മയാമി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ സൗദി ക്ലബ്ബ് അൽ ഹിലാൽ യൂറോപ്യൻ കരുത്തരായ റയൽ മാഡ്രിഡിനെ 1-1 സമനിലയിൽ പിടിച്ചുകെട്ടിയപ്പോൾ യുഎഇയിൽ നിന്നുള്ള അൽ ഐനിന് ദയനീയ തോൽവി. ഇറ്റാലിയൻ കരുത്തരായ യുവന്റസിനോട് എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു അൽഐന്റെ പരാജയം. മൊറോക്കൻ ക്ലബ്ബ് വൈദാദ് എസിയെ 2-0 തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും മെക്‌സിക്കൻ ക്ലബ്ബ് പച്ചുക്കയെ വീഴ്ത്തി ഓസ്ട്രിയൻ ക്ലബ്ബ് റെഡ്ബുൾ സാൽസ്ബർഗും കരുത്തുകാട്ടി.
എച്ച് ഗ്രൂപ്പിൽ ഷാബി അലോൻസോയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചാണ് സിമോൺ ഇൻസാഗി പരിശീലിപ്പിക്കുന്ന അൽഹിലാൽ സമനില പിടിച്ചുവാങ്ങിയത്. 34-ാം മിനുട്ടിൽ മികച്ചൊരു ടീം നീക്കത്തിലൂടെ ഗോൺസാലോ ഗാർഷ്യ റയലിനെ മുന്നിലെത്തിച്ചെങ്കിലും 41-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് റൂബൻ നെവസ് സൗദി ക്ലബ്ബിനെ ഒപ്പമെത്തിച്ചു. ഇഞ്ച്വറി ടൈമിൽ റയൽ താരം ഫെഡറിക്കോ വൽവെർദെയുടെ പെനാൽട്ടി സേവ് ചെയ്ത് ഹിലാലിന്റെ കീപ്പർ യാസീൻ ബോണോ താരമായി.
Read More: സമനിലയല്ല, ജയം, റയലിനെതിരെ നേടിയ സമനില വിജയത്തോളം പോന്ന ആഘോഷമാക്കി ഹിലാൽ
കടുത്ത മത്സരമുയർത്തിയ പച്ചുക്കയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് സാൽസ്ബർഗ്, റയലും ഹിലാലും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. 42-ാം മിനുട്ടിൽ ഓസ്‌കർ ഗ്ലൗക്കിലൂടെ സാൽസ്ബർഗ് ലീഡെടുത്തെങ്കിലും 56-ാം മിനുട്ടിൽ ബ്രയാൻ ഗോൺസാലസിന്റെ ഫ്രീകിക്ക് ഗോളിൽ മെക്‌സിക്കൻ സംഘം ഒപ്പമെത്തി. 76-ാം മിനുട്ടിൽ കരിം ഒനിസിവോ ആണ് ഹെഡ്ഡർ ഗോളിലൂടെ യൂറോപ്യന്മാർക്ക് ജയമൊരുക്കിയത്. എതിരാളികളേക്കാൾ കൂടുതൽ ഷോട്ടുകളും ടാർഗറ്റ് ഷോട്ടുകളും തൊടുത്ത പച്ചുക്കക്ക് തിരിച്ചടിയായത് സാൽസ്ബർഗിന്റെ 18-കാരൻ ഗോൾകീപ്പർ ക്രിസ്റ്റ്യൻ സാവിസ്ചിക്‌സി നടത്തിയ മിന്നും സേവുകളാണ്.
കൊലോ മുവാനി, ഫ്രാൻസിസ്‌കോ കോൺസീക്കോ എന്നിവരുടെ ഇരട്ട ഗോളുകളും കെനാൻ യിൽദിസിന്റെ ഗോളുമാണ് അൽ ഐനിനെതിരെ യുവന്റസിന് വലിയ ജയം സമ്മാനിച്ചത്. കളിയുടെ എല്ലാ മേഖലയിലും മികച്ചു നിന്ന ഇറ്റലിക്കാർ 64 ശതമാനം പൊസഷനും 90 ശതമാനം പാസ് കൃത്യതയും പുലർത്തി.
ശക്തമായ പോരാട്ടം കാഴ്ചവച്ച മൊറോക്കൻ ക്ലബ്ബ് വൈദാദിനെതിരെ ഫിൽ ഫോഡൻ, ജെറമി ഡോക്കു എന്നിവരുടെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ജയിച്ചുകയറിയത്. 88-ാം മിനുട്ടിൽ റിക്കോ ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായെങ്കിലും സിറ്റി മൂന്നു പോയിന്റും സ്വന്തമാക്കി. ഏറെക്കാലത്തിനു ശേഷം സൂപ്പർ മിഡ്ഫീൽഡർ റോഡ്രി മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളത്തിലിറങ്ങി.
എല്ലാ ടീമുകളുടെയും ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായതോടെ ഇന്നു മുതൽ രണ്ടാം മത്സരങ്ങൾ ആരംഭിക്കും. ഗ്രൂപ്പ് എയിൽ ഇന്ത്യൻ സമയം രാത്രി 9.30 ന് ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലി ബ്രസീലിൽ നിന്നുള്ള പാൽമീറാസിനെയും, 12.30 ന് ഇന്റർ മയാമി എഫ്.സി പോർട്ടോയെയും നേരിടും. നാളെ പുലർച്ചെ 3.30 ന് സീറ്റിൽ സൗണ്ടേഴ്‌സ് – അത്‌ലറ്റികോ മാഡ്രിഡ് മത്സരവും 6.30 ന് പിഎസ്ജി – ബൊട്ടഫാഗോ മത്സരവും നടക്കും.