സിഡ്നി -ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ രണ്ടംഗ സംഘത്തിൽ ഒരാളെ അതിസാഹസികമായി കീഴ്പെടുത്തി നിരവധി പേരുടെ ജീവൻ രക്ഷിച്ച സിറിയൻ വംശജനായ ഓസ്ട്രേലിയൻ പൗരൻ അഹ്‌മദ് അൽഅഹ്‌മദിന് 25 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ (16.5 ലക്ഷം അമേരിക്കൻ ഡോളർ) ചെക്ക് കൈമാറി. ജീവൻ രക്ഷിക്കാൻ സഹായിച്ച വീരകൃത്യത്തിന് അംഗീകാരമായിട്ടാണ് ജനകീയ സംഭാവന ശേഖരണ കാമ്പെയ്നിലൂടെ സമാഹരിച്ച വൻതുക അഹ്‌മദിന് കൈമാറിയത്. പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ സക്കറി ഡെറനോവ്‌സ്‌കി സെന്റ് ജോർജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്‌മദിനെ സന്ദർശിച്ച് ചെക്ക് സമ്മാനിച്ചു.
ചെക്ക് കൈമാറുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സക്കറി ഡെറനോവ്‌സ്‌കി തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ലോകമെമ്പാടുമുള്ള ഏകദേശം 43,000 ആളുകളുടെ സംഭാവനകളിൽ നിന്നാണ് പണം സ്വരൂപിച്ചതെന്ന് സക്കറി ഡെറനോവ്‌സ്‌കി വിശദീകരിച്ചു. ഭീകരാക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഏതാനും തവണ വെടിയേറ്റ അഹ്‌മദ് അൽഅഹ്‌മദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭീമമായ തുകയുടെ ചെക്ക് ലഭിച്ചപ്പോൾ, ഞാൻ ഇത് അർഹിക്കുന്നുണ്ടോയെന്ന് അഹ്‌മദ് അൽഅഹ്‌മദ് ആരാഞ്ഞു. ഞാൻ ആളുകളെ രക്ഷിക്കുമ്പോൾ, ഞാൻ അത് എന്റെ ഹൃദയത്തിൽ നിന്നാണ് ചെയ്യുന്നത് – ഹനുക്ക ആഘോഷത്തിനിടെ നടന്ന ആക്രമണത്തെ പരാമർശിച്ച് അഹ്‌മദ് അൽഅഹ്‌മദ് പറഞ്ഞു.
അഹ്‌മദ് അൽഅഹ്‌മദിന്റെ വീരകൃത്യം ഓസ്‌ട്രേലിയയിലും ആഗോള തലത്തിലും വ്യാപകമായി പ്രശംസിക്കപ്പെട്ടു. ധൈര്യവും ത്യാഗവും ഉൾക്കൊള്ളുന്ന വീരകൃത്യമായി പലരും ഇതിനെ വിശേഷിപ്പിച്ചു. ആളപായം കുറക്കാനും ജീവൻ രക്ഷിക്കാനും അഹ്‌മദിന്റെ ഇടപെടൽ സഹായിച്ചു. ഓസ്ട്രേലിയയിലെ സിഡ്നി ഉൾപ്പെടു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ പ്രധാനമന്ത്രി ക്രിസ് മിൻസും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും അഹ്‌മദ് അൽഅഹ്‌മദിനെ ആശുപത്രിയിൽ സന്ദർശിച്ച് നന്ദിയും പ്രശംസയും അറിയിച്ചിരുന്നു.
ഇന്ത്യൻ വംശജനും ഓസ്ട്രേലിയൻ പൗരനുമായ സാജിദ് അക്രമും മകൻ നവീദ് അക്റമും ബോണ്ടി ബീച്ചിൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടാമൻ ഗുരുതരമായ പരിക്കുകളോടെ അറസ്റ്റിലാവുകയും ചെയ്തിരുന്നു.



