റോം– നാല് തവണ ലോകചാമ്പ്യന്മാരായ അസൂറികൾക്ക് ഇന്ന് അതിനിർണ്ണായകമായ ദിനം. തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകേണ്ടി വരുമോ എന്ന ആശങ്കകൾക്കിടയിൽ, പ്ലേ ഓഫ് മത്സരത്തിൽ അസൂറികൾ എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് വടക്കൻ അയർലൻഡിനെ നേരിടുകയാണ്. ഇന്ന് നടക്കുന്ന മത്സരത്തെ കരിയറിലെ ഏറ്റവും വലിയ മത്സരമെന്നാണ് പരിശീലകനായ ഗെന്നാരോ ഗട്ടൂസോ വിശേഷിപ്പിച്ചത്. 2006-ൽ ഇറ്റലി ലോകകപ്പ് കിരീടം ചൂടിയപ്പോൾ ടീമിലെ കരുത്തനായ താരമായിരുന്നു ഗട്ടൂസോ. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ അന്ന് ഫ്രാൻസിനെതിരെ കളിച്ച ഫൈനലിനേക്കാൾ വലിയ പ്രാധാന്യമാണ് പരിശീലകനെന്ന നിലയിൽ ഈ മത്സരത്തിന് താൻ നൽകുന്നതെന്ന് ഗട്ടൂസോ പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യോഗ്യത നേടാനാവാത്തതിന്റെ സമ്മർദ്ദം വേട്ടയാടുന്ന ഇറ്റലിക്ക്, ദേശീയ ഫുട്ബോളിന്റെ അഭിമാനം വീണ്ടെടുക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്. നിലവിൽ ലോക റാങ്കിംഗിൽ 12-ാം സ്ഥാനത്തുള്ള ഇറ്റലിക്കാണ് മത്സരത്തിൽ മുൻതൂക്കമെങ്കിലും, ഓരോ നീക്കവും അവർക്ക് ഇന്ന് ഒരുപോലെ നിർണ്ണായകമാണ്.
ഇന്നത്തെ മത്സരത്തിൽ വടക്കൻ അയർലൻഡിനെ പരാജയപ്പെടുത്തിയാൽ മാത്രം ഇറ്റലിക്ക് ലോകകപ്പ് ബെർത്ത് ഉറപ്പിക്കാനാവില്ല. ഈ പോരാട്ടത്തിലെ വിജയികൾക്ക് അടുത്ത ഘട്ടത്തിൽ വെയ്‌ൽസിനെയോ ബോസ്‌നിയയെയോ നേരിടേണ്ടി വരും. ലോകകപ്പിലെ അവശേഷിക്കുന്ന ആറ് സ്ഥാനങ്ങൾക്കായി ഇറ്റലിയെ കൂടാതെ നിരവധി രാജ്യങ്ങളാണ് ഇന്ന് കടുത്ത പോരാട്ടത്തിൽ ഏർപ്പെടുന്നത്. യൂറോപ്പിൽ നിന്ന് 16 ടീമുകളും ഇന്റർ കോൺഫെഡറേഷനിൽ നിന്നും നാല് ടീമുകൾ അടക്കം 20 ടീമുകളാണ് ചരിത്ര പോരാട്ടങ്ങൾക്കായി കളത്തിൽ ഇറങ്ങുന്നത്.
ഇന്ന് രാത്രി 10:30-ന് നടക്കുന്ന മത്സരത്തിൽ തുർക്കി റൊമാനിയയെ നേരിടും. തുടർന്ന് പുലർച്ചെ 1:15-ന് ഒരേസമയം വിവിധ വേദികളിലായി ആവേശകരമായ പോരാട്ടങ്ങൾ അരങ്ങേറും. ചെക്ക് റിപ്പബ്ലിക് അയർലൻഡിനെയും, ഡെന്മാർക്ക് നോർത്ത് മാസിഡോണിയയെയും നേരിടുമ്പോൾ ഇറ്റലി വടക്കൻ അയർലൻഡുമായി ഏറ്റുമുട്ടും. പോളണ്ട്-അൽബേനിയ, സ്ലൊവാക്യ-കൊസോവോ മത്സരങ്ങളും ഇതേ സമയത്ത് തന്നെ നടക്കും. യുദ്ധം കാരണം സ്വന്തം നാട്ടിൽ മത്സരം നടത്താൻ കഴിയാത്ത യുക്രെയ്ൻ തങ്ങളുടെ നിർണ്ണായക പോരാട്ടത്തിൽ സ്പെയിനിൽ വെച്ച് സ്വീഡനെ നേരിടും. കൂടാതെ വെയ്‌ൽസ് ഹെർസഗോവിനയും നേരിടും. ഇതിൽ വിജയിക്കുന്നവർ ഏപ്രിൽ ഒന്നിന് വീണ്ടും കളത്തിൽ ഇറങ്ങും. അന്ന് വിജയിക്കുന്നവരാണ് ലോകകപ്പിലേക്ക് യോഗ്യത നേടുക
ഇന്റർ കോൺഫെഡറേഷനിൽ നിന്ന് ജമൈക്ക ന്യൂ കാലിഡോണിയയെയും, ബോളിവിയ സുരിനാമിനെയും നേരിടും. ഇതിൽ വിജയിക്കുന്നവർ ഏപ്രിൽ ഒന്നിന് കോംഗോ, ഇറാഖ് എന്നിവരമായും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്നവരാണ് ലോകകപ്പിലേക്ക് യോഗ്യത നേടുക.
ഈ അന്താരാഷ്ട്ര വിൻഡോ അവസാനിക്കുന്നതോടെ ലോകകപ്പ് കളിക്കുന്ന അവസാന ടീമുകളെക്കുറിച്ചുള്ള ചിത്രം വ്യക്തമാകും. ഇറ്റാലിയൻ ഫുട്ബോളിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന ഈ പോരാട്ടങ്ങളെ ലോകമെമ്പാടുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.



