ബ്രസീൽ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരായി കാർലോ ആൻചലോട്ടിയെ നിയമിച്ചതാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള വാർത്ത. മെയ് 12-ന് ആൻചലോട്ടിയുടെ നിയമനം ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് അറുതിയായി. റയൽ മാഡ്രിഡിന്റെ ഇതിഹാസ പരിശീലകനായ ആൻചലോട്ടി മെയ് 26 മുതൽ ബ്രസീൽ ടീമിനൊപ്പമുണ്ടാകും. ഒരു നൂറ്റാണ്ടിനിടെ ബ്രസീലിന്റെ സ്ഥിരം പരിശീലകനാവുന്ന ആദ്യത്തെ വിദേശിയായ ആൻചലോട്ടിക്കു കീഴിൽ ബ്രസീൽ സ്വപ്നം കാണുന്നത് അടുത്ത വർഷത്തെ ലോകകപ്പ് തന്നെയാണ്. എന്നാൽ, 2002-നു ശേഷം ലോകകിരീടമില്ലാത്ത, മുൻ തലമുറകളെ അപേക്ഷിച്ച് പ്രതിഭ കുറഞ്ഞ, മനസ്സുറപ്പില്ലാത്ത, വിജയതൃഷ്ണ കുറഞ്ഞ കളിക്കാരുള്ള ബ്രസീലിനെ പരിശീലിപ്പിക്കുക എന്നത് ആൻചലോട്ടിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമാവില്ല.
ആൻചലോട്ടി ബ്രസീലിനെ എങ്ങനെ വാർത്തെടുക്കും?
കാർലോ ആൻചലോട്ടിയുടെ പരിശീലന ശൈലി രഹസ്യമായ തന്ത്രങ്ങളോ സങ്കീർണമായ ടാക്ടിക്സുകളോ അടങ്ങുന്നതല്ല. കളിക്കാരുടെ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുകയും അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. യൂറോപ്പിന്റെ അഞ്ച് പ്രധാന ലീഗുകളിൽ (ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്പെയിൻ) ലീഗ് കിരീടങ്ങൾ നേടിയ ഏക പരിശീലകനായ അദ്ദേഹം, അഞ്ച് ചാമ്പ്യൻസ് ലീഗ് എന്ന അസൂയാവഹമായ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. കളിക്കാരുമായുള്ള ബന്ധവും അവരുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളുമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. റയൽ മാഡ്രിഡിൽ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളെ “ഗലാക്ടിക്കോ-വിസ്പറർ” എന്ന നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തു. അവർക്ക് ആക്രമണ സ്വാതന്ത്ര്യം നൽകി. അതോടൊപ്പം തന്നെ ശക്തവും കെട്ടുറപ്പുള്ളതുമായ പ്രതിരോധവും ഉറപ്പാക്കി. ഏറിയും കുറഞ്ഞും ആ ശൈലി തന്നെയാവും ബ്രസീലിലും അദ്ദേഹം പയറ്റുക എന്നാണ് കരുതുന്നത്.
അവസാനം വരെ പോരാടുക, എത്ര തകർന്നു നിന്നാലും കഠിനാധ്വാനത്തിലൂടെ അത് മറികടന്ന് വിജയം പുറത്തെടുക്കുക എന്നതാണ് ആൻചലോട്ടിയുടെ ടീമുകളുടെ പ്രത്യേകത. 2022-ലെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബുകൾക്കെതിരെ റയൽ മാഡ്രിഡിന്റെ തിരിച്ചുവരവ് വിജയങ്ങൾ തെളിയിക്കുന്നത് ഉയർന്ന മർദ്ദമുള്ള മത്സരങ്ങളിൽ ടീമിന്റെ മനോനില ഉയർത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റഫിഞ്ഞ, നെയ്മർ, ജോവോ പെഡ്രോ, ഗബ്രിയേൽ മാട്ടിനല്ലി, ആന്റണി തുടങ്ങിവർ ഉൾപ്പെടുന്ന ബ്രസീലിന്റെ ആക്രമണ നിരയെ അമിതമായി നിയന്ത്രിക്കാതെ അവരുടെ സർഗാത്മകതയെയും സാംബാ ശൈലിയിലുള്ള കളിയെയും പ്രോത്സാഹിപ്പിച്ച് മികച്ചൊരു ടീമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതോടൊപ്പം യൂറോപ്യൻ ശൈലിയിലുള്ള പ്രതിരോധ ഘടനയും രൂപപ്പെടുത്തുന്നതോടെ ഇനിയുള്ള ബ്രസീലിന്റെ കളി തന്നെ മാറും.
അനുകൂല ഘടകങ്ങൾ
പരിചയവും വിശ്വാസ്യതയും: ആൻചലോട്ടിയുടെ ട്രോഫികൾ നിറഞ്ഞ കരിയർ (31 പ്രധാന കിരീടങ്ങൾ) ബ്രസീൽ ടീമിന് പകരുന്ന ആത്മവിശ്വാസം ചില്ലറയല്ല. തിയാഗോ സിൽവ, കഫു, മാർസെലോ, കക്ക, വിനീഷ്യസ്, എഡർ മിലിറ്റാവോ തുടങ്ങിയ ഇപ്പോഴത്തെയും മുന്നത്തെയും ബ്രസീലിയൻ താരങ്ങൾ ആൻചലോട്ടിയിലുള്ള വിശ്വാസം ഇതിനകം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. മുൻതാരങ്ങളുടെയും ഇപ്പോഴത്തെ കളിക്കാരുടെയും പിന്തുണ ഡ്രസ്സിംഗ് റൂം ഐക്യത്തിൽ അദ്ദേഹത്തിന് സഹായകരമാവും.
താരനിര: ബ്രസീലിന്റെ ആക്രമണ ശേഷി ലോകോത്തരമാണ്. വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് റയലിൽ അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. അതോടൊപ്പം വിവിധ ക്ലബ്ബുകളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനല്ലി, ലൂക്കാസ് പാക്വേറ്റ, ബ്രൂണോ ഗ്വിമറസ് എന്നിങ്ങനെ മികച്ചൊരു മധ്യ-ആക്രമണ നിര തന്നെ അവൈലബിൾ ആണ്. റയലിൽ താൻ പരിശീലിപ്പിച്ചിട്ടുള്ള എഡർ മിലിറ്റാവോ പരിക്കു മാറി തിരിച്ചെത്തുന്നതും ഗബ്രിയേൽ, മാർക്വിഞ്ഞോസ് എന്നിവരുടെ ഫോമും പ്രതീക്ഷ പകരുന്നതാണ്.
ആൻചലോട്ടിയുടെ ശൈലി ബ്രസീലിന് ചേർന്നതാണോ?
ബ്രസീലിന്റെ ഫുട്ബോൾ സംസ്കാരം സർഗാത്മകത, ഫ്ലെയർ, ആക്രമണോത്സുകത എന്നിവയിൽ ഊന്നുന്ന സാംബാ ശൈലിയാണ്. എന്നാൽ കപ്പ് വിജയങ്ങൾക്ക് മനോഹരമായ കേളീശൈലി മാത്രം പോരെന്നാണ് സമീപകാലത്തെ ബ്രസീലിന്റെ പരാജയങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്രമണ ശൈലിക്കൊപ്പം കുറ്റമറ്റ പ്രതിരോധവും കൂടിച്ചേർന്നാലേ ഇക്കാലത്ത് ടൂർണമെന്റുകളിൽ മുന്നോട്ടു പോകാൻ കഴിയൂ. ആൻചലോട്ടിയുടെ ശൈലി ഈ ഇരട്ട ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. എ.സി മിലാനിൽ അദ്ദേഹം അരിഗോ സാചിയുടെ കീഴിൽ കർക്കശമായ തന്ത്രങ്ങൾ പഠിച്ചെങ്കിലും, പിന്നീട് “പ്രഗ്മാറ്റിക് പ്ലേയേഴ്സ് കോച്ച്” ആയി മാറി, താരങ്ങളെ “നിയന്ത്രിക്കുന്നതിനു” പകരം അവരുടെ കഴിവുകൾ പുറത്തെടുക്കാൻ അനുവദിച്ചു. 2022-ലെ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ വിജയം ആക്രമണ-പ്രതിരോധ ബാലൻസിന്റെ തെളിവാണ്.
കളിക്കാരുടെ മാനസിക നില ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്ന കോച്ചാണ് ആൻചലോട്ടി. ഇന്ന് ബ്രസീലിന് അത് അന്ത്യന്താപേക്ഷിതമാണ് താനും. ആത്മവിശ്വാസം പകരാനും വീറും വാശിയും കുത്തിവെക്കാനും അദ്ദേഹത്തിനുള്ള കഴിവ് ഫൈനൽ വിസിൽ വരെ ബ്രസീലിന് അപകടകാരികളാക്കി മാറ്റും എന്നു തന്നെ കരുതാം.
മുന്നിലുള്ള വെല്ലുവിളികൾ
സമയ പരിമിതി: 2026 ലോകകപ്പിന് ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂ. ജൂണിൽ ഈക്വഡോർ, പരാഗ്വേ എന്നിവക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആൻചലോട്ടി ടീമിനെ പരിശീലിപ്പിക്കുമെങ്കിലും തന്റെ സിസ്റ്റം പൂർണമായി നടപ്പാക്കാൻ സമയം കുറവാണ്.
ടീമിന്റെ മോശം ഫോം: 2022 ലോകകപ്പിന് ശേഷം ബ്രസീൽ ദിശാബോധം നഷ്ടപ്പെട്ടതു പോലെയാണ് കളിക്കുന്നത്. 2022-ൽ ക്രൊയേഷ്യക്കെതിരെ ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടു. 2024 കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായി. 2026 യോഗ്യതാ മത്സരങ്ങളിൽ ആർജന്റീനയോട് 4-1ന് തോറ്റു. നിലവിൽ CONMEBOL യോഗ്യതാ പട്ടികയിൽ ബ്രസീൽ നാലാം സ്ഥാനത്താണ്. ഈയൊരു അവസ്ഥയിൽ നിന്നു വേണം ആൻചലോട്ടിക്ക് ടീമിനെ തിരിച്ചുകൊണ്ടുവരാൻ.
മാനസിക ദൗർബല്യം: ബ്രസീലിന്റെ നിലവിലെ തലമുറ സ്വയം വിമർശനം നടത്താത്ത, മാനസികമായി ദുർബലരായ കളിക്കാരാണെന്ന വിമർശനം ശക്തമാണ്. 2014-ൽ ജർമനിക്കെതിരെ 7-1ന്റെ പരാജയം, 2018, 2022 ലോകകപ്പുകളിലെ നേരത്തെയുള്ള പുറത്താകലുകൾ എന്നിവ ഈ ദൗർബല്യത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
നെയ്മറിന്റെ പങ്ക്: ബ്രസീലിന്റെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന നെയ്മർ, മുൻനിര ക്ലബ്ബുകൾ വിട്ട് ബ്രസീലിയൻ ടീമിലെ സാന്റോസിലാണ് കളിക്കുന്നതെങ്കിലും ദേശീയ ടീമിൽ ആക്രമണത്തിന്റെ കേന്ദ്രബിന്ദുവായി തുടരാനാണ് സാധ്യത. എന്നാൽ, എത്രസമയം നെയ്മറിനെ പരിക്കില്ലാതെ ലഭിക്കും എന്നത് പ്രധാനമാണ്. പ്രതീക്ഷ പുലർത്തിയ പല ടൂർണമെന്റുകളിലും നിർണായക ഘട്ടത്തിലെ നെയ്മറിന്റെ അഭാവമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്.
2026 ലോകകപ്പിൽ ബ്രസീലിന്റെ സാധ്യത
ലാറ്റിനമേരിക്കൻ യോഗ്യതാ പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബ്രസീൽ 2026 ലോകകപ്പിന് യോഗ്യത നേടുമെന്നതിൽ സംശയമില്ല. കാരണം CONMEBOL-ൽ നിന്ന് ആറ് ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കും, ഏഴാം സ്ഥാനക്കാർക്ക് പ്ലേ-ഓഫ് അവസരവുമുണ്ട്. എന്നാൽ, ലോകകപ്പ് കിരീടം നേടുക എന്നത് എത്രമാത്രം പ്രായോഗികമാണ് എന്നത് സംശയമുള്ള കാര്യമാണ്. 2002-ന് ശേഷം ബ്രസീൽ ലോകകപ്പ് നേടിയിട്ടില്ല, 2014, 2018, 2022 വർഷങ്ങളിലെ നേരത്തെയുള്ള പുറത്താകലുകൾ ടീമിന്റെ നിരാശാജനകമായ ട്രാക്ക് റെക്കോർഡിന് സാക്ഷ്യം വഹിക്കുന്നു. ആ ദുർവിധി മറികടക്കാൻ ആൻചലോട്ടി മഞ്ഞപ്പടയെ സജ്ജമാക്കുമോ എന്നതാണ് വലിയ ചോദ്യം.
ഉയർന്ന സമ്മർദ്ദമുള്ള മത്സരങ്ങളിലെ വിജയ റെക്കോർഡ് (ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ 5 വിജയങ്ങൾ), വിനീഷ്യസ്, റോഡ്രിഗോ, എഡർ തുടങ്ങിയ പ്രധാന താരങ്ങളുമായുള്ള പരിചയം, കളിക്കാരെ മാനസികമായി കരുത്തരാക്കാനുള്ള കഴിവ് എന്നിവ ശുഭാപ്തിവിശ്വാസം നൽകുന്നുണ്ട്. ലോകകപ്പ് ജയിക്കാനാണ് ആൻചലോട്ടിയെ കൊണ്ടുവരുന്നത് എന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ ശക്തമായ എതിരാളികൾ, ബ്രസീലിന്റെ മോശം ഫോമിന്റെ പശ്ചാത്തലം, ടീമിനെ സ്വന്തം നിലയിലേക്ക് മാറ്റുന്നതിനുള്ള സമയക്കുറവ് എന്നിവ കിരീട സാധ്യതകളെ സങ്കീർണമാക്കുന്നുണ്ട്.