ഗാസ- പടിഞ്ഞാറൻ ഗാസയിൽ ഇസ്രായിൽ ആക്രമണത്തിൽ വിണ്ടുകീറി ദുർബലമായ അൽസആദ റെസിഡൻഷ്യൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി ഗാസ മുനമ്പിലെ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും തുടരുകയാണ്. പരിക്കേറ്റ 16 പേരെ രക്ഷപ്പെടുത്തി. ഡസൻ കണക്കിന് ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
അവശിഷ്ടങ്ങൾക്കടിയിൽ കാണാതായവരുടെ ബന്ധുക്കളിൽ നിന്നുള്ള സാക്ഷ്യങ്ങൾ പ്രകാരം, ഏകദേശം 50 കുട്ടികൾ ഉൾപ്പെടെ 100 ലധികം പേർ കെട്ടിടത്തിലുണ്ടായിരുന്നുവെന്നും ഇവരെ കാണാനില്ലെന്നും മഹ്മൂദ് ബസൽ നേരത്തെ പ്രസ്താവിച്ചിരുന്നു. യുദ്ധസമയത്ത് ആവർത്തിച്ചുള്ള ഇസ്രായിലി വ്യോമാക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കെട്ടിടം വിണ്ടുകീറിയ നിലയിലായിരുന്നു. കെട്ടിടത്തിന്റെ എല്ലാ നിലകൾക്കും നേരെ 2024ലും കഴിഞ്ഞ വർഷം മാർച്ചിലും പലതവണ തവണ ഇസ്രായിൽ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായി കെട്ടിടത്തിലെ എല്ലാ അപ്പാർട്ടുമെന്റുകൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കെട്ടിടം തകർന്നുവീഴാനുള്ള സാധ്യതയെ കുറിച്ച് സിവിൽ ഡിഫൻസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അപകട സാധ്യത ഉണ്ടായിട്ടും, ടെന്റുകളുടെയോ ഷെൽട്ടറുകളുടെയോ അഭാവം കാരണം ഇവിടെ താമസിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് കെട്ടിടം തകർന്നത്. സംഭവം ഗാസയിലെ പുതിയ ദുരന്തമാണ്. തകർന്ന കെട്ടിടത്തിന് ചുറ്റുമുള്ള മിക്ക വീടുകളും അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളും ഇസ്രായിലി ബോംബാക്രമണത്തിൽ നേരത്തെ തന്നെ തകർന്നിരുന്നു. ഇസ്രായിൽ ആക്രമണങ്ങളിൽ ഈ കെട്ടിടത്തിന്റെ മേൽക്കൂരകളിലും ചുമരുകളിലും കേടുപാടുകളും വിള്ളലുകളും നേരിട്ടിരുന്നു. ഉപകരണങ്ങളുടെ അഭാവം രക്ഷാപ്രവർത്തനങ്ങൾ വൈകിപ്പിക്കുകയാണ്. ഇത് മരണസംഖ്യ വലിയ തോതിൽ ഉയരാൻ ഇടയാക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മുന്നറിയിപ്പ് നൽകി.
ആറ് വയസ്സിൽ കൂടുതൽ പ്രായമില്ലാത്ത ഒരു കുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്ന വീഡിയോകൾ പ്രവർത്തകർ പോസ്റ്റ് ചെയ്തു. അപകടത്തിൽ പരിക്കേറ്റ ബാലൻ മരണപ്പെട്ട സഹോദരനെ ഓർത്ത് കരയുകയായിരുന്നു. ബാലന്റെ കുടുംബത്തിലെ മറ്റുള്ളവരുടെ വിധി ഇപ്പോഴും അജ്ഞാതമാണെന്ന് മഹ്മൂദ് ബസൽ പറഞ്ഞു. അൽസആദ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ തന്റെ ബന്ധുക്കളിൽ പെട്ട 35 പേരെ കാണാതായതായി 55 കാരനായ മഹ്മൂദ് അൽ അജ്‌ല പറഞ്ഞു.
ഏതാനും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അടിസ്ഥാന ഉപകരണങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈജിപ്ഷ്യൻ കമ്മിറ്റി അംഗങ്ങളും ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിലെ ജീവനക്കാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആവശ്യമായ ഹെവി ഉപകരണങ്ങളോ തിരച്ചിൽ, രക്ഷാ ഉപകരണങ്ങളോ ഗാസ സിവിൽ ഡിഫൻസിന്റെ പക്കലില്ല.
ഗാസ യുദ്ധത്തിൽ അഭയാർഥികളായവർ താമസിക്കുന്ന ഏകദേശം 2,000 വീടുകൾക്കും റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവ തകരാനുള്ള സാധ്യതയുണ്ട്. സിവിൽ ഡിഫൻസിനായി ആധുനിക ഉപകരണങ്ങൾ, ഹെവി മെഷിനറികൾ, വാഹനങ്ങൾ എന്നിവ ഗാസയിൽ പ്രവേശിക്കാൻ ഇസ്രായിലിനു മേൽ സമ്മർദ്ദം ചെലുത്തണമെന്ന് സിവിൽ ഡിഫൻസ് വക്താവ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള പീസ് കൗൺസിലിനോട് ആവശ്യപ്പെട്ടു.
ഈ ദുരന്തത്തിന്റെയും ഗാസയിലെ ഗുരുതരവും അഭൂതപൂർവവുമായ മാനുഷിക തകർച്ചയുടെയും പൂർണ്ണ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹത്തിനാണെന്ന് ഹമാസ് നടത്തുന്ന സർക്കാർ മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. ഇസ്രായിലി ബോംബാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഡസൻ കണക്കിന് കെട്ടിടങ്ങളും വീടുകളും ഗാസയിൽ നേരത്തെ തകർന്നിരുന്നു.ഇസ്രായിൽ വ്യോമാക്രമണം മൂലം പതിനായിരക്കണക്കിന് അഭയാർഥികൾ വിണ്ടുകീറിയതും നാശോന്മുഖവുമായ കെട്ടിടങ്ങളിൽ താമസിക്കാൻ നിർബന്ധിതരാകുന്നതായി സിവിൽ ഡിഫൻസ് സൂചിപ്പിക്കുന്നു. കെട്ടിടങ്ങൾ തകരാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും അവർക്ക് മറ്റ് മാർഗമൊന്നുമില്ല. ഗാസ മുനമ്പിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന നിവാസികളിൽ ഭൂരിഭാഗവും ടെന്റുകളിലാണ് താമസിക്കുന്നത്. അവയിൽ ഭൂരിഭാഗവും വാസയോഗ്യമല്ല.
കഴിഞ്ഞ ഒക്ടോബറിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായിൽ സൈന്യം വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും വീടുകൾ തകർക്കുന്നതും നശിപ്പിക്കുന്നതും തുടരുന്നു. 365 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗാസ മുനമ്പിന്റെ 60 ശതമാനത്തിലധികവും ഇപ്പോൾ ഇസ്രായിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







