രായിൽ ലംഘിച്ച മാർച്ച് 18ന് ശേഷം 3,822 പേർ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതോടെ ഇസ്രായിൽ അതിക്രമത്തിലെ മൊത്തം മരണസംഖ്യ 53,977 ആയി.