വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിർണായക തീരുമാനം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഈ വിവരം അറിയിച്ചത്. ഇറാനുമേൽ നടത്താനിരുന്ന ബോംബാക്രമണങ്ങളും മറ്റ് സൈനിക നടപടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ താൻ സമ്മതിച്ചതായി ട്രംപ് വ്യക്തമാക്കി. എന്നാൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും സുരക്ഷിതമായി ഉടൻ തുറന്നുനൽകണം എന്ന നിബന്ധനയിലാണ് തീരുമാനമെന്നും ട്രംപ് അറിയിച്ചു.
ഇരുവശത്തുനിന്നുമുള്ള വെടിനിർത്തലായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും നയതന്ത്രപരമായ ഒത്തുതീർപ്പിലെത്തുന്നതിനും രണ്ടാഴ്ചത്തെ സാവകാശം നിർണായകമാകും. പാകിസ്ഥാന്റെ ഇടപെടലിലൂടെ രൂപപ്പെട്ട ഈ വെടിനിർത്തൽ പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള പുതിയ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ ഏപ്രിൽ 10 വെള്ളിയാഴ്ച ഇസ്ലാമാബാദിൽ വെച്ച് നിർണായകമായ സമാധാന ചർച്ചകൾ ആരംഭിക്കും. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ സമ്മതിച്ചതോടെയാണ് ആക്രമണങ്ങൾ നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായതെന്നും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ടാഴ്ചത്തേക്ക് ഇറാനിയൻ സായുധ സേനയുടെ ഏകോപനത്തോടെ ഇതുവഴിയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ നിർത്തിയാൽ പ്രതിരോധ നടപടികൾ അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.
യുദ്ധം ഒഴിവാക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ നയതന്ത്ര നീക്കങ്ങളാണ് ഏറെക്കുറെ വിജയത്തിലെത്തിയത്. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ ബാധകമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ ഇറാൻ്റെ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.
വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പും മേഖലയിൽ കടുത്ത സംഘർഷം നിലനിന്നിരുന്നു. സൗദി അറേബ്യക്ക് നേരെ വന്ന അഞ്ച് മിസൈലുകൾ പ്രതിരോധ സംവിധാനം തകർത്തു. ബഹ്‌റൈനിലും കുവൈറ്റിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്ലാമാബാദിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ലോകം.



