ജിദ്ദ – കായിക ലോകത്ത് അഭൂതപൂര്‍വ കരാർ നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 കാരനായ പോര്‍ച്ചുഗീസ് താരം ആഗോള കായിക ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് സൗദി ക്ലബ്ബായ അന്നസറുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 50 കോടിയിലേറെ ഡോളര്‍ റൊണാള്‍ഡോക്ക് വരുമാനം ലഭിക്കും. പുതിയ കരാര്‍ പ്രകാരം റൊണാള്‍ഡോ പ്രതിദിനം 25 ലക്ഷം സൗദി റിയാല്‍ (6,70,000 ഡോളര്‍) അടിസ്ഥാന ശമ്പളം ലഭിക്കും. ഇതനുസരിച്ച് റൊണാള്‍ഡോക്ക് പ്രതിവര്‍ഷം അടിസ്ഥാന വേതനമായി 91.5 കോടി സൗദി റിയാല്‍ (24.4 കോടി ഡോളര്‍) ലഭിക്കും. ഇതിനു പുറമെ പ്രകടനവുമായും ചാമ്പ്യന്‍ഷിപ്പുകളുമായും ബന്ധപ്പെട്ട വലിയ ബോണസുകളും ഭീമാകാരമായ സാമ്പത്തിക പ്രോത്സാഹനങ്ങളും പോര്‍ച്ചുഗീസ് താരത്തിന് ലഭിക്കും.
റൊണാള്‍ഡോ നേടുന്ന ഞെട്ടിക്കുന്ന സമ്പാദ്യത്തിന്റെ പട്ടിക:
- പ്രതിവര്‍ഷം 24.4 കോടി ഡോളര്‍ (2,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) അടിസ്ഥാന വേതനം
- പ്രതിമാസം രണ്ടു കോടി ഡോളര്‍
- പ്രതിവാരം 46.9 ലക്ഷം ഡോളര്‍
- പ്രതിദിനം 6,70,000 ഡോളര്‍
- ഓരോ മണിക്കൂറിലും 28,000 ഡോളര്‍
- ഓരോ മിനിറ്റിലും 465 ഡോളര്‍
- ഓരോ സെക്കന്റിലും എട്ടു ഡോളര്‍
- കരാര്‍ സൈനിംഗ് ബോണസ് 3.37 കോടി ഡോളര്‍, കരാര്‍ രണ്ടാം വര്‍ഷത്തേക്ക് നീട്ടിയാല്‍ സൈനിംഗ് ബോണസ് 5.2 കോടി ഡോളറായി ഉയരും.
- അന്നസര്‍ ക്ലബ്ബിന്റെ ഉടമസ്ഥാവകാശ ഓഹരികളുടെ 15 ശതമാനം (ഏകദേശം 4.5 കോടി ഡോളറിന് തുല്യം).
- ഒരോ ഗോളിനും 1,10,000 ഡോളര്‍ ബോണസ്, രണ്ടാം വര്‍ഷത്തില്‍ ഇത് 20 ശതമാനം തോതില്‍ വര്‍ധിക്കും.
- ഒരു നിര്‍ണായക അസിസ്റ്റിന് 55,000 ഡോളര്‍ ബോണസ്.
- അന്നസര്‍ ലീഗ് കിരീടം നേടിയാല്‍ 1.1 കോടി ഡോളര്‍ ബോണസ്.
- സൗദി പ്രോ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ 55 ലക്ഷം ഡോളര്‍ ബോണസ്.
- യോഗ്യത നേടി എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റ് വിജയിച്ചാല്‍ 90 ലക്ഷം ഡോളര്‍ ബോണസ്.
ഗ്രൗണ്ടിന് പുറത്തുള്ള രാജകീയ സേവനങ്ങള്‍:
റൊണാള്‍ഡോയുടെ കരാര്‍ സാമ്പത്തിക വരുമാനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ദൈനംദിന ജീവിതത്തിനുള്ള ആനുകൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വ്യക്തിഗത സേവനങ്ങള്‍ക്ക് 16 ജീവനക്കാര്‍:
- 3 ഡ്രൈവര്‍മാര്‍
- 4 വനിതാ ശുചീകരണ തൊഴിലാളികള്‍
- 2 സ്വകാര്യ പാചകക്കാര്‍
- 3 തോട്ടം തൊഴിലാളികള്‍
- 4 സുരക്ഷാ ഗാര്‍ഡുകള്‍
ഈ ജീവനക്കാര്‍ക്ക് കണക്കാക്കിയ പ്രതിവര്‍ഷ ചെലവ്: 20 ലക്ഷം ഡോളര്‍.- സ്വകാര്യ വിമാനം ഉപയോഗിക്കുന്നതിന് പ്രതിവര്‍ഷം 55 ലക്ഷം ഡോളര്‍.
- റിയാദിലെ സ്വകാര്യ ജീവിതത്തിനും ഉപജീവനത്തിനും സമഗ്രമായ പരിചരണം
- സൗദിയില്‍ നിന്നും ഏഷ്യന്‍ കമ്പനികളില്‍ നിന്നും 8.2 കോടി ഡോളര്‍ വരെ വിലമതിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പും പരസ്യ പാക്കേജുകളും.
സൗദി സ്വപ്നവും… ആഗോള അംബാസഡറും
സൗദി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കാനും അന്താരാഷ്ട്ര വിപണികളില്‍ സൗദി റോഷന്‍ ലീഗിന്റെ സ്ഥാനം ശക്തിപ്പെടുത്താനുമാണ് നീക്കം. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി റൊണാള്‍ഡോയെ സൗദി അറേബ്യയുടെ ആഗോള കായിക അംബാസഡറായി മാറ്റാന്‍ അന്നസര്‍ ശ്രമിക്കുന്നു.
2022 അവസാനത്തോടെയാണ് പോര്‍ച്ചുഗീസ് താരം അന്നസറില്‍ ചേര്‍ന്നത്. അന്ന് അന്നസറുമായി റൊണാള്‍ഡൊ ഒപ്പുവെച്ച കരാര്‍ സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു. ഇപ്പോള്‍ 2027 വരെ ക്ലബ്ബിനോടുള്ള കരാർ പുതുക്കി. താരത്തിന്റെ പ്രൊഫഷണല്‍ കരിയര്‍ സൗദി അറേബ്യയിലായിരിക്കും അവസാനിപ്പിക്കുക. ബ്രിട്ടീഷ് പത്രമായ ദി സണ്‍ ആണ് അന്നസറുമായുള്ള റൊണാള്‍ഡോയുടെ കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ദ മലയാളം ന്യൂസ് ഈ വിവരം ശേഖരിച്ചത് സൺ പത്രത്തിൽനിന്നാണ്. അന്നസര്‍ ഈ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം
– പുതിയ കരാര്‍ ഒപ്പുവെച്ച ശേഷം, ജൂണ്‍ അവസാനം മുന്‍ കരാര്‍ അവസാനിക്കുന്ന റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എഴുതി. ഇംഗ്ലീഷ് ക്ലബ്ബിനെ വിമര്‍ശിച്ചുള്ള വിവാദമായ മാധ്യമ അഭിമുഖത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ 2022 ഡിസംബറില്‍ സ്വതന്ത്ര ട്രാന്‍സ്ഫറില്‍ അന്നസറില്‍ ചേരുകയായിരുന്നു. രണ്ടര വര്‍ഷത്തിന് 20 കോടി യൂറോയില്‍ കൂടുതല്‍ (ഏകദേശം 23.4 കോടി ഡോളര്‍) കണക്കാക്കിയ കരാറില്‍ സൗദി ലീഗില്‍ ചേര്‍ന്ന ആദ്യ മുന്‍നിര ആഗോള കളിക്കാരനായിരുന്നു ഡോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന റൊണാള്‍ഡൊ.
അന്നസറിനായി 111 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 99 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണില്‍ അദ്ദേഹം 35 ഗോളുകള്‍ നേടി സൗദി പ്രോ ലീഗ് ഗോള്‍ഡന്‍ ബൂട്ട് (ലീഗിലെ ടോപ് സ്‌കോറര്‍) നേടി.