ജക്കാർത്ത- ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലെ നിയമപ്രകാരം വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും പരസ്യമായി 100 വീതം ചാട്ടവാറടി നൽകി. പ്രവിശ്യയിയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 10 പേർക്കുള്ള ശിക്ഷകളുടെ ഒരു പരമ്പരയുടെ ഭാഗമായി ബന്ദ ആച്ചെയിലെ പീസ് പാർക്കിൽ വെച്ചാണ് ഇരുവർക്കും പരസ്യമായി ശിക്ഷ നടപ്പാക്കിയത്. യുവതിയും യുവാവും വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതായും 100 ചാട്ടവാറടി വീതം അന്തിമ ശിക്ഷ ലഭിച്ചതായും ഇരുവരുടെയും കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും ബന്ദ ആച്ചെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിലെ ഉദ്യോഗസ്ഥനായ ദർമ മുസ്തിക പറഞ്ഞു.
യുവതിക്ക് ചാട്ടവാറടി നൽകുന്നതിന്റെ ഫോട്ടോകൾ അധികൃതർ പുറത്തുവിട്ടു. ശിക്ഷ നടപ്പാക്കിയ ശേഷം ഉദ്യോഗസ്ഥർ യുവതിയെ പരിശോധിക്കുന്നതായി മറ്റ് ഫോട്ടോകൾ കാണിച്ചു. യുവാവിനും അതേ ശിക്ഷ ലഭിച്ചു. വിവാഹബന്ധമോ വിവാഹബന്ധം നിഷിദ്ധമായ അടുത്ത ബന്ധമോ ഇല്ലാത്ത പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സമ്പർക്ക നിയമങ്ങൾ ലംഘിച്ചതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് എട്ട് പേർക്ക് 16നും 21നും ഇടയിൽ ചാട്ടവാറടി ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







