ലൊസാഞ്ചലസ്– അറ്റ്ലാൻഡയിലേക്ക് യാത്ര തിരിച്ച ഡെല്‍റ്റാ എയർലൈൻസിന്റെ വിമാനം ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇടത് എൻജിനിൽ തീ പടർന്നതിനെ തുടര്‍ന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ജൂലൈ 18നാണ് ഡെൽറ്റാ എയർലൈൻസിന്റെ ബോയിങ് 767 –400 പ്രവർത്തിപ്പിക്കുന്ന ഡിഎൽ446 എന്ന വിമാനം എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ലാൻഡ് ചെയ്തത്. സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറല്‍ ഏവിയേഷൻ അഡിമിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. ഈ വർഷം ഇത് രണ്ടാമത്തെ തവണയാണ് ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിൽ തീപിടുത്തമുണ്ടാകുന്നത്. ജനുവരിയിലായിരുന്നു ആദ്യ സംഭവം. ബ്രസീലിലെ സോ പോളോയിലേക്കുള്ള യാത്രാമധ്യേ ഇടത് എൻജിൻ തകരാറിൽ ആയതിനെത്തുടർന്ന് വിമാനം അറ്റ്ലാൻഡയിൽ ലാൻഡ് ചെയ്യുകയായിരുന്നു.