വാഷിംഗ്ടൺ ഡി.സി – ഇന്ത്യയുമായുള്ള വാണിജ്യബന്ധം “ഏകപക്ഷീയമായ ദുരന്തം” ആണെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെപ്റ്റംബർ 1-ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപിന്റെ ഈ വിമർശനം.
ഇന്ത്യ അമേരിക്കയിലേക്ക് വൻതോതിൽ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ, അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ ഉയർന്ന താരിഫ് നേരിടേണ്ടി വരുന്നു. ഇത് വ്യാപാര ബന്ധത്തെ അസന്തുലിതവും അന്യായവുമാക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇന്ത്യ എല്ലാ രാജ്യങ്ങളെക്കാളും ഉയർന്ന താരിഫാണ് ഈടാക്കുന്നതെന്നും, ഇത് പതിറ്റാണ്ടുകളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണയും സൈനിക ഉൽപ്പന്നങ്ങളും വാങ്ങുന്നതിനെയും ട്രംപ് വിമർശിച്ചു.
ഇന്ത്യ ഇപ്പോൾ തങ്ങളുടെ താരിഫുകൾ പൂർണ്ണമായി കുറക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിലും, അത് വൈകിപ്പോയെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുത്ത ദിവസമാണ് ട്രംപിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിക്കിടെ മോദി റഷ്യൻ, ചൈനീസ് പ്രസിഡന്റുമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.