ന്യൂയോർക്ക്- ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന ആണവ നിർവ്യാപന സമ്മേളനത്തിന്റെ ഉപാധ്യക്ഷന്മാരിൽ ഒരാളായി ഇറാന്റെ പ്രതിനിധിയെ തിരഞ്ഞെടുത്തതിനെതിരെ അമേരിക്ക കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഒരു മാസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി 34 വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുത്തത്. ചേരിചേരാ പ്രസ്ഥാനവും മറ്റ് ചില രാജ്യങ്ങളും ചേർന്നാണ് ഇറാന്റെ പേര് നിർദേശിച്ചത്. എന്നാൽ, ആണവ കരാറുകൾ ലംഘിക്കുന്ന ഇറാനെ ഇത്തരമൊരു സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രതിനിധികൾ സമ്മേളനത്തിൽ തുറന്നടിച്ചു. ഇതോടെ ആണവ പദ്ധതികളെച്ചൊല്ലി യു.എസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ ഐക്യരാഷ്ട്രസഭയിൽ വാഗ്വാദമുണ്ടായി.
ഇറാന്റെ തിരഞ്ഞെടുപ്പ് ആണവ നിർവ്യാപന ഉടമ്പടിയോടുള്ള അവഹേളനമാണെന്ന് ആയുധ നിയന്ത്രണ വിഭാഗം യു.എസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ യാവോ പറഞ്ഞു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ അമേരിക്കയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇറാന്റെ അംബാസഡർ റിസ നജഫി തിരിച്ചടിച്ചു. ലോകത്ത് ആദ്യമായി ആണവായുധം പ്രയോഗിച്ച ഒരേയൊരു രാജ്യമായ അമേരിക്ക, മറ്റുള്ളവരുടെ കാര്യത്തിൽ വിധികർത്താവാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം ആണവായുധ ശേഖരം വർദ്ധിപ്പിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്ന അമേരിക്കയ്ക്ക് ഇത്തരം വിമർശനങ്ങൾ നടത്താൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും യുറേനിയം സമ്പുഷ്ടീകരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിർമ്മാണത്തിന് വഴിമാറുമെന്ന് പാശ്ചാത്യ ശക്തികൾ ഭയപ്പെടുന്നു. 2003-ൽ ഇറാൻ തങ്ങളുടെ ആണവായുധ വികസന പരിപാടികൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി തുടരുകയാണ്. ഇസ്രായേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന കേന്ദ്രബിന്ദു ഈ ആണവ പ്രശ്നം തന്നെയാണ്.



