കാന്‍ബറ – യുദ്ധം മൂലം ഒമ്പത് പശ്ചിമേഷ്യ രാജ്യങ്ങളിലെ 40 ലേറെ ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സംഘര്‍ഷം അവസാനിച്ചതിനുശേഷവും ആഗോള എണ്ണ, ഗ്യാസ് വിതരണങ്ങൾക്ക് തടസ്സങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാത്തിഹ് ബിറോള്‍. നാശനഷ്ടങ്ങൾ സംഭവിച്ച എണ്ണപ്പാടങ്ങള്‍, ശുദ്ധീകരണശാലകള്‍, പൈപ്പ്ലൈനുകള്‍ എന്നിവ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതിന് സമയമെടുക്കുമെന്ന്, ലോക പര്യടനത്തിന്റെ തുടക്കത്തില്‍ കാന്‍ബറയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ സംസാരിക്കവെ ബിറോള്‍ പറഞ്ഞു. എണ്ണയെയും വാതകത്തെയും മാത്രമല്ല ഇത് ബാധിക്കുന്നത്. പെട്രോകെമിക്കല്‍സ്, വളങ്ങള്‍, സള്‍ഫര്‍, ഹീലിയം തുടങ്ങിയ ആഗോള സമ്പദ്വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ചില ധമനികളെയും ഇത് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ വ്യാപാരം തടസ്സപ്പെട്ടിരിക്കുന്നു. ഇത് ആഗോള സമ്പദ്വ്യവസ്ഥക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യുദ്ധം കാരണം ആവശ്യമെങ്കില്‍ കൂടുതല്‍ കരുതല്‍ എണ്ണ ശേഖരം പുറത്തുവിടുന്നതിനെ കുറിച്ച് ഏഷ്യയിലെയും യൂറോപ്പിലെയും സര്‍ക്കാരുകളുമായി ഏജന്‍സി കൂടിയാലോചിക്കുന്നുണ്ട്. ആവശ്യമെങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ അങ്ങിനെ ചെയ്യും. ഞങ്ങള്‍ സാഹചര്യങ്ങള്‍ പഠിക്കുകയും വിശകലനം ചെയ്യുകയും വിപണികള്‍ വിലയിരുത്തുകയും അംഗരാജ്യങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്യുമെന്ന് ഫാത്തിഹ് ബിറോള്‍ വ്യക്തമാക്കി.
മാര്‍ച്ച് 11 ന്, ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയിലെ അംഗരാജ്യങ്ങള്‍ ആഗോള അസംസ്‌കൃത എണ്ണ വിലയിലെ കുത്തനെയുള്ള വര്‍ധനവിനെ ചെറുക്കാനായി തന്ത്രപരമായ കരുതല്‍ ശേഖരത്തില്‍ നിന്ന് 40 കോടി ബാരല്‍ എണ്ണ പുറത്തുവിടാന്‍ ധാരണയിലെത്തി. ഈ റിലീസ് മൊത്തം കരുതല്‍ ശേഖരത്തിന്റെ 20 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കരുതല്‍ ശേഖരത്തില്‍ നിന്ന് വീണ്ടും എണ്ണ പിന്‍വലിക്കാന്‍ കാരണമാകുന്നതിന് അസംസ്‌കൃത എണ്ണക്ക് പ്രത്യേക വില നിലവാരമില്ലെന്ന് ഫാത്തിഹ് ബിറോള്‍ ചൂണ്ടികാട്ടി. ശേഖരം പുറത്തുവിടുന്നത് വിപണികള്‍ക്ക് ആശ്വാസം നല്‍കും. പക്ഷേ അത് പരിഹാരമല്ല. സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് ലഘൂകരിക്കാന്‍ മാത്രമേ ഇത് സഹായിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
എണ്ണയെയും ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വളങ്ങള്‍, ഹീലിയം തുടങ്ങിയ മറ്റ് സുപ്രധാന ഉല്‍പ്പന്നങ്ങളെയും ആശ്രയിക്കുന്നതിനാല്‍ ഏഷ്യ-പസഫിക് മേഖല എണ്ണ പ്രതിസന്ധിയുടെ മുന്‍പന്തിയിലാണ്. മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധി അങ്ങേയറ്റം ഗുരുതരമാണ്. 1970-കളിലെ രണ്ട് എണ്ണ ആഘാതങ്ങളേക്കാളും, ഗ്യാസിനെതിരായ റഷ്യന്‍-ഉക്രേനിയന്‍ യുദ്ധത്തിന്റെ സംയോജിത ആഘാതത്തേക്കാളും മോശമാണിത്. ഇറാനുമായുള്ള യുദ്ധം ആഗോള എണ്ണ വിതരണത്തില്‍ നിന്ന് പ്രതിദിനം 1.1 ബാരല്‍ എണ്ണയുടെ കുറവുണ്ടാക്കി. മുമ്പത്തെ രണ്ട് എണ്ണ ആഘാതങ്ങളില്‍ സംഭവിച്ച കുറവിനേക്കാള്‍ കൂടുതലാണിത്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പരിഹാരം ഹുര്‍മുസ് കടലിടുക്ക് തുറക്കുക എന്നതാണെന്ന് ഫാത്തിഹ് ബിറോള്‍ കൂട്ടിചേർത്തു.
ലോകമെമ്പാടുമുള്ള തീരുമാനമെടുക്കുന്നവര്‍ പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കരുതല്‍ ശേഖരം പുറത്തുവിടുന്നത് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഒരു ഭാഗം മാത്രമാണ്. വേഗ പരിധി കുറക്കുകയോ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന നയങ്ങള്‍ നടപ്പാക്കുകയോ പോലെ ഏജന്‍സി വിവരിച്ച നടപടികള്‍ 2022 ല്‍ യൂറോപ്പില്‍ നടപ്പാക്കിയപ്പോള്‍ ഊര്‍ജ ഉപഭോഗം കുറക്കാന്‍ സഹായിച്ചു. എന്നാല്‍ ഏറ്റവും മികച്ച നിലയില്‍ ഇന്ധനം എങ്ങിനെ ലാഭിക്കാമെന്ന് ഓരോ രാജ്യവും തീരുമാനിക്കണം. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ നിയന്ത്രണങ്ങള്‍ക്ക് താഴെയാണെങ്കിലും ഓസ്ട്രേലിയയുടെ ദ്രാവക ഇന്ധന സ്റ്റോക്കുകള്‍ നിലവിലെ സര്‍ക്കാര്‍ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും 30 ദിവസത്തേക്ക് ആവശ്യമായ ഡീസല്‍ ഉണ്ടെന്നത് നല്ലൊരു കണക്കാണെന്നും ഫാത്തിഹ് ബിറോള്‍ പറഞ്ഞു. ഐ.ഇ.എ മേധാവി കാന്‍ബറയില്‍ തന്റെ ആഗോള പര്യടനം ആരംഭിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, ജി-7 ഉച്ചകോടിക്ക് മുമ്പ് ബിറോള്‍ ഈ ആഴ്ച അവസാനം ജപ്പാനിലേക്ക് പോകും.



